രാജ്യത്തെമൊത്തം ഞെട്ടിച്ച പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ തന്നെ; കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ഇന്ത്യ
കശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിന്റെ പിന്നിൽ പാകിസ്ഥാൻ തന്നെ എന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത് . ഇക്കാര്യം പുറത്തുവിട്ടത് ഇന്ത്യ തന്നെ. ജെയെ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറാണ് ഭീകരാക്രമണത്തിന്‍റെ മുഖ്യ ആസൂത്രകനെന്ന് ഇതില്‍ പറയുന്നു.
പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയിൽ വെച്ചാണ് മസൂദ് അസർ പുൽവാമയിൽ ഇന്ത്യൻ സേനയെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കിയതെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഇപ്പോൾ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.
ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്ന ശബ്ദ സന്ദേശം പാക് സൈനിക ആശുപത്രിയിൽ നിന്നും ജെയ്ഷെ മുഹമ്മദ് ക്യാമ്പിലേക്ക് മസൂദ് അയച്ചതിന്‍റെ തെളിവും ലഭിച്ചിട്ടുണ്ട്.ഭീകരാക്രമണത്തിൽ പാകിസ്ഥാന്‍റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും അന്താരാഷ്ട്ര ഏജൻസികൾക്ക് കൈമാറാനാണ് ഇന്ത്യയുടെ പദ്ധതി.
അതേസമയം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായി മിന്നലാക്രമണം മുന്നിൽ കണ്ട് അതിർത്തിയിലെ ഭീകരവാദ ക്യാമ്പുകൾ പാകിസ്ഥാൻ ഒഴിപ്പിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കിയിട്ടുണ്ട്. ഉറി ആക്രമണത്തിന് നല്‍കിയ മറുപടിയേക്കാള്‍ ശക്തമായ ആക്രമണമായിരിക്കും നല്‍കുക എന്ന വ്യക്തമായ സൂചന പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയത്.
ഉത്തരവാദികളാരേയും വെറുതേ വിടില്ലെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പും നല്‍കി. ജവാന്‍മാരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിനെതിരെ രാജ്യത്താകമാനം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അതിനാല്‍ ജനങ്ങളുടെ വികാരം മാനിക്കുന്നെന്നും പ്രധാനമന്ത്രി ഇന്നലെ രാവിലെ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.
തിരിച്ചടിക്കായി സൈന്യത്തിന് പൂർണ്ണ സ്വാതന്ത്രം നൽകിയതായും പ്രധാനമന്ത്രി പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 137 യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.
ഫെബ്രുവരി 14 ന് ജമ്മുകശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ മലയാളിയായ ഹവില്‍ദാര്‍ വസന്തകുമാറടക്കം രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള 44 സൈനികരാണ് വീരമൃത്യു വരിച്ചത്.
5 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും വലിയ ചാവേര്‍ ആക്രമണമാണ് ജമ്മുകശ്മീരില്‍ ഉണ്ടായത്.350 കിലോയോളം സ്‌ഫോടകവസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.100 മീറ്ററോളം വ്യാപിക്കുന്ന സ്‌ഫോടനമാണ് നടന്നത്.
ഒരു മൃതദേഹം 80 മീറ്റര്‍ അകലെയാണ് തെറിച്ചുവീണത്. ശരീരാവശിഷ്ടങ്ങള്‍ ദേശീയപാതയില്‍ 100 മീറ്റര്‍ ചുറ്റളവില്‍ വരെ ചിന്നിചിതറിയിരുന്നു. സൈനികര്‍ സഞ്ചരിച്ചിരുന്ന ബസ് തകര്‍ന്ന് തരിപ്പണമായിരുന്നു.ബസിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha