കൈക്കൂലി വാങ്ങില്ല, പാപം ചെയ്യില്ല, അമ്മയ്ക്ക് കൊടുത്ത വാക്ക്: രാജ്യത്തിന്റെ പ്രധാനമന്ത്രിയായി താൻ ചുമതലയേറ്റതിനേക്കാൾ തന്റെ അമ്മയ്ക്ക് അഭിമാനം തോന്നിയ നിമിഷം ഏതാണെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തിന്റെ പ്രധാനമന്ത്രിയായി താൻ ചുമതലയേറ്റതിനേക്കാൾ തന്റെ അമ്മയ്ക്ക് അഭിമാനം തോന്നിയ നിമിഷം ഏതാണെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിപദവിയിൽ എത്തിയ മകനോട് അമ്മ എന്താണ് പറഞ്ഞതെന്ന് പലരും തന്നോട് ചോദിക്കാറുണ്ട്. എന്നാൽ അമ്മയ്ക്ക് പ്രത്യേകിച്ച് ഒരു സന്തോഷം ഉണ്ടായതായി തനിക്ക് തോന്നിയിട്ടില്ലെന്ന് മോദി മനസ് തുറക്കുന്നു.
ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴല്ല മറിച്ച് ഗുജറാത്തിലെ മുഖ്യമന്ത്രി ആയപ്പോഴാണ് തന്റെ അമ്മ ഏറ്റവും അധികം സന്തോഷിച്ചതെന്ന് നരേന്ദ്രമോദി വെളിപ്പെടുത്തി. ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി തന്റെ അമ്മയെ കാണാന്‍ എത്തിയ ദിവസം ഒര്‍ക്കുകയായിരുന്നു നരേന്ദ്രമോദി. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന പ്രമുഖ ഫേസ്ബുക്ക് പേജിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം അമ്മയെ കുറിച്ച് മനസ് തുറന്നത്. അഭിമുഖത്തിന്റെ നാലാം ഭാഗത്തിലാണ് തൻറെ അമ്മയെക്കുറിച്ചുള്ള ഓർമകൾ പ്രധാനമന്ത്രി പങ്കുവയ്ക്കുന്നത്
'ഒട്ടേറെ പേര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയായ സമയത്ത് അമ്മയുടെ പ്രതികരണം എന്തായിരുന്നുവെന്ന്. പക്ഷേ അപ്പോഴേക്കും മോദി പ്രചരണം വലിയ തോതില്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു. എന്റെ ഫോട്ടോ പതിപ്പിച്ച പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. പക്ഷേ ഞാന്‍ വിശ്വസിക്കുന്നത് അമ്മ ഏറ്റവും കൂടുതല്‍ സന്തോഷവദിയാകാന്‍ നാഴിക കല്ലായത് ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയപ്പോഴാണ്' എന്ന് മോദി പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുന്ന സമയത്ത് താന്‍ ദില്ലിയിലായിരുന്നുവെന്നും അവിടെ വെച്ചാണ് വിജയിച്ച വിവരം അറിയുന്നതെന്നും മോദി പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി അഹമ്മദാബാദില്‍ പോയി അമ്മയെ കണ്ട ശേഷമാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. പക്ഷേ അപ്പോഴേക്കും ഹീരാബെന്‍ മോദി അറിഞ്ഞിരുന്നു തന്റെ മകന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയെന്ന്.
'അമ്മ എന്നെ ഒന്നു നോക്കി. ശേഷം കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു. നീ തിരികെ ഗുജറാത്തിലേയ്ക്ക് എത്തുമല്ലോ അതാണ് എന്റെ സന്തോഷമെന്ന്'. ഭൂരിഭാഗം അമ്മമാരും അങ്ങനെയാണ്. ചുറ്റും എന്തോക്കെ നടക്കുന്നാലും അവര്‍ക്ക് മക്കള്‍ അടുത്തുണ്ടാവണം എന്നുമാത്രമാണെന്നും അദ്ദേഹംവാചാലനായി. എന്തു ചെയ്താലും ഒരിക്കലും കൈക്കൂലി വാങ്ങരുത്, ആ പാപം ചെയ്യരുതെന്നാണ് തന്റെ അമ്മ ആ ദിവസം പറഞ്ഞതെന്നും മോദി പറഞ്ഞു. 'ആ വാക്കുകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. കാരണം തന്റെ ജീവിതകാലം മുഴുവനും ദാരിദ്ര്യത്തില്‍ കഴിഞ്ഞ സ്ത്രീ. ആവശ്യമുള്ളതൊന്നും തന്നെ ലഭിച്ചിട്ടില്ലാത്തയാള്‍ അത്രയും വലിയൊരു നിമിഷത്തില്‍ പറഞ്ഞത് കൈക്കൂലി വാങ്ങരുതെന്നാണ്' എന്നും മോദി പറഞ്ഞു.
