ശാരദാ ചിട്ടിത്തട്ടിപ്പില്‍ എല്ലാം അറിയാവുന്ന പോലീസുദ്യോഗസ്ഥനെ ചോദ്യം ചെയ്യാന്‍ മമത സര്‍ക്കാര്‍ സമ്മതിക്കാതെ സമരം നടത്തുന്നത് എന്തിന്? ഭരണഘടന നിലനിര്‍ത്തിയേ മതിയാവൂ എന്ന് വാശി പിടിക്കുന്ന മമത ബാനര്‍ജി ചെയ്തത് കടുത്ത ഭരണഘടനാ ലംഘനം
ഇന്ത്യ എത്തിനില്‍ക്കുന്ന സങ്കീര്‍ണ്ണാവസ്ഥയുടെ നേര്‍ക്കാഴ്ചയായി മാറുകയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബംഗാളിന്റെ തലസ്ഥാനമായ കല്‍ക്കത്തയില്‍ അരങ്ങേറുന്ന രാഷ്ട്രീയ നാടകങ്ങള്‍. കുപ്രസിദ്ധമായ ശാരദ ചിട്ടിത്തട്ടിപ്പ് കേസിലെ രഹസ്യം സൂക്ഷിപ്പുകാരനായ കല്‍ക്കത്ത പൊല!ീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനായി നരേന്ദ്ര മോദി പറഞ്ഞുവിട്ട സിബിഐ സംഘത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറസ്റ്റ് ചെയ്തു. അതോടെ സംഭവം ഒരു യുദ്ധത്തിന്റെ പ്രതീതിയിലെത്തിയിരിക്കുകയാണ്.
യുദ്ധത്തിലേര്‍പ്പെടുന്നത് രണ്ട് ഏകാധിപതികളാണ്. മോദിയും മമതയും. അതില്‍ ഇതുവരെ ജയിച്ചുനില്‍ക്കുന്നത് മോദിയേക്കാള്‍ ഏകാധിപതിയും ധാര്‍ഷ്ഠ്യത്തിന്റെ പ്രതിരൂപവുമായ മമതയാണ്. അവരുടെ നോട്ടം പ്രധാനമന്ത്രി ക്കസേരയാണ്. ഈ യുദ്ധത്തില്‍ അവര്‍ ജയിച്ചാല്‍ ഇപ്പോള്‍ പിന്തുണയുമായെത്തിയിരിക്കുന്ന രാഹുല്‍ ഗാന്ധിയെ വരെ ചവുട്ടിപ്പുറത്താക്കി പ്രതിപക്ഷത്തിന്റെ നേതൃത്വസ്ഥാനം പിടിച്ചെടുക്കാനാകും അവരുടെ അടുത്ത നീക്കം. തോറ്റാല്‍ മോദിയുടെ ഏകാധിപത്യ ശ്രമങ്ങള്‍ക്ക് ആക്കം കൂടും. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് മോദി കൂട്ടിലടച്ചു വളര്‍ത്തുന്ന തത്തയായ സിബിഐയെ തുറന്നു വിടും. അതായത് ഈ യുദ്ധത്തില്‍ ആരു ജയിച്ചാലും ഇന്ത്യന്‍ ജനാധിപത്യത്തെ അതു പരുക്കേല്‍പ്പിക്കും. ഈ പശ്ചാത്തലത്തിലാണ്, ഇന്ത്യയുടെ ജനാധിപത്യഭാവിയില്‍ ഉല്‍ക്കണ്ഠയുള്ളവര്‍ ഇന്നു വരാന്‍ പോകുന്ന സുപ്രീംകോടതി നിരീക്ഷണത്തിനായി കാത്തിരിക്കുന്നത്.
അഴിമതിയെ അഹങ്കാരം കൊണ്ട് സംരക്ഷിക്കുന്ന ജനാധിപത്യവിരുദ്ധതയാണ് മമതാ ബാനര്‍ജില്‍ ഉള്ളതെങ്കില്‍ ഭരണസഖ്യത്തില്‍ വരാത്തതിനെ രാഷ്ട്രത്തിന്റെ അന്വേഷണ ഏജന്‍സിയെ വെച്ച് വരുതിയിലാക്കാന്‍ ശ്രമിക്കുന്ന അഹന്ത നിറഞ്ഞ അഴിമതിയിലാണ് മോദി ഏര്‍പ്പെട്ടിരിക്കുന്നത്.
