യുദ്ധം പ്രഖ്യാപിച്ച് ബംഗാള്‍; ഇന്ത്യയില്‍ സമാനതകളില്ലാത്ത രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ചുകൊണ്ട് മമതാ ബാനര്‍ജി- നരേന്ദ്ര മോദി പോര് മുറുകുന്നു ; കല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ അറസറ്റ് ചെയ്യാനെത്തിയ സിബിഐ സംഘത്തെ സംസ്ഥാന പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയ നടപടി അതിന്റെ അവസാന ഉദാഹരണം

ഇന്ത്യയില്‍ സമാനതകളില്ലാത്ത രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ചുകൊണ്ട് മമതാ ബാനര്‍ജി- നരേന്ദ്ര മോദി പോര് മുറുകുകയാണ്. കല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ അറസറ്റ് ചെയ്യാനെത്തിയ സിബിഐ സംഘത്തെ സംസ്ഥാന പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയ നടപടി അതിന്റെ അവസാന ഉദാഹരണമായി. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് കേന്ദ്രത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയെ ഒന്നു തൊടാന്‍ പോകുമാകാതെ ഉത്തരം മുട്ടി നില്‍ക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെയും രാജ്യം കാണുകയാണ്. ഒടുവില്‍ മുഖം രക്ഷിക്കാന്‍ സിബിഐയെക്കണ്ട് സുപ്രീം കോടതി മുമ്പാകെ ഇന്ന് സങ്കടം പറയിക്കാനുള്ള ശ്രമത്തിലാണ് നരേന്ദ്ര മോദി. രാഷ്ടീയ പകപോക്കലിനായി സിബിഐയെ പാവയാക്കി നാടകം കളിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട മോദിയുടെ തികഞ്ഞ പരാജയഭൂമിയായി ബംഗാള്‍ മാറുകയും ചെയ്തിരിക്കുന്നു.
പശ്ചിമ ബംഗാളിലെ കുപ്രസിദ്ധമായ ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് റെയ്ഡിനാണ് സിബിഐ കഴിഞ്ഞ ദിവസം കല്‍ക്കത്തയിലെത്തുന്നത്. പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു ഉദ്ദേശ്യം. രണ്ടുതവണ ചോദ്യചെയ്യലിനു സമൻസ് അയിച്ചിരുന്നെങ്കിലും രാജീവ് കുമാർ ഹാജരായില്ല. ശാരദ ചിട്ടി തട്ടിപ്പു കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം. കേസുമായി ബന്ധപ്പെട്ട് ചില രേഖകൾ നഷ്ടപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാനാണ് സിബിഐ രാജീവ് കുമാറിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡിനെത്തിയ സിബിഐ ഉദ്യോഗസ്ഥരെയാണ് കല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് അവരെ വിട്ടയച്ചു.
പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ കൈയിലകപ്പെട്ട സിബിഐ ജോയിന്റ് ഡയറക്ടറെ രക്ഷിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അപേക്ഷിച്ച സിബിഐയുടെ ഇടക്കാല ഡയറക്ടറായ എം നാഗേശ്വർ റാവുവിന്റെ നിലവിളിയും വാര്‍ത്തയായി. ഇതിനെത്തുടര്‍ന്ന് കല്‍ക്കത്തയില്‍ അർധസൈനിക വിഭാഗം എത്തി. തുടര്‍ന്ന് സിബിഐ ഓഫീസ് വളഞ്ഞിരുന്ന പൊലീസ് സംഘം പിരിഞ്ഞുപോയതായാണ് റിപ്പോര്‍ട്ട്.
ഉദ്വേഗജനകമായ ഈ നാടകങ്ങള്‍ക്കു സമാന്തരമായി, ഫെഡറല്‍ തത്ത്വങ്ങളുടെ രക്ഷയ്ക്കും സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കുമായി മമതാ ബാനര്‍ജി ധർണ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളോട് പകപോക്കുകയാണ് മോദി എന്നാണ് അവര്‍ ആരോപിച്ചത്. വാറണ്ടില്ലാതെ എങ്ങനെ പൊലീസ് കമ്മീഷണറുടെ വീട്ടിലെത്താന്‍ സിബിഐക്ക് ധൈര്യമുണ്ടായി എന്ന് മമത ചോദിക്കുന്നു. സംസ്ഥാനത്ത് ഒരു അട്ടിമറിക്ക് കേന്ദ്രം ശ്രമിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. ഭരണഘടന സ്തംഭനത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജുഡീഷ്യറിയിലും മാധ്യമങ്ങളിലും ജനങ്ങളിലും ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്. രാഷ്ട്രപതിഭരണമാണ് കേന്ദ്രത്തിന് വേണ്ടതെങ്കില്‍ ഞങ്ങള്‍ തയ്യാറാണ് എന്നാണ് മമത വെല്ലുവിളിച്ചത്.
മമതയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് അടക്കമുള്ള വിവിധ പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലുണ്ടായിരിക്കുന്ന സിബിഐ നടപടി സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളുടെ ഭാഗമാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഫാഷിസ്റ്റ് ശക്തികളെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് പരാജയപ്പെടുത്തുമെന്നും മമത ബാനര്‍ജിക്ക് പിന്തുണ നല്‍കുന്നുവെന്നുമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം.
എന്തായാലും, സുപ്രീം കോടതി ഈ വിഷയത്തിലെടുക്കുന്ന തീരുമാനം നിര്‍ണായകമാകും. ചോദ്യം ചെയ്യലിന് അനുമതി ആവശ്യമില്ലെന്ന് സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധികള്‍ വ്യക്തമാക്കുന്നു എന്നാണ് സിബിഐയുടെ വാദം. കോടതി ഉത്തരവ് പ്രകാരമുള്ള അന്വേഷണത്തെ തടസപ്പെടുത്തുകയാണ് ബംഗാള്‍ സര്‍ക്കാര്‍ എന്നാണ് സിബിഐ കോടതിയില്‍ പറയാന്‍ പോകുന്നത്. ബംഗാള്‍ സര്‍ക്കാരും സിബിഐയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതോടെ യുദ്ധം സുപ്രീംകോടതിയിലേക്ക് വ്യാപിക്കുകയാണെന്നു വ്യക്തം.
ഈ നാടകങ്ങളൊക്കെ കാണുമ്പോള്‍ അഴിമതിക്കെതിലെയുള്ള സിബിഐയുടെ അടങ്ങാത്ത രോഷമാണ് പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനു പിന്നിലെന്ന് ശുദ്ധാത്മാക്കള്‍ക്കു തോന്നാം. പക്ഷേ, സംഗതി മറിച്ചാണ്. മമതാ ബാനര്‍ജിയ്ക്ക് വ്യക്തമായ പങ്കള്ള ശാരദാ ചിട്ടി തട്ടിപ്പു കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന വളരെക്കാലമായുള്ള പ്രതിപക്ഷ ആവശ്യത്തെ സിബിഐ ഇത്രനാള്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ആജ്ഞ അതിനു പിന്നിലുണ്ടെന്നു വ്യക്തം. ഒരുകാലത്ത് ബിജെപിയുടെ സഖ്യകക്ഷിയായ മമതാ ബാനര്‍ജിയെ തങ്ങളോടൊപ്പം വീണ്ടും കൊണ്ടുവരാനാകും എന്ന പ്രതീക്ഷയായിരുന്നു മോദിക്കും ബിജെപിക്കും ഉണ്ടായിരുന്നത്. മമതയും നയം വ്യക്തമാക്കാതെ നാടകം തുടര്‍ന്നു. എന്നാല്‍, മോദി സര്‍ക്കാരിന് ഒരുവരവ് കൂടി ഇല്ലെന്ന് ഉറപ്പിച്ച മമത ഈയിടെയായി ബിജെപി വിരുദ്ധത കടുപ്പിക്കുകയായിരുന്നു. അതിനെ പ്രതിരോധിക്കാനാണ് മോദി സിബിഐയെ ഇളക്കിവിട്ടത്. രണ്ട് ഏകാധിപതികള്‍ തമ്മിലുള്ള യുദ്ധമായി അത് ക്രമേണ മാറി. അതിന്റെ പുതിയ ഘട്ടമാണ് രാജ്യത്തിന്റെ ജനാധിപത്യത്തെ നോക്കുകുത്തിയാക്കി, അന്വേഷണ സംവിധാനങ്ങളുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച് ഈ നിലയില്‍ എത്തിനില്‍ക്കുന്നത്.
എന്തായാലും. ഒരു സംസ്ഥാനത്തിന്റെ വെല്ലുവിളിക്കു മുമ്പില്‍ ഉത്തരം മുട്ടിനില്‍ക്കുന്ന മോദി ആസന്നമായ തിരഞ്ഞെടുപ്പു ചിത്രത്തില്‍ അശക്തനായ ഭരണാധികാരിയായി മാറിപ്പോയി എന്നതാണ് ഖേദകരം.
https://www.facebook.com/Malayalivartha
