മുൻപുള്ള ഭാഗങ്ങളിൽ തന്റെ ചെറുപ്പകാലത്തെകുറിച്ചുള്ള ഓർമകൾ അദ്ദേഹം പങ്കുവെച്ചിരുന്നു. ഹിമാലയത്തിൽ ജീവിച്ച കാലഘട്ടത്തെക്കുറിച്ചും വനത്തിനുള്ളിലെ ഏകാന്തവാസത്തെക്കുറിച്ചുമെല്ലാം അദ്ദേഹം പറഞ്ഞിരുന്നു. ജീവിതം വളരെ കഠിനവും തിരക്കു പിടിച്ചതുമായിരുന്നു. എന്നാല്‍ എല്ലാ ചുമതലകള്‍ക്കിടയിലും ഹിമാലയ ജീവിതം പഠിപ്പിച്ച പാഠങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ ഞാന്‍ ബദ്ധശ്രദ്ധ പുലര്‍ത്തിയിരുന്നു. ഹിമാലയ ജീവിതം നല്‍കിയ മനശ്ശാന്തിയെ ജീവിതത്തിന്റെ പുതിയഘട്ടം കീഴ്‌പ്പെടുത്താതിരിക്കാന്‍ എല്ലാവര്‍ഷവും കുറച്ചുസമയം ആത്മപരിശോധനയ്ക്കായി മാറ്റിവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ജീവിതത്തിന്റെ തുലനാവസ്ഥ നിലനിര്‍ത്താനുള്ള എന്റെ ശ്രമമായിരുന്നു അത്. ഒരുപാട് ആളുകള്‍ക്കൊന്നും ഇതേക്കുറിച്ച് അറിയില്ല, എല്ലാ വർഷവും ദീപാവലിയുടെ സമയത്ത് അഞ്ചുദിവസം താന്‍ കാട്ടിനുള്ളിലേക്ക് പോകുമായിരുന്നു. വിജനമായ, ശുദ്ധമായ ജലം ലഭിക്കുന്ന ഒരിടം കണ്ടെത്തും. അഞ്ചുദിവസത്തേക്ക് ആവശ്യമായ ഭക്ഷണവും കയ്യില്‍ കരുതുമായിരുന്നു. റേഡിയോയോ പത്രങ്ങളോ അവിടെയുണ്ടായിരുന്നില്ല. അന്നത്തെ കാലത്ത് ടിവിയോ ഇന്റര്‍നെറ്റോ ഉണ്ടായിരുന്നില്ല. ആളുകള്‍ എന്നോടു പലപ്പോഴും ചോദിക്കുമായിരുന്നു. നിങ്ങള്‍ ആരെ കാണാനാണ് പോകുന്നതെന്ന്? ഞാന്‍ പറയും- ഞാന്‍ എന്നെത്തന്നെ കാണാനാണ് പോകുന്നതെന്ന്.
അതിനാലാണ് തിരക്കേറിയ ജീവിതത്തിനിടയിലും ചിന്തിക്കാനും ആത്മപരിശോധന നടത്താനും സമയം കണ്ടെത്താന്‍ എല്ലാരോടും പ്രത്യേകിച്ച് യുവാക്കളായ സുഹൃത്തുക്കളോട് താന്‍ പറയുന്നത്. അത് നിങ്ങളുടെ കാഴ്ചപ്പാടുകളെ മാറ്റും. നിങ്ങളുടെ ആന്തരികസ്വത്വത്തെ നന്നായി മനസ്സിലാക്കാന്‍ സഹായിക്കും. അതോടെ നിങ്ങള്‍ ശരിയായ അര്‍ഥത്തില്‍ ജീവിക്കാന്‍ ആരംഭിക്കും. അത് നിങ്ങളെ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാക്കും. മറ്റുള്ളവര്‍ നിങ്ങളെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ നിങ്ങളെ ബാധിക്കാതെയാകും. നിങ്ങള്‍ ഓരോരുത്തരും പ്രത്യേകതയുള്ളവരാണെന്ന് മനസ്സിലാക്കണമെന്നാണ് എന്റെ ആഗ്രഹം. വെളിച്ചം തേടി നിങ്ങള്‍ പുറത്തേക്ക് നോക്കേണ്ടതില്ല. അത് നിങ്ങള്‍ക്കുള്ളില്‍ തന്നെയുണ്ട്-
ഇങ്ങനെയാണ് അഭിമുഖത്തിന്റെ മൂന്നാംഭാഗം അവസാനിക്കുന്നത്. ബാല്യത്തെ കുറിച്ചും രണ്ടുവര്‍ഷത്തെ ഹിമാലയ യാത്രയെ കുറിച്ചുമാണ് ആദ്യത്തെ രണ്ടു ഭാഗങ്ങളില്‍ പറയുന്നത്. പ്രധാനമന്ത്രിയുമായുള്ള അഭിമുഖം അഞ്ച് ഭാഗങ്ങളായാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ പ്രസിദ്ധീകരിക്കുന്നത്.
https://www.facebook.com/Malayalivartha
























