സര്‍ക്കാര്‍ ഏജന്‍സികള്‍ എന്റെ പാചകക്കാരനെ വരെ ചോദ്യം ചെയ്യുന്ന ദിവസത്തിനാണ് ഞാൻ കാത്തിരിക്കുന്നത്; പ്രതിപക്ഷ നേതാക്കളെ അധിക്ഷേപിക്കാന്‍ സ്വന്തം ഉദ്യോഗസ്ഥര്‍ക്കുമേല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് മമതാ ബാനര്‍ജി

അധികൃതര്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചാല്‍ തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി. സര്‍ക്കാര്‍ ഏജന്‍സികള്‍ തന്റെ പാചകക്കാരനെ വരെ ചോദ്യം ചെയ്യുന്ന ദിവസത്തിനാണ് താന്‍ കാത്തിരിക്കുന്നതെന്നും മമത പരിഹസിച്ചു. പ്രതിപക്ഷ നേതാക്കളെ അധിക്ഷേപിക്കാന്‍ സ്വന്തം ഉദ്യോഗസ്ഥര്‍ക്കുമേല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
'ഞാന്‍ ബജറ്റിനെ എതിര്‍ത്തു. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ചിലതു പറഞ്ഞു. അതിന് അവര്‍ എന്നെയും അറസ്റ്റു ചെയ്യുകയാണെങ്കില്‍ എനിക്കൊരു പ്രശ്‌നവുമില്ല.' മമത പറഞ്ഞു. 'ഞാന്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയല്ല. അവര്‍ അത് ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്. നരേന്ദ്രമോദിജി ഓഫീസര്‍മാരെ വീട്ടിലേക്ക് വിളിപ്പിക്കുന്നു എന്നാണ് എന്നോടു പറഞ്ഞത്. അദ്ദേഹം അവരോട് ചിലത് ചെയ്യാന്‍ പറയുന്നു. ജനങ്ങളുടെ കണ്ണില്‍ പ്രതിപക്ഷത്തെ ഇകഴ്‌ത്തി കാട്ടാനുള്ള ചിലതെ'ന്നും അവര്‍ പറഞ്ഞു.
മമതയുടെ അടുത്ത സഹായിയായ മണിക് മജൂദാറിനെ കഴിഞ്ഞദിവസം സി.ബി.ഐ ചോദ്യം ചെയ്‌തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മോദിയ്‌ക്കെതിരെ മമത രംഗത്തുവന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha
