ബംഗാളിലെ പാവങ്ങളുടെ പണം കവര്‍ന്നെടുത്ത ശാരദ റോസ് വാലി തട്ടിപ്പുകളില്‍ മമതയുടെയും തൃണമൂല്‍നേതാക്കളുടെയും പങ്ക് പകല്‍ പോലെ വ്യക്തമാണ്. 30,000 കോടി രൂപയാണ് വെട്ടിച്ചെടുത്തത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ചില പ്രസ്താവനകളല്ലാതെ നാളിതുവരെ ഇതുമായി ബന്ധപ്പെട്ട് ഒരന്വേഷണവും മമത നടത്തിയിട്ടില്ല. ഒടുവില്‍, സിപിഎമ്മും കോണ്‍ഗ്രസും കോടതിയില്‍ പോയതാണ് സിബിഐ അന്വേഷണത്തിന് വഴി തെളിച്ചത്. പക്ഷേ, മമത തങ്ങള്‍ക്കൊപ്പം തിരിച്ചുവരുമെന്ന മധുരസ്വപ്നത്തിലായിരുന്ന മോദി കൂട്ടിലെ തത്തയായ സിബിഐയെ തുറന്നുവിട്ടുമില്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പ് ആസന്നമായപ്പോഴാണ് വോട്ടു വാങ്ങാനുള്ള തന്ത്രമെന്ന നിലയില്‍ സിബിഐ അന്വേഷണ നാടകവുമായി കേന്ദ്ര സര്‍ക്കാര്‍ കല്‍ക്കത്തയിലെത്തിയത്. അങ്ങനെയെത്തിയ ഉദ്യോഗസ്ഥരെയാണ് രാജ്യനിയമങ്ങളെ വെല്ലുവിളിച്ച് മമത അറസ്റ്റ് ചെയ്തത്. സമാനമായ സാഹചര്യം ഡല്‍ഹിയില്‍ സംഭവിച്ചപ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രിയായ കെജ്‌റിവാള്‍ ജനാധിപത്യത്തിന്റെ പരിധികളെ മാനിച്ചാണ് പെരുമാറിയതെന്ന വസ്തുത ഇതുമായി താരതമ്യം ചെയ്ത് പരിശോധിക്കേണ്ടതാണ്. കെട്ടിച്ചമച്ച കേസുമായി തന്റെ വീട് റെയ്ഡ് നടത്താന്‍ മോദി ദില്ലി പോലീസിനെ പറഞ്ഞുവിട്ടപ്പോള്‍ തികഞ്ഞ സംയമനം പാലിച്ച കെജ്‌റിവാളും സിബിഐയെ തടുക്കാന്‍ തെരുവിലിറങ്ങിയ മമതയും രണ്ട് തരം ബോധത്തിന്റെ പ്രതിനിധികളാണ്.
എന്തായാലും, മമതയുടെ അഴിഞ്ഞാട്ടത്തിനു മുമ്പില്‍ പകച്ചുനില്‍ക്കുകയാണ് മോദി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണം ഏതുനിമിഷവും ഉണ്ടാകുമെന്ന് ഭയന്ന് കഴിയുകയാണ് കല്‍ക്കത്തയിലെ സിബിഐ ഓഫീസിലുള്ളവരും ബംഗാളിലാകെയുള്ള ബിജെപിക്കാരും. ഇതിനകം കൊല്‍ക്കത്തയിലെ സിബിഐ ഓഫീസിന്റെ നിയന്ത്രണം കേന്ദ്രസേന ഏറ്റെടുത്തിട്ടുണ്ട്.
മമതയുടെ സത്യഗ്രഹം കൊല്‍ക്കത്ത മെട്രോ സിനിമയ്ക്ക് മുന്നില്‍ തുടരുകയാണ്. സംസ്ഥാനമെങ്ങും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ ബിജെപിക്കാരെ ഓടിച്ചിട്ട് തല്ലുന്നുവെന്നാണ് റിപ്പോര്‍ട്ട്. തങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നു കാട്ടി നിര്‍മ്മലാ സീതാരാമന്‍ ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. ബംഗാളില്‍ എട്ടാം തീയതി വിദ്യാര്‍ത്ഥികള്‍ക്കു പരീക്ഷ തുടങ്ങുന്നതിനാല്‍ അക്രമ പരമ്പരകള്‍ തല്‍ക്കാലം നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്നതാണ് മമതയുടെ മുന്നിലെ വെല്ലവുവിളി.
എന്തായാലും, ഇന്നത്തെ സുപ്രീംകോടതിയുടെ ഇടപെടല്‍ ഏതുതരത്തിലെന്നാണ് എല്ലാപേരും ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ കയ്യിലെടുത്തുകൊണ്ടുള്ള ഈ യുദ്ധം അവസാനിപ്പിച്ചേ മതിയാകൂ. ശാരദാ ചിട്ടി തട്ടിപ്പുകേസില്‍ ഈ നാടകങ്ങളല്ല ജനത്തിനു വേണ്ടതെന്നത് ഇരുകൂട്ടരും കണ്ണടയ്ക്കുന്ന യാഥാര്‍ത്ഥ്യമാണ്. കേസിലെ എല്ലാ പ്രതികളെയും ശിക്ഷിക്കാനും നിക്ഷേപകര്‍ക്ക് പണം തിരിച്ചുകിട്ടാനും ആവശ്യമായ നടപടികള്‍ ഇതുവരെയും ഉണ്ടായിട്ടില്ല. മോദിയും മമതയും തമ്മിലുള്ള ഈ ചക്കളത്തിപ്പോരാട്ടം തിരഞ്ഞെടുപ്പ് സ്റ്റണ്ടു മാത്രമാണെന്നാണ് നിരീക്ഷരുടെ വിലയിരുത്തല്‍. പാവപ്പെട്ടവരില്‍നിന്ന് അടിച്ചുമാറ്റിയ 30,000 കോടിയുമായി മുങ്ങിയവരെ തൊടാന്‍ ഇരുകൂട്ടര്‍ക്കും താല്‍പര്യമില്ല. യഥാര്‍ത്ഥ ജനവികാരം വോട്ടെടുപ്പില്‍ പ്രകടിപ്പിക്കാനായി കാത്തിരിക്കുകയാണ് ബംഗാള്‍ ജനത.
https://www.facebook.com/Malayalivartha