നരേന്ദ്ര മോദിക്കെതിരെ തുറന്ന പോരിന് തയ്യാറെടുത്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി... കേന്ദ്രസര്‍ക്കാരിനെയും സിബിഐയെയും വെല്ലുവിളിച്ചുകൊണ്ടാണ് മമത ബാനജി ഇന്നലെ രാത്രി ധര്‍ണ തുടങ്ങിവച്ചത്

ഇന്നലെ നടന്ന നാടകീയ സംഭവങ്ങള്‍ക്കു ശേഷം നരേന്ദ്ര മോദിക്കെതിരെ തുറന്ന പോരിന് തയ്യാറെടുത്തിരിക്കുകയാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്രസര്‍ക്കാരിനെയും സിബിഐയെയും വെല്ലുവിളിച്ചുകൊണ്ടാണ് മമത ബാനജി ഇന്നലെ രാത്രി ധര്‍ണ തുടങ്ങിവച്ചത്. കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരങ്ങളിലേക്ക് കടന്നുകയറുന്നത് അവസാനിപ്പിക്കും വരെ ധര്‍ണ തുടരുമെന്നാണ് മമത ബാനര്‍ജി യുടെ പ്രഖ്യാപനം.
കൊല്‍ക്കത്ത പൊലീസ് കമ്മിഷണറെ ചോദ്യംചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ ബംഗാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെയായിരുന്നു മമതയുടെ ധര്‍ണ തുടങ്ങിയത്. രാത്രി കസ്റ്റഡിയിലെടുത്ത സിബിഐ ഉദ്യോഗസ്ഥരെ പുലര്‍ച്ചെ വിട്ടയച്ചെങ്കിലും കേന്ദ്ര സംസ്ഥാന ഏറ്റുമുട്ടലിലേക്കും ഗുരുതര ഭരണ പ്രതിസന്ധിയിലേക്കും കാര്യങ്ങള്‍ നീങ്ങിയെങ്കിലും കട്ടക്കു തന്നെ നില്‍ക്കുകയാണ് മമത. പ്രവര്‍ത്തനാനുമതിയില്ലാത്ത ബംഗാളില്‍ സിബിഐ നടപടിക്കൊരുങ്ങിയതാണ് ബംഗാള്‍ സര്‍ക്കാരിനെ ചൊടിപ്പിച്ചതും. എന്നാല്‍ മമത സര്‍ക്കാരിന്റെ നടപടിക്കെതിരെ സിബിഐ ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. ബംഗാള്‍ സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാകും സിബിഐ കോടതിയിലെത്തുക. സംസ്ഥാനസര്‍ക്കാരുകള്‍ക്ക് സിബിഐയുടെ നടപടികളില്‍ ഇടപെടാന്‍ അവകാശമില്ലെന്നും കോടതിയില്‍ ഉന്നയിക്കും. അതേസമയം സിബിഐ പുതിയ മേധാവി വി.കെ ശുക്ല ഇന്ന് ചുമതലയേല്‍ക്കും. എന്നാല്‍ ഇതെല്ലാം മോദിയുടെ തന്ത്രങ്ങളാണെന്നാരോപിച്ച് അതിനെ ശക്തമായി എതിര്‍ക്കാന്‍ തന്നെയാണ് മമതയും തയ്യാറെടുത്തിരിക്കുന്നത്.
അത്യന്തം നാടകീയ രംഗങ്ങളാണ് ഇന്നലെ കൊല്‍ക്കത്തയില്‍ അരങ്ങേറിയത. തന്റെ സേനയിലെ ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ നേരിട്ട് തെരുവില്‍ ഇറങ്ങുകയായിരുന്നു. ഇത്തരത്തിലൊരു അസാധാരണ സംഭവം രാഷ്ട്രീയരംഗത്ത് വലിയ അമ്പരപ്പുളവാക്കി. കേന്ദ്ര സര്‍ക്കാരും മമത സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ വരും മണിക്കൂറില്‍ കൂടുതല്‍ രൂക്ഷമായേക്കും എന്ന കണക്കു കൂട്ടലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.
വൈകിട്ട് ആറു മണിയോടെ സി.ബി.ഐ സംഘം കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിന്റെ വസതിക്കുമുമ്പില്‍ എത്തിയതോടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. റോസ്‌വാലി, ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കമ്മീഷണറെ ചോദ്യം ചെയ്യാനും വസതിയില്‍ പരിശോധന നടത്താനും എത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍. വസതിക്ക് മുന്നിലെത്തിയ അഞ്ച് സി.ബി.ഐ ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് സമീപത്തെ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. സി.ബി.ഐ സംഘത്തെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യാമായിരുന്നുവെങ്കിലും വിട്ടയക്കുകയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പിന്നീട് അറിയിച്ചു. സി.ബി.ഐ സംഘം എത്തിയ ഉടന്‍ മമതാ ബാനര്‍ജിയും സംസ്ഥാന ഡി.ജി.പിയും കമ്മീഷണറുടെ വസതിയില്‍ എത്തി. തുടര്‍ന്ന് സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവയുടെ വസതി പൊലീസ് വളഞ്ഞു. പങ്കജ് ശ്രീവാസ്തവക്ക് സംരക്ഷണമൊരുക്കാന്‍ കേന്ദ്രസേനയെത്തി.
ഇതേസമയം കമ്മീഷണറുടെ വസതിക്ക് പുറത്ത് മാധ്യമങ്ങളെ കണ്ട മമത ബാനര്‍ജി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു. തന്റെ പൊലീസ് സേനയെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന് വ്യക്തമാക്കിയ മമത കൊല്‍ക്കത്തയിലെ മെട്രോ ചാനലില്‍ സത്യാഗ്രഹം ആരംഭിച്ചു. അതിനിടെ മമത സര്‍ക്കാര്‍ നീക്കങ്ങളെ മറികടക്കുവാന്‍ സി.ബി.ഐയും തന്ത്രങ്ങള്‍ മെനഞ്ഞു. ഇങ്ങനെ സി.ബി.ഐയും ബംഗാള്‍ പൊലീസും തമ്മിലുള്ള ബലാബലത്തിനാണ് കൊല്‍ക്കത്ത സാക്ഷ്യം വഹിച്ചത്.
സിബിഐ റെയ്ഡിനെത്തിയതില്‍ പ്രതിഷേധിച്ച് സത്യഗ്രഹം നടത്തുന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്കു പിന്തുണയുമായി പ്രതിപക്ഷനേതാക്കളും രംഗത്തെത്തിയിരുന്നു. രാഹുല്‍ഗാന്ധിയും അഖിലേഷ് യാദവും മായാവതിയും മമതയ്ക്കു പിന്തുണ പ്രഖ്യാപിച്ചു. കേജ്്രിവാളും ഒമര്‍ അബ്ദുല്ലയും എം.കെ സ്റ്റാലിനും മമതയെ വിളിച്ച് പിന്തുണ അറിയിക്കുകയും ചെയ്തു. മമതയ്ക്ക് പിന്തുണ തേടി ചന്ദ്രബാബു നായിഡു പ്രതിപക്ഷനേതാക്കളുമായി സംസാരിച്ചിരുന്നു. മുന്‍പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയും മമതയുമായി ആശയവിനിമയം നടത്തി. ഇവരുടെ കൂടി പിന്തുണ ലഭിച്ച സാഹചര്യത്തില്‍ മോദിക്കെതിരെ കട്ടക്ക് പൊരുതാനാന്‍ തന്നെയാണ് മമതയുടെ തീരുമാനം.
ശാരദ ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് കൊല്‍ക്കത്ത പൊലീസ് കമ്മിഷണറുടെ വീട്ടില്‍ സിബിഐ റെയ്ഡ് ചെയ്യാനെത്തിയത്. തുടര്‍ന്ന് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
https://www.facebook.com/Malayalivartha
























