വിവാഹ വാര്‍ഷിക ദിനത്തിൽ പിറന്ന കണ്‍മണിക്കൊപ്പം പ്രിയതമന്റെ ചിത്രത്തിന് മുന്നില്‍ അമൃത; അച്ഛനാണ് എക്കാലത്തെയും ഹീറോ ആവർത്തിച്ച് പറയുമ്പോഴും തീരാവേദനയായ് പ്രണയ് കുമാർ... പിഞ്ചോമനയുടെ ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ

ദുരഭിമാനക്കൊലയുടെ ഇരയായ പ്രണയ് കുമാറിന്റെ ഭാര്യ അമൃതവര്‍ഷിണി വിവാഹ വാര്‍ഷിക ദിനത്തിൽ പിറന്ന കണ്‍മണിക്കൊപ്പം പ്രിയതമന്റെ ചിത്രത്തിന് മുന്നില്‍ നിൽക്കുന്ന കാഴ്ച്ച ആരുടേയും കണ്ണ് നനയ്ക്കും. വിവാഹ വാര്‍ഷിക ദിനത്തിലാണ് അമൃത കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്. കുഞ്ഞിന്റെ എക്കാലത്തെയും ഹീറോ അച്ഛനായിരിക്കുമെന്നും ചിത്രത്തിനൊപ്പം കാണാം. സ്വന്തം വീട്ടുകാരെ ഭയന്ന് രഹസ്യകേന്ദ്രത്തിലാണ് അമൃത കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞ് ജനിച്ച കാര്യം പ്രണയിയുടെ അച്ഛന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഭര്‍ത്താവിന്റെ ചിത്രത്തിന് മുന്നില്‍ നില്‍ക്കുന്ന അമൃതയുടെയും കുഞ്ഞിന്റെയും ചിത്രം പുറത്ത് വരുന്നത്. സുഖപ്രസവമാണെന്നും അമ്മയും കുഞ്ഞ് സുഖമായി ഇരിക്കുന്നതായും പ്രണയിന്റെ പിതാവ് ബാലസ്വാമി പറഞ്ഞു.
എന്നാൽ അമൃതയുടെ വീട്ടുകാരിൽ നിന്നുള്ള ആക്രമണം ഭയന്ന് അമ്മയും കുഞ്ഞും എവിടെയാണെന്ന് ബാലസ്വാമി വെളിപ്പെടുത്തിയില്ല. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അധികൃതർക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വര്‍ഷം സെപ്തംബർ 14നായിരുന്നു നാടിനെ നടുക്കിയ അരുംകൊല. ഗർഭിണിയായിരുന്നു അമൃതയെ ആശുപത്രിയിൽ കാണിച്ച് മടങ്ങുമ്പോഴായിരുന്നു പ്രണയിയെ വെട്ടിക്കൊലപ്പെടുത്തിയത്. അമൃതയുടെ മുന്നിലിട്ടായിരുന്നു പ്രണയ്യെ ക്വട്ടേഷൻ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. തലയിൽ ആഴത്തിലുള്ള വെട്ടേറ്റതിനാൽ സംഭവസ്ഥലത്ത് വച്ചുതന്നെ പ്രണയ് മരിച്ചിരുന്നു.
ഇതിന്റെ സിസിടിവി ദൃശ്യങ്ങളും അന്ന് പുറത്തുവന്നിരുന്നു. അമൃതയുടെ പിതാവ് മാരുതി റാവുവിന്റെ നിര്‍ദേശപ്രകാരമാണ് പ്രണയിനെ കൊലപ്പെടുത്തിയത്. 2018 ജനുവരിയിലാണ് പ്രണയും അമൃതവര്‍ഷിണിയും തമ്മിലുള്ള വിവാഹം നടന്നത്. പട്ടികജാതിക്കാരനായ യുവാവിനെ മകള്‍ വിവാഹം ചെയ്തതിനോട് അമൃതവര്‍ഷിണിയുടെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും എതിര്‍പ്പായിരുന്നു.
കൊലപാതകം നടത്തുന്നതിനായി ഒരു കോടി രൂപ പ്രതിഫലമാണ് പ്രതികൾക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ മാരുതി റാവു നൽകിയത്. കേസില്‍ കൊലയാളി ഉള്‍പ്പെടെ ഏഴുപേരെ പൊലീസ് പിടികൂടി. ബീഹാറില്‍ നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത്. പ്രതികൾ നിലവിൽ വാറങ്കൽ സെൻട്രൽ ജയിലിൽ കരുതൽ തടങ്കൽ പ്രകാരം തടവിലാണ്.
https://www.facebook.com/Malayalivartha
























