പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി രാജ്യം; ‘ഭാരത് കെ വീര്‍’ വെബ്‌സൈറ്റ് വഴി 36 മണിക്കൂറില്‍ ലഭിച്ചത് 7 കോടി
ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്ന ജവാന്മാരുടെ കുടുംബങ്ങൾക്കായി പൊതുജനങ്ങളിൽ നിന്ന് സഹായം സ്വീകരിക്കാനായി കേന്ദ്ര ആഭ്യന്തര വകുപ്പ് രുപീകരിച്ച ഓൺലൈൻ സംവിധാനത്തിന് മികച്ച പ്രതികരണം . കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കീഴിലെ 'ഭാരത് കെ വീര്‍' എന്ന പേരിലുള്ള വെബ്സൈറ്റിലാണ് പുല്‍വാമ ഭീകരാക്രമണത്തിന് ബലിയായ ധീരജവാന്മാരുടെ കുടുംബങ്ങൾക്കായി ജനങ്ങള്‍ വൻ തോതില്‍ സംഭാവനകള്‍ നല്‍കുന്നത്.
കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ മാത്രം വെബ്‌സൈറ്റ് വഴി ലഭിച്ചത് ഏഴ് കോടി രൂപയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
2017 സെപ്തംബര്‍ 6നായിരുന്നു വിവിധ സുരക്ഷാ ഏജന്‍സികളിലെ കൊല്ലപ്പെടുന്ന ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുവാനായി ട്രസ്റ്റ് രൂപീകരിച്ചത്. എന്നാൽ , കഴിഞ്ഞ രണ്ട് വർഷമായി ലഭിക്കാത്ത പ്രതികരണമാണ് ഇപ്പോള്‍ ട്രസ്റ്റിന് ലഭിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.
വെബ്‌സൈറ്റ് വഴി ജനങ്ങള്‍ തങ്ങളുടെ സംഭാവന അര്‍പ്പിക്കാനായി തിക്കിത്തിരക്കുന്നതിനാല്‍ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം ഇന്നലെ സ്തംഭിച്ചിരുന്നുവെന്ന് ട്രസ്റ്റ് അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു. സഹായവുമായെത്തുന്ന ജനങ്ങളോടുള്ള നന്ദിയും അധികൃതർ പങ്കുവെച്ചിരുന്നു.യുണിയന്‍ ഹോം സെക്രട്ടറി അധ്യക്ഷനായ ട്രസ്റ്റില്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍ മുന്‍ ബാഡ്മിന്റന്‍ താരവും പരിശീലകനുമായ പുല്ലേല ഗോപിചന്ദ് എന്നിവരടക്കം ആറ് അംഗങ്ങളാണുള്ളത്. ഇതുനുപുറമേ , കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് സഹായമായും കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തും നിരവധി വ്യക്തികളും മുന്നോട്ട് വന്നിരുന്നു.
ഫെബ്രുവരി 14നായിരുന്നു കശ്മീര്‍ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂവഹത്തിന് നേരെ ആക്രമണമുണ്ടായത്. 44 ജവാന്മാര്‍ കൊല്ലപ്പെടുകയും 5 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.അത്യൂഗ്ര സ്‌ഫോടനമാണ് ഉണ്ടായത്, ഒരു മൃതദേഹം 80 മീറ്റര്‍ അകലെയാണ് തെറിച്ചുവീണത്. ശരീരാവശിഷ്ടങ്ങള്‍ ദേശീയപാതയില്‍ 100 മീറ്റര്‍ ചുറ്റളവില്‍ വരെ ചിന്നിചിതറിയിരുന്നു. സൈനികര്‍ സഞ്ചരിച്ചിരുന്ന ബസ് തകര്‍ന്ന് തരിപ്പണമായിരുന്നു. 78 വാഹനങ്ങളിലുണ്ടായിരുന്നത് 2547 ജവാന്മാരായിരുന്നു. പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദാണ് ചാവേറാക്രമണം നടത്തിയത് . സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുനിറച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു.
സൈനികവാഹനങ്ങള്‍ കടന്നുപോകുന്നതിനു മണിക്കൂറുകള്‍ മുന്‍പ് അടച്ച ദേശീയപാതയില്‍ ഭീകരനു വാഹനവുമായി എങ്ങനെ കടന്നുകയറാന്‍ കഴിഞ്ഞെന്നും സിആര്‍പിഎഫ് അന്വേഷിക്കുന്നുണ്ട്. ദേശീയ പാതയില്‍ സൈനിക വാഹനവ്യൂഹം കടന്നുപോകുന്നതിന് മുമ്പ് പരിശോധന നടക്കുക പോലും ചെയ്തിട്ടും എങ്ങനെ ഇത്രയും സ്‌ഫോടകവസ്തുവുമായി കാറില്‍ ചാവേര്‍ എത്തിയെന്നത് ഉദ്യോഗസ്ഥരെ കുഴക്കുന്നു.
https://www.facebook.com/Malayalivartha