പുൽവാമയിലുണ്ടായ ചാവേറാക്രമണത്തിനു പിന്നാലെ രാജ്യത്തെ ഞെട്ടിച്ച് വീണ്ടും സ്ഫോടനം; മേജർ പദവിയിലുള്ള സൈനികന് വീരമൃത്യു
പുൽവാമയിലുണ്ടായ ചാവേറാക്രമണത്തിൽ 40 സൈനികർ വീരമൃത്യുവടഞ്ഞ സംഭവത്തിന്റെ നടുക്കം മാറും മുൻപേ രാജ്യത്തെ കണ്ണീരണിയിച്ച് വീണ്ടും സ്ഫോടനം. രജൗരി സെക്ടറിൽ വൈകിട്ട് 3 മണിയോടെയായിരുന്നു നാടിനെ ന്ടുക്കിയ സ്ഫോടനം അരങ്ങേറിയത്. സ്‌ഫോടനത്തിൽ മേജർ പദവിയിലുള്ള ഒരു സൈനികൻ മരിച്ചതായാണ് പ്രാഥമിക വിവരം. അതേസമയം കൂടെയുണ്ടായിരുന്ന സൈനികനും ഗുരുതരമായി പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബോംബ് നിര്‍വീര്യമാക്കുന്നതിനിടെയായിരുന്നു സംഭവം. റജൗരിക്കടുത്ത നൗഷേരയിൽ ഉന്നത സൈനിക ഉദ്യോഗസ്ഥനും ഒരു സൈനികനും പെട്രോളിംഗ് നടത്തവെയായിരുന്നു അപകടമുണ്ടായത്. നിയന്ത്രണ രേഖകയ്ക്കടുത്ത് പാകിസ്താനില്‍ നിന്നുള്ള സംഘങ്ങള്‍ കുഴി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് കണ്ടെത്തി നിര്‍വീര്യമാക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. അതേസമയം പുൽവാമ ആക്രമണവുമായി ഇതിന് ബന്ധമില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
അതേസമയം പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ മലയാളിയായ സൈനികന്‍ ഉള്‍പ്പെടെ 44 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ സ്‌ഫോടക വസ്തുക്കളുമായി ചാവേര്‍ കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു
സൈനികർ കൊല്ലപ്പെട്ട സ്ഥലത്ത് എൻഎസ്‍ജിയും എൻഐഎയും പരിശോധന നടത്തി. ജയ്ഷെ മുഹമ്മദ് ഭീകരൻ ആദിൽ അഹമ്മദ് ധർ ആക്രമണം നടത്താനുപയോഗിച്ചത് 60 കിലോ ആർഡിഎക്സാണെന്നാണ് എൻഎസ്‍ജിയുടെ പ്രാഥമിക നിഗമനം. അതീവസ്ഫോടനശേഷിയുള്ള ആർഡിഎക്സിനൊപ്പം ക്വാറികളിൽ സ്ഫോടനത്തിന് ഉപയോഗിക്കുന്ന സൂപ്പർ ജെൽ 90-ഉം ഉപയോഗിച്ചു. ഇത് രണ്ടും കൂട്ടിക്കലർത്തിയാണ് സ്ഫോടകവസ്തുക്കൾ നിർമിച്ചതെന്നാണ് കണ്ടെത്തൽ.
350 കിലോയോളം വരുന്ന സ്ഫോടകവസ്തുക്കൾ നിറച്ച സ്കോർപിയോ എസ്‍യുവി സിആർപിഎഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയെന്നാണ് ആദ്യം അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. എന്നാൽ സെഡാൻ കാറിലാണ് ചാവേറായ ആദിൽ അഹമ്മദ് ധർ എത്തിയതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയായിരുന്നില്ല ആക്രമണം. പകരം സംശയം തോന്നാത്ത രീതിയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് സമാന്തരമായി സഞ്ചരിക്കുകയായിരുന്നു ധറിന്‍റെ കാർ. തുടർന്നാണ് സ്ഫോടനം നടത്തിയത്. ഏതാണ്ട് 78 ബസ്സുകളെ ഓവർടേക്ക് ചെയ്ത് എത്തിയാണ് ചാവേർ സ്ഫോടനം നടത്തിയത്.
150 മീറ്റർ ചുറ്റളവിൽ സ്ഫോടനത്തിന്‍റെ ആഘാതമുണ്ടായി. ഒരു സൈനികന്‍റെ മൃതദേഹം ഏതാണ്ട് 80 മീറ്റർ ദൂരത്തേക്ക് വരെ തെറിച്ചു പോയി. പരമാവധി ശക്തിയിൽ പൊട്ടിത്തെറിക്കാൻ സ്ഫോടകവസ്തുക്കൾ പ്രത്യേക രീതിയിൽ 'കൂർപ്പിച്ച്' സജ്ജീകരിച്ചിരുന്നു. ചാവേറിന്‍റെ കാറിനടുത്തുണ്ടായിരുന്ന ബസ് നാമാവശേഷമായി. നൂറ് മീറ്റർ ചുറ്റളവിൽ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ ചിന്നിച്ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.
പുൽവാമയിൽ നിന്ന് 22 കിലോമീറ്റർ മാത്രം അകലെയാണ് ആദിൽ അഹമ്മദ് ധർ എന്ന ജയ്ഷെ മുഹമ്മദ് ഭീകരൻ കഴിഞ്ഞിരുന്നത്. ധറിന് ആരാണ് ഇത്ര മാരകശേഷിയുള്ള സ്ഫോടകവസ്തുക്കൾ എത്തിച്ചതെന്ന് വ്യക്തമല്ല. സിആർപിഎഫ് കടന്നു പോകുന്നതിന് മുമ്പ് പരിശോധന നടത്തിയിരുന്നെന്ന് പറയുമ്പോഴും ആ പരിശോധനയെ മറി കടന്ന് എങ്ങനെ ഇത്രയധികം ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളുമായി ഭീകരൻ അവിടെ കാത്തു നിന്നു എന്നതും ചോദ്യ ചിഹ്നമാണ്.
https://www.facebook.com/Malayalivartha