മമതയ്ക്ക് തിരിച്ചടി; ശാരദ ചിട്ടി തട്ടിപ്പ് കേസുമായുള്ള സിബിഐ അന്വേഷണവുമായി ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം; കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ അന്വേഷണ ഏജന്‍സിക്ക് മുന്‍പാകെ ഹാജരാകണം
ശാരദ ചിട്ടി തട്ടിപ്പ് കേസുമായുള്ള സിബിഐ അന്വേഷണവുമായി ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം. കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ അന്വേഷണ ഏജന്‍സിക്ക് മുന്‍പാകെ ഹാജരാകണം. എന്നാല്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശിച്ച കോടതി ഫെബ്രുവരി 20-ന് കേസ് വീണ്ടും പരിഗണിക്കും എന്നും അറിയിച്ചു. രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള നടപടികളുമായി സിബിഐക്ക് മുന്‍പോട്ട് പോകാം എന്നും സുപ്രീംകോടതി വ്യക്തമാക്കി.
അതേസമയം ബംഗാള്‍ പൊലീസ് സിബിഐക്കെതിരെ കേസെടുക്കുന്നത് തടയണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി. അതേസമയം കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച കോടതി ബംഗാള്‍ ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നോട്ടീസ് അയച്ചു. സിബിഐ ഹര്‍ജിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിഖ്വി ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സിബിഐക്ക് വേണ്ടിയും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ സിബിഐക്ക് വേണ്ടിയും ഹാജരായി.
രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നതു മമതയ്ക്കു വീരപരിവേഷം നൽകുമെന്നു ബിജെപി വിലയിരുത്തുന്നു. മമതയെ പിന്തുണയ്ക്കുമ്പോഴും കോൺഗ്രസും ഇടതു പാർട്ടികളും മാത്രമല്ല, പ്രതിപക്ഷത്തെ മിക്ക കക്ഷികളും മമത പ്രതിപക്ഷത്തിന്റെ മുഖ്യപോരാളിയായി മാറുന്നതു താൽപര്യപ്പെടുന്നില്ല. ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ പേരിൽ ബംഗാളിൽ വലിയ തോതിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന നിലപാടിലാണു ബിജെപി.
ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കമ്മിഷണറുടെ മൊഴിയെടുക്കാൻ അനുമതി നേടിയ സി.ബി.ഐ ഇതിനായി കമ്മിഷണറുടെ ഔദ്യോഗികവസതിയിലെത്തിയപ്പോഴാണ് കൊൽക്കത്ത പൊലീസ് ഇവരെ തടഞ്ഞത്. കമ്മിഷണർ ഓഫീസിന് മുന്നിൽ വച്ചു തന്നെ അഞ്ചോളം സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ കൊൽക്കത്ത പൊലീസ് ഇവരെ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതിന് പിന്നാലെ പത്തോളം സി.ബി.ഐ ഉദ്യോഗസ്ഥർ കൂടി കമ്മിഷണർ ഓഫീസിലേക്ക് എത്തിയെങ്കിലും ഇവരേയും പൊലീസ് തടയുകയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തതായും ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും അഭ്യൂഹങ്ങൾ പടർന്നെങ്കിലും കേസൊന്നും എടുത്തിട്ടില്ലെന്നും ആരേയും അറസ്റ്റ് ചെയ്‌തിട്ടില്ലെന്നും മമതാ ബാനർജി പിന്നീട് അറിയിച്ചു. കൊൽക്കത്തയിൽ പ്രതിപക്ഷകക്ഷികളുടെ സമ്മേളനം വിളിച്ചു ചേർത്തതിനാണ് സി.ബി.ഐയെ വച്ച് കേന്ദ്രസർക്കാരും ബി.ജെ.പിയും തന്നോട് പ്രതികാരം ചെയ്യുന്നതെന്ന് മമത മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha