ഹവില്‍ദാര്‍ വസന്ത് കുമാറിന്റെ ഭാതിക ശരീരം പിറന്ന മണ്ണ് ഏറ്റുവാങ്ങുന്നതിന്റെ വേദന ഉണങ്ങും മുമ്പാണ് വിനോദ് എന്ന പട്ടാളക്കാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പുറത്ത്...
ഹൃദയരക്തം കൊണ്ട് എഴുതിയ പട്ടാളക്കാരുടെ വാക്കുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വായിച്ച് വിങ്ങിപൊട്ടുകയാണ് നമ്മുടെ രാജ്യം. ഇന്ത്യയെന്ന മഹാ രാജ്യത്തിന്റെ സായുധസംരക്ഷകരെ വാഹനബോംബായെത്തി ഇല്ലാതാക്കിയവര്‍ക്കെതിരെ പ്രധാനമന്ത്രി പറഞ്ഞതുപോലെ, നമ്മുടെ രക്തം തിളക്കുന്നു.
ഹവില്‍ദാര്‍ വസന്ത് കുമാറിന്റെ ഭാതിക ശരീരം പിറന്ന മണ്ണ് ഏറ്റുവാങ്ങുന്നതിന്റെ വേദന ഉണങ്ങും മുമ്പാണ് വിനോദ് എന്ന പട്ടാളക്കാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പുറത്ത് വന്നത്. തന്നെ പട്ടാള ട്രക്കില്‍ നിന്നും പിടിച്ചിറക്കിയ ശേഷം മരണത്തിലേക്ക് നടന്നു പോയ അമരീന്ദര്‍ സിംഗ് എന്ന പട്ടാളക്കാരന് ഖേദപൂര്‍വം എഴുതിയ കുറിപ്പായിരുന്നു അത്. പ്രസ്തുത കുറിപ്പാണ് ചുവടെ.
'നീ സേഫ് ആണല്ലോ...'
വെറുപ്പാണ് എനിക്ക് ഈ ചോദ്യത്തോട്. ഒരു ഏറ്റുമുട്ടല്‍ വാര്‍ത്ത അറിയുമ്പോള്‍ എന്നെപോലെ എല്ലാ പട്ടാളക്കാരന്റെയും ഫോണിലേക്കു വരുന്ന ചോദ്യമാണിത്.
അല്ല.
ഞാന്‍ സേഫ് അല്ല. എന്റെ മാതൃരാജ്യത്തിന്റെ മുകളില്‍ വട്ടമിട്ടു പറക്കുന്നു തീവ്രവാദത്തിന്റെ അവസാനത്തെ കഴുകന്റേയും ചിറകരിഞ്ഞു വീഴ്ത്തുന്നതുവരെയും എന്റെ ജീവന്‍ സേഫ് അല്ല. അങ്ങനെ സേഫ് ആകാന്‍ ഞാന്‍ ആഗ്രഹിക്കിന്നുമില്ല. എനിക്ക് പേടിയില്ല. അല്ലെങ്കിലും ഒരു പട്ടാളക്കാരനോട് പേടിയുണ്ടോ എന്ന് ചോദിക്കുന്നത് അവനെ കൊല്ലുന്നതിനു തുല്യമല്ലെ?
ഇന്ന് ഞാന്‍ കണ്ടു എന്റെ സുഹൃത്തിനെ. ട്രെയിനിങ് ക്യാമ്പ് മുതല്‍ ഇവിടെ ഈ എല്ലു മുറിയുന്ന തണുപ്പിലും എന്റെ നിഴലായി, കൂടെ പിറക്കാതെ പോയ സഹോദരനായി, ഇന്നലെ രാത്രി വരെ ഒരേ മുറിയില്‍ കൂടെ കിടന്നു ഉറങ്ങിയവന്‍. അമരീന്ദര്‍ സിംഗ്. അവന്റെ പൗരുഷം തുളുമ്പുന്ന പഞ്ചാബി മുഖം പൊള്ളി കരിഞ്ഞു വികൃതമായിരുന്നു.
