തൊഴിലുറപ്പ് ഉള്‍പ്പെടെയുള്ള അസംഘടിത മേഖലയിലെ തൊഴിലാളികളെ ലക്ഷ്യം വെച്ചാണ് എന്‍.ഡി.എ സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചത്, തൊഴിലുറപ്പുകാര്‍ക്ക് അറുപതിനായിരം കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്

തൊഴിലുറപ്പ് ഉള്‍പ്പെടെയുള്ള അസംഘടിത മേഖലയിലെ തൊഴിലാളികളെ ലക്ഷ്യം വെച്ചാണ് എന്‍.ഡി.എ സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചത്. തൊഴിലുറപ്പുകാര്‍ക്ക് അറുപതിനായിരം കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 55,000 കോടിയായിരുന്നു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതോടെയാണ് സര്‍ക്കാര്‍ കൂടുതല്‍ തുക വകയിരുത്തിയത്. അസംഘടിത തൊഴിലാളികള്‍ക്ക് വര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ നല്‍കുന്ന പദ്ധതി 2005ല്‍ യു.പി.എ സര്‍ക്കാരാണ് കൊണ്ടുവന്നത്.
ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, ജലസ്രോതസുകള്‍ വൃത്തിയാക്കി സംരക്ഷിക്കുക, ഇറിഗേഷന്‍ പദ്ധതികളില്‍ പങ്കാളികളാവുക, പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനുള്ള പദ്ധതികളിലെ ജോലി, നിര്‍മാണ മേഖല, ഭൂ വികസനം, ഡാം, ഇറിഗേഷന്‍ കനാല്‍, ചെക്ക് ഡാം, കുളങ്ങള്‍ എന്നിവിടങ്ങളിലെ ജോലിയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ പെടുന്നത്. അങ്കണവാടി ജീവനക്കാരേയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മാസം 15,000 രൂപ വരെ വരുമാനമുള്ള അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വലിയ പദ്ധതിയാണ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 500 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. മാസം 100 രൂപാ വീതം നയാ പ്രധാന്‍മന്ത്രി ശ്രാം യോഗി മന്ധാന്‍ യോജനയില്‍ നിക്ഷേപിച്ചാല്‍ അറുപത് വയസ് പൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസം മൂവായിരം രൂപ പെന്‍ഷന്‍ ലഭിക്കും. ലോകത്തെ ഏറ്റവും വലിയ പെന്‍ഷന്‍ പദ്ധതിയെന്നാണ് ധനമന്ത്രി തന്നെ ഇതിനെ വിശേഷിപ്പിച്ചത്. കോര്‍പ്പറേറ്റ് കമ്പനികള്‍ തിരിച്ചടയ്ക്കാനുള്ള വായ്പ്പകളില്‍ നിന്ന് മൂന്ന് ലക്ഷം കോടി തിരിച്ച് പിടിച്ചെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഫോണ്‍ബാങ്കിംഗ് സമ്പദായം സാര്‍വത്രികമാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. കിട്ടാക്കടം നല്‍കാനുള്ളവരുടെ പട്ടിക നല്‍കണമെന്ന് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപദ്ധതിയായ ആയൂഷ്മാന്‍ പദ്ധതിയുടെ കീഴില്‍ പത്ത് ലക്ഷം നിര്‍ദ്ധനര്‍ ചികിത്സതേടിയെന്നും ധനമന്ത്രി അവകാശപ്പെട്ടു. ജന്‍ ഔഷധിയിലൂടെ മരുന്നുകള്‍ വിലകുറച്ച് നല്‍കി. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 14 എയിംസുകള്‍ പ്രഖ്യാപിച്ചു. താമസിക്കാതെ ഹരിയാനയില്‍ എയിംസ് ആരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. അതേസമയം ഭരണം അവസാനിക്കാന്‍ മൂന്ന് മാസം ബാക്കി നില്‍ക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ജനപ്രീയ ബജറ്റ് അവതരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. മേയില്‍ പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ പുതിയ ബജറ്റായിരിക്കും അവതരിപ്പിക്കുക. അടുത്ത ഒന്‍പത് മാസത്തേക്കുള്ള ബജറ്റ് ആ സര്‍ക്കാരിയിരിക്കും അവതരിപ്പിക്കുക. അതിനാല്‍ ഈ ബജറ്റ്് പ്രഖ്യാപനങ്ങള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ബജറ്റ് അവതരിക്കും മുമ്പ് പ്രധാനഭാഗങ്ങള്‍ ചോര്‍ന്നെന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ ആരോപണം ശരിവയ്ക്കുന്നതായിരുന്നു ചില പ്രഖ്യാപനങ്ങള്‍. പ്രത്യേകിച്ച് ആദായനികുതി പരിധി അഞ്ച് ലക്ഷമായി ഉയര്‍ത്തും എന്നത്. സര്‍ക്കാര്‍ തന്നെയാണ് ഈ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് മനീഷ് തിവാരി ആരോപിച്ചിരുന്നു. സര്‍ക്കാര്‍ വൃത്തങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് അദ്ദേഹം രാവിലെ തന്റെ ട്വിറ്ററിലൂടെ പുറത്ത് വിട്ടിരുന്നു. നികുതി ഇളവ് പരിധി ഉയര്‍ത്തിയ പ്രഖ്യാപനം ധനമന്ത്രി നടത്തിയപ്പോള്‍ കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമെന്റില്‍ ബഹളം വയ്ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























