പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം ലക്ഷ്യം കാണില്ല; അഫ്ഗാനിസ്ഥാനും താലിബാനുമായുള്ള സമാധാനചര്‍ച്ചകളോട് അനുകൂലമായ നിലപാടാണ് പാക്കിസ്താന്‍ എന്നും സ്വീകരിച്ചിട്ടുള്ളത്; ഇന്ത്യയുടെ നീക്കം ലക്ഷ്യം കാണില്ലെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി
പുല്‍വാമ ആക്രമണം മുന്‍നിര്‍ത്തി പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം ലക്ഷ്യം കാണില്ലെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി. പാക്കിസ്ഥാനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്നും ഇന്ത്യ പിന്മാറണമെന്നും ഖുറേഷി ആവശ്യപ്പെട്ടു.
ജര്‍മ്മന്‍ പര്യടനത്തിനിടെ ഒരു ജര്‍മ്മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഖുറേഷി പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്ന് വ്യതമാക്കിയത്. ഇന്ത്യയുമായി രമ്യതയില്‍ പോകണമെന്നാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആഗ്രഹിക്കുന്നത്. അധികാരമേറ്റയുടന്‍ തന്നെ ഇതിനായുള്ള ശ്രമങ്ങള്‍ അദ്ദേഹം ആരംഭിച്ചതാണ്. അഫ്ഗാനിസ്ഥാനും താലിബാനുമായുള്ള സമാധാനചര്‍ച്ചകളോട് അനുകൂലമായ നിലപാടാണ് പാക്കിസ്താന്‍ എന്നും സ്വീകരിച്ചിട്ടുള്ളത്. യുദ്ധം തകര്‍ത്ത ആ രാജ്യത്തില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികള്‍ക്ക് മധ്യസ്ഥ്യം വഹിക്കുന്നതും പാക്കിസ്ഥാനാണ്. പുല്‍വാമ ആക്രമണത്തിലൂടെ പാക്കിസ്ഥാന് ഒന്നും നേടാനില്ലെന്ന് ഈ ലോകത്തിന് അറിയാം. തീവ്രവാദത്തിന് പാക്കിസ്ഥാന്‍റെ മണ്ണില്‍ ഇടമില്ല. ഖുറേഷി പറഞ്ഞു.
അതേസമയം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വസതിയില്‍ തിരക്കിട്ട നീക്കങ്ങള്‍. രാജ്‍നാഥ് സിംഗിന്‍റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലടക്കമുള്ളവരും ഇന്‍റലിജന്‍സ് മേധാവികളുമാണ് പങ്കെടുക്കുന്നത്. പാക് സര്‍ക്കാര്‍ അതിര്‍ത്തിയില്‍ സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റോ മേധാവി എ കെ ദസ്‍മാന, അഡീഷണല്‍ ഐബി ഡയറക്ടര്‍ അരവിന്ദ് കുമാര്‍, കേന്ദ്ര ആഭ്യന്തരസെക്രട്ടറി രാജീവ് ഗോബ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. അതിര്‍ത്തിയില്‍ പാക് സൈന്യത്തിന് സേനാമേധാവികള്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വസതിയില്‍ ഉന്നതതലയോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
അതേസമയം, രാജ്യമെമ്ബാടും ജമ്മു കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നേരെ ഭീഷണി ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജമ്മു കശ്മീരില്‍ നിന്ന് പുറത്ത് വന്ന് പഠിയ്ക്കുന്നവര്‍ക്കും താമസിക്കുന്നവര്‍ക്കും സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഉറപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇന്ന് രാവിലെ പാര്‍ലമെന്‍റ് ലൈബ്രറി കെട്ടിടത്തില്‍ നടന്ന സര്‍വകക്ഷിയോഗത്തില്‍ കോണ്‍ഗ്രസുള്‍പ്പടെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും കേന്ദ്രസര്‍ക്കാരിന് എല്ലാ പിന്തുണയും ഉറപ്പ് നല്‍കിയിട്ടുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ചു. നിങ്ങളുടെ രോഷം ഞാന്‍ മനസ്സിലാക്കുന്നു. മഹാരാഷ്ട്രയുടെ രണ്ട് പ്രിയപുത്രന്‍മാരും ഭീകരാക്രമണത്തില്‍ ജീവന്‍ ത്യജിച്ചു. ആ ത്യാഗം വെറുതെയാകില്ല. ഈ കുറ്റകൃത്യം നടത്തിയ തീവ്രവാദി സംഘടനകള്‍ എത്ര ഒളിച്ചാലും വെറുതെ വിടില്ല. അവരെ ഇന്ത്യ കണ്ടെത്തി ശിക്ഷിക്കും എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
https://www.facebook.com/Malayalivartha