കർഷകർക്ക് ദിവസം 17 രൂപ നൽകുമെന്ന് മോദി പ്രഖ്യാപിച്ചു; എന്നാൽ അനിൽ അംബാനി,മല്ല്യ, നീരവ് മോദി,മെഹുൽചോസ്കി തുടങ്ങിയവർക്ക് കോടികൾ നൽകുകയാണ്; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. അനിൽ അംബാനിക്ക് 30,000 കോടി രൂപ നൽകിയമോദി പാവപ്പെട്ട കർഷകർക്ക് ദിവസം 17 രൂപ മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.പാറ്റ്നയിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്ഗ്രസ് അധികാരത്തിലെത്തിയാൽ മുഴുവൻ കർഷകരുടെയും കടങ്ങൾ എഴുതിത്തള്ളുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ചെറുകിട കർഷകർക്ക് പ്രതിവർഷം 6000 രൂപ ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ടെത്തിക്കുന്ന പദ്ധതി ഇടക്കാല ബഡ്‌ജറ്റിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കർഷകരെ കൈയിലെടുക്കാനുള്ള രാഹുൽ ഗാന്ധിയുടെ നീക്കം. എല്ലാവർക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന വാഗ്ദാനം രാഹുൽ ആവർത്തിച്ചു. ബീഹാറിലെയും രാജ്യത്തെയും കർഷകരെ മോദി അപമാനിച്ചു. കർഷകരെ അപമാനിച്ചാൽ അവർ മറുപടി നൽകും. ബി.ജെ.പിയെയല്ല, കോൺഗ്രസിനെ വേണമെന്നാണ് കർഷകർ പറയുന്നത്. കർഷകർക്ക് ദിവസം 17 രൂപ നൽകുമെന്ന് മോദി പ്രഖ്യാപിച്ചു. എന്നാൽ അനിൽ അംബാനി,മല്ല്യ, നീരവ് മോദി,മെഹുൽചോസ്കി തുടങ്ങിയവർക്ക് കോടികൾ നൽകുകയാണ്. എല്ലാവർക്കും 15 ലക്ഷം നൽകുമെന്ന് മോദി വാഗ്ദാനം നൽകി. ആർക്കെങ്കിലും അത് ലഭിച്ചിട്ടുണ്ടോ? ബീഹാറിലെ യുവാക്കൾ ജോലിക്കായി രാജ്യം മുഴുവൻ അലയുന്നു. മോദിയുടെ ഗുജറാത്തിലെത്തിയപ്പോൾ ചവിട്ടി പുറത്താക്കിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഓഹരിവാങ്ങാൻ ആളില്ലാത്തതിനാൽ തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയ കമ്പനി നിയമട്രൈബ്യുണലിനെയാണ് ആർകോം സമീപിച്ചത്. കമ്പനിയുടെ സ്പെക്ട്രം വാങ്ങുന്നതിൽനിന്ന് റിലയൻസ് ജിയോ പിന്മാറിയ സാഹചര്യത്തിലാണ് നീക്കം. നാല്പത്തിയാറായിരം കോടിരൂപയുടെ കടമാണ് നിലവിൽ അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷന് ഉള്ളത്. 2017 ജൂൺ മുതലുള്ള കണക്ക് പ്രകാരം കടബാധ്യത ഉയരുന്നതല്ലാതെ യാതൊരു മാറ്റവും സംഭവിക്കുന്നില്ല. മുകേഷ് അംബാനിയുടെ ജിയോക്ക് സ്പെക്ട്രം വിറ്റ് ആയിരം കോടിയും, സ്വത്തുക്കളും ഓഹരിയും വിറ്റ് ഇരുപത്തിഅയ്യായിരം കോടിയും വീട്ടാമെന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ. എന്നാൽ, ഇതൊന്നും നടക്കില്ലെന്ന സാഹചര്യത്തിലാണ് കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഇത് സംബന്ധിച്ച് ആദ്യം അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, ദേശീയ കമ്പനി നിയമട്രൈബ്യുണലിന് മുൻപിൽ ഇക്കാര്യം ആവശ്യപ്പെട്ടകാര്യം റിലയൻസ് കമ്മ്യൂണിക്കേഷൻതന്നെ വാർത്താകുറിപ്പിൽ വ്യക്ത്മാക്കുകയായിരുന്നു. സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണ്‍, ആര്‍.കോമിനെതിരെ ട്രൈബ്യുണലിൽ കേസ് ഫയല്‍ ചെയ്തിരുന്നു. നടപടികളിൽനിന്ന് ഒഴിവാക്കുന്നതിനായി കമ്പനിക്ക് ട്രൈബ്യുണൽ പിന്നീട് സമയം നൽകി. എന്നാൽ, കടബാധ്യത കൂടിയതല്ലാതെ മാറ്റമൊന്നും ഉണ്ടായില്ല.
നിരക്കുകൾ ഗണ്യമായി കുറച്ചതുവഴി ഇന്ത്യയിലെ ടെലികോംരംഗത്ത് വിപ്ലവം ഉണ്ടാക്കിയ കമ്പനിയാണ് അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻ. പക്ഷെ, സഹോദരനായ മുകേഷ് അംബാനിയുടെ ജിയോയുടെ വരവോടെ റിലയൻസ് കമ്മ്യൂണിക്കേഷൻ തകർച്ചയിലേക്ക് എത്തുകയായിരുന്നു. ഇതേ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് ഗ്രുപ്പും, ഫ്രഞ്ച് കമ്പനിയുമായി ചേർന്ന് റഫാൽ യുദ്ധവിമാന നിർമാണകരാർ ഉണ്ടാക്കിയത് സംബന്ധിച്ച് രാഷ്ട്രീയ വിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്.
https://www.facebook.com/Malayalivartha
























