മോദിക്ക് ഭീക്ഷണിയായി മൂന്ന് സ്ത്രീകൾ; വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയെയും ബിജെപിയെയും പ്രതിരോധത്തിലാക്കി മമത ബാനര്‍ജിയും മായാവതിയും പ്രിയങ്ക ഗാന്ധിയും

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ പേടിസ്വപ്നം മൂന്നു സ്ത്രീകൾ. മമത ബാനര്‍ജിയും മായാവതിയും പ്രിയങ്ക ഗാന്ധിയുമാണ് മോദിയെയും ബിജെപിയെയും പ്രതിരോധത്തിലാക്കുന്ന ആ ത്രിമൂർത്തികൾ എന്ന് റിപ്പോര്‍ട്ട്. മമതയും മായാവതിയും മാത്രമായിരുന്നു നേരെത്തെ മോദിയുടെ എതിരാളിയെങ്കിൽ കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് പ്രിയങ്ക എത്തിയതോടെ മോദിയുടെയും ബിജെപിയുടെയും ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ശക്തരായ ഈ മൂന്ന് സ്ത്രീകളെ പ്രതിരോധിക്കാന്‍ പ്രത്യേക വഴികളാണ് ബിജെപി തേടാനാരംഭിച്ചിരിക്കുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിക്കും ബിജെപിക്കും ഏറ്റവും അധികം ഭീഷണി ഉയര്‍ത്തുന്നത് ഈ മൂന്ന് വനിതാ നേതാക്കന്മാരായിരിക്കുമെന്നാണ് കണക്കുകൂട്ടൽ.
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ ചുമതലയുടെ പങ്ക് പാര്‍ട്ടി ജനുവരിയില്‍ പ്രിയങ്കയെ ഏല്‍പ്പിച്ചതാണ് മോദിക്ക് പുതിയ ഭീഷണി സൃഷ്ടിച്ചിരിക്കുന്നത്. സോണിയ ഗാന്ധി രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍ റായ്ബറേലിയില്‍ പ്രിയങ്ക എത്തുമെന്നാണ് കണക്കാക്കപ്പെടുന്നുണ്ട്. അതേസമയം പ്രിയങ്കയുടെ കന്നിയങ്കം മോദിക്കെതിരെ വാരണാസിയില്‍ നിന്ന് വേണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യമുയര്‍ത്തിയിരുന്നു.
വാരണാസിയിലെ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് മുന്നേറ്റത്തിന് സഹായിക്കുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ പ്രിയങ്ക ഗാന്ധിയെ ചിക്കമംഗ്ലൂരില്‍ മത്സരിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തിയിരിക്കുകയാണ് ചിക്കമംഗ്ലൂര്‍ ,ഉടുപ്പി കോണ്‍ഗ്രസ് കമ്മിറ്റി. ഇന്ദിരാ ഗാന്ധിയുടെ രണ്ടാം വരവിന് വേദിയൊരുക്കിയ മണ്ഡലമാണ് ചിക്കമംഗ്ലൂര്‍. 41 വര്‍ഷം മുന്‍പാണ് ഇന്ദിര ഇവിടെ മത്സരിച്ചത്. മുന്‍ കേന്ദ്രമന്ത്രിയായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അന്തരിച്ച പിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ ആവശ്യം ഉന്നയിച്ചതെന്നതും ശ്രദ്ധേയമാണ്.
രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായ വേളയില്‍ പോലും മോദി ഇത്രയും സമ്മര്‍ദം അനുഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിനെ ഭൂരിഭാഗം മാധ്യമങ്ങളും വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രിയങ്കയ്ക്ക് രാജ്യമെമ്പാട് നിന്നും ലഭിച്ച് കൊണ്ടിരിക്കുന്ന കടുത്ത ജനപിന്തുണയും ബിജെപിയുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. രാഹുലിനേക്കാള്‍ പ്രസംഗ പാടവമുള്ള പ്രിയങ്കയ്ക്ക് വോട്ടര്‍മാരെ വന്‍ തോതില്‍ സ്വാധീനിക്കാന്‍ സാധിക്കുന്നത് തങ്ങള്‍ക്ക് തിരിച്ചടിയേകുമെന്നും ബിജെപി ഭയക്കുന്നുണ്ട്.
ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാവുമായ മമതാ ബാനര്‍ജി നേരത്തെ തന്നെ മോദിക്കും ബിജെപിക്കും കടുത്ത ഭീഷണിയാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. അതുപോലെ തന്നെ മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിഎസ്‌പി നേതാവുമായ മായാവതിയും മോദിക്ക് ഭീഷണിയായി മാറിയിട്ട് കാലം കുറെ ആയി. മോദിയുടെ ഗവണ്‍മെന്റിനെ നയിക്കുന്ന എന്‍ഡിഎക്ക് കടുത്ത ഭീഷണിയാണ് ബിജെപിയുടെ ഹൃദയഭൂമികളില്‍ മായാവതി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.
എന്‍ഡിഎയിലുള്ളതിനേക്കാള്‍ കൂടുതല്‍ ശക്തരായ വനിതാനേതാക്കന്മാര്‍ പ്രതിപക്ഷത്തുള്ളത് മോദിക്ക് കടുത്ത തലവേദനയാണുണ്ടാക്കുന്നതെന്നാണ് ബിജെപിയില്‍ നിന്നും രാജി വച്ച നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായി യശ്വന്ത് സിന്‍ഹ വ്യക്തമാക്കിയത്. ഈ വനിതാ നേതാക്കന്മാര്‍ക്ക് വനിതാ വോട്ടര്‍മാരെ വന്‍ തോതില്‍ സ്വാധീനിച്ച് ബിജെപിക്ക് തിരിച്ചടിയേകാന്‍ സാധിക്കുമെന്നും സിന്‍ഹ പറഞ്ഞു. ബിജെപിക്ക് മൂന്ന് പ്രധാനപ്പെട്ട ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടായതിനാല്‍ കടുത്ത ആശങ്കയാനുള്ളത്.
തങ്ങളുടെ കടുത്ത എതിരാളികളായ സമാജ് വാദി പാര്‍ട്ടിയുമായി ഒത്ത് തീര്‍പ്പിലെത്താനും ബിജെപിക്കെതിരെയുള്ള സഖ്യത്തിന് അടിത്തറയിടാനും കഴിഞ്ഞ മാസം മായാവതിയുടെ ബിഎസ്‌പിക്ക് സാധിച്ചത് ബിജെപിക്ക് കടുത്ത തിരിച്ചടി യുണ്ടാക്കുന്നുണ്ട്. ദളിതരെയും മുസ്ലീങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളെയും ബിജെപിക്ക് എതിരായി അണിനിരത്താന്‍ ഈ സഖ്യത്തിലൂടെ സാധിക്കുന്നത് മോദി സര്‍ക്കാരിന് കടുത്ത ഭീഷണിയാണുയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ ഒരു ബിജെപി വിരുദ്ധ റാലി സംഘടിപ്പിച്ചിരുന്നു. അതില്‍ ആയിരക്കണക്കിന് പേര്‍ ആവേശത്തോടെ അണിനിരന്നത് ബിജെപിയുടെയും മോദിയുടെയും ഉറക്കം കെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























