നാടകീയ നീക്കങ്ങൾക്ക് പര്യവസാനമായി; കേന്ദ്രത്തിനെതിരായ സത്യാഗ്രഹ സമരം മമതാ ബാനർജി അവസാനിപ്പിച്ചു

കേന്ദ്രത്തിനെതിരായി കൊൽക്കത്ത മെട്രോ ചാനലിൽ തൃണമൂൽ കോണ്ഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി തെരുവിൽ നടത്തിവന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. നരേന്ദ്ര മോദി ബംഗാളിൽ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് ആരോപിച്ചുകൊണ്ടാണ് കൊൽക്കത്തയിൽ കഴിഞ്ഞ ദിവസം നടന്ന നാടകീയ നീക്കങ്ങളുടെ തുടർച്ചയായി മമത സമരം തുടങ്ങിയത്.
സുപ്രീം കോടതിയിൽനിന്നും അനുകൂല വിധിയാണ് ഉണ്ടായതെന്നും അതിനാൽ ധർണ അവസാനിപ്പിക്കുകയാണെന്നും അടുത്ത ആഴ്ച ഈ വിഷയം ഉന്നയിച്ച് ഡൽഹിയിൽ സമരം ആരംഭിക്കുമെന്നും മമത ബാനർജി പറഞ്ഞു. അതേസമയം കോടതിയിൽ നിന്ന് ലഭിച്ചത് അനുകൂല വിധിയാണെന്നും ഇത് ജനാധിപത്യത്തിന്‍റെ വിജയമെന്നും പ്രഖ്യാപിച്ചായിരുന്നു മമതാ ബാനർജി സമരം അവസാനിപ്പിച്ചത്.
ധർണ ഭരണഘടനയുടേയും ജനാധിപത്യത്തിന്റെയും വിജയമാണ്. സംസ്ഥാന ഏജൻസികൾ ഉൾപ്പെടെ എല്ലാ ഏജൻസികളെയും നിയന്ത്രിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഡൽഹിയിൽ ഒറ്റ പാർട്ടി ഭരണവും ഒറ്റയാൾ സർക്കാരുമാണ്.
പ്രധാനമന്ത്രി രാജിവച്ച് ഗുജറാത്തിലേക്കുപോകണമെന്നും രാജ്യത്ത് ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്നും മമതാ ബാനർജി ആരോപിച്ചു. കേന്ദ്രം പ്രതികാരം തീർക്കുന്നതായി ആരോപിച്ച മമത സംസ്ഥാന ബജറ്റിന് കഴിഞ്ഞ ദിവസം സമരപ്പന്തലിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം നല്കിയത്. പൊലീസ് ഉദ്യോഗസ്ഥർക്കുള്ള വാർഷിക മെഡലുകൾ സമ്മാനിച്ചതും സമരവേദിയിൽ തന്നെ ആയിരുന്നു.
https://www.facebook.com/Malayalivartha
























