ശാരദ ചിട്ടി ഫണ്ട് കേസില്‍ കൊല്‍ക്കത്ത കമ്മീഷ്ണറെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ ബംഗാള്‍ പൊലീസിന്റെയും സര്‍ക്കാരിന്റെയും നടപടിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചു, കേസ് നാളെ പരിഗണിക്കും

ശാരദ ചിട്ടി ഫണ്ട് കേസില്‍ കൊല്‍ക്കത്ത കമ്മീഷ്ണറെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ ബംഗാള്‍ പൊലീസിന്റെയും സര്‍ക്കാരിന്റെയും നടപടിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ഹര്‍ജിയില്‍ കാര്യമായി ഒന്നുമില്ലെന്നും തെളിവുകള്‍ നശിപ്പിച്ചതിന്റെ രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. തെളിവുകള്‍ ഹാജരാക്കിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും കോടതി പറഞ്ഞു. കേസ് ഇന്ന് കേള്‍ക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. സി.ബി.ഐ നല്‍കിയ കോടതി അലക്ഷ്യഹര്‍ജി നാളെ പരിഗണിക്കുമ്പോള്‍ തെളിവുകള്‍ ഹാജരാക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. കേസ് അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു സി.ബി.ഐയുടെ ആവശ്യം.
അന്വേഷണ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തതും എഫ്.ഐ.ആര്‍ എടുത്തതും അസാധാരണമായ സാഹചര്യമാണെന്ന് അന്റോണി ജനറല്‍ കോടതിയെ അറിയിച്ചു. ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും എതിരെ നടപടി എടുക്കണമെന്നാണ് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് നാളെ തീരുമാനം ഉണ്ടാകും. അതേസമയം ബംഗാളിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജാനാഥ് സിംഗ് ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടി. സി.ബി.ഐ ഉദ്യോഗസ്ഥരെ സംസ്ഥാന പെലീസ് ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും തടയുകയും ചെയ്‌തെന്ന് ഗവര്‍ണര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. സംഭവത്തിന് പിന്നാലെ പൊലീസ് സംസ്ഥാനത്തെ സി.ബി.ഐ ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ റെയ്ഡ് നടത്തി. സി.ബി.ഐയുടെ കൊല്‍ക്കത്ത ഓഫീസ് വളയാനെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ സൈന്യത്തിന്റെ സഹായം തേടി. ഓഫീസ് ഇപ്പോള്‍ അര്‍ദ്ധസൈനിക വിഭാഗത്തിന്റെ സുരക്ഷയിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് സി.ബി.ഐക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി മംമ്തബാനര്‍ജി. കഴിഞ്ഞ നവംബര്‍ 16നാണ് അനുമതി ഇല്ലാതാക്കിയത്. ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലീഷ്‌മെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സി.ബി.ഐക്ക് ഏതെങ്കിലും സംസ്ഥാനത്ത് അന്വേഷണം നടത്തണമെങ്കില്‍ അവിടുത്തെ സര്‍ക്കാരിന്റെ അനുമതി വേണം. ഇതനുസരിച്ച് ആന്ധ്രാപ്രദേശും ചത്തീസ്ഗഡും കഴിഞ്ഞ വര്‍ഷം സി.ബി.ഐയ്ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചു. 1998 മുതല്‍ കര്‍ണാടകയില്‍ സി.ബി.ഐയ്ക്ക് പ്രവര്‍ത്തനാനുമതിയില്ല. നാഗാലാന്റിലും സിക്കിമിലും നേരത്തെ അനുമതി ഇല്ലാതാക്കി. ഇതനുസരിച്ചാണ് കൊല്‍ക്കത്തയില്‍ ഇന്നലെ മംമ്ത സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
ശാരദാ ചിട്ടിഫണ്ട് തട്ടിപ്പ് കേസില്‍ മംമ്താബാനര്‍ജിയും ബി.ജെ.പിയും ഇത്രയും നാള്‍ ഒത്തുകളിക്കുകയായിരുന്നെന്ന് സി.പി.എം ആരോപിച്ചു. മംമ്തയുടെ അഴിമതിക്ക് ബി.ജെ.പി കൂട്ട് നില്‍ക്കുകയായിരുന്നു. അവരെ കൂട്ടുപിടിച്ച് വീണ്ടും അധികാരത്തിലെത്താമെന്നാണ് ബി.ജെ.പി കരുതിയിരുന്നത്. എന്നാല്‍ അടുത്തിടെ മംമ്ത ബി.ജെ.പിക്കെതിരെ റാലി നയിച്ചതോടെ കാര്യങ്ങള്‍ മാറി. യു.പി മുഖ്യമന്ത്രി യോഗി ആഥിത്യനാഥിന് ഹെലികോപ്ടറില്‍ ബംഗാളില്‍ ഇറങ്ങാന്‍ മംമ്ത സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇതിന് മുമ്പ് അമിത് ഷായുടെ ഹെലികോപ്ടര്‍ ഇറങ്ങാനും അനുമതി നിഷേധിച്ചിരുന്നു. അന്ന് തുടങ്ങിയ പോരാണ് ഇന്നലത്തെ സി.ബി.ഐ നാടകത്തില്‍ എത്തിയത്. നാടകാന്ത്യം നാളെ സുപ്രീംകോടതി തീരുമാനിക്കും.
https://www.facebook.com/Malayalivartha
