ഞാന്‍ ആയിരുന്നു ആ വണ്ടിയില്‍ കയറേണ്ടിയിരുന്നത്. എന്നെ തള്ളിമാറ്റി നീ അടുത്ത വണ്ടിയില്‍ വാ എന്ന് പറഞ്ഞു പിരിച്ചുവച്ച കോലന്‍ മീശയുടെ താഴെ തെളിയുന്ന നുണക്കുഴി കാട്ടിയുള്ള അവന്റെ ആ ചിരി എന്റെ മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്.
എനിക്ക് അവനോട് അസൂയ ആണ് തോന്നുന്നത്. രാജ്യത്തിന്റെ വീരപുത്രന്‍ ആവാനുള്ള അവസരത്തില്‍ നിന്നുമാണ് അവന്‍ എന്നെ തള്ളി മാറ്റിയത്. മുന്നില്‍ പോകുന്ന വണ്ടിയുടെ അവസാനത്തെ സീറ്റില്‍ നിന്നും അവന്‍ എന്നെ കൈവീശി കാണിച്ചു. പിന്നെ അതൊരു തീഗോളമായി മാറുന്നതാണ് ഞാന്‍ കണ്ടത്. രാജ്യത്തിന് വേണ്ടി ആയുധം എടുത്ത 39 സഹോദരന്മാരോടൊപ്പം അവനും യാത്രയായി.
ഗുര്‍ദാസ്പുരിലെ അവന്റെ വീട്ടില്‍ ഞാന്‍ പോയിട്ടില്ല. എന്നാലും അവന്റെ കുഞ്ഞനുജത്തി ഗ്യാന്‍പ്രീത് ഏട്ടനെ വിളിച്ചു കരയുന്നത് എനിക്ക് കാണാം. അച്ഛനെയും അമ്മയെയും ചെറുപ്പത്തിലേ നഷ്ടപെട്ട അവള്‍ക്കു ഏട്ടനായിരുന്നു എല്ലാം.
അവനു പകരം ആയിരം ഏട്ടന്മാര്‍ അവള്‍ക്കൊപ്പം ഉണ്ടാവും. അതില്‍ പഞ്ചാബിയും മലയാളിയും തമിഴനും ബംഗാളിയും ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും ഉണ്ടാവും. അവള്‍ സേഫ് ആണ്. അതെ ഓരോ ഇന്ത്യക്കാരനും സേഫ് ആണ്. ഇത് തലയില്‍ അശോകചക്രവും കയ്യില്‍ തോക്കും അണിഞ്ഞ ഓരോ സൈനികന്റെയും ഉറപ്പാണ്.
ഞാന്‍ സേഫ് അല്ല. എന്റെ ജീവന്‍ സേഫ് അല്ല. സര്‍ക്കാര്‍ അനുവദിച്ച പ്രായപരിധിക്കപ്പുറം ഒരു രണ്ടാം ചര്‍മം പോലെ എന്റെ ദേഹത്തൊട്ടിയ ഈ യൂണിഫോം ചങ്കു പറിയുന്ന വേദനയുടെയും ഉള്ളില്‍ നിറഞ്ഞ അഭിമാനത്തോടെയും അഴിച്ചു വെക്കുന്നത് വരെ ഞാന്‍ സേഫ് അല്ല. ഇനി അതിനു മുമ്പ് ഞാന്‍ സേഫ് ആവുമെങ്കില്‍ എന്റെ സഹപ്രവര്‍ത്തകരുടെ തോളില്‍ ഏറി ഞാന്‍ എന്റെ വീട്ടിലേക്കു വരും. ജീവിതകാലം അത്രയും നെഞ്ചോട് ചേര്‍ത്തുപിടിച്ച ത്രിവര്‍ണ്ണപതാകയും പുതച്ചുകൊണ്ട്, സേഫ് ആയി.
വിനോദ് വാവറയമ്പലം...
വിനോദിന്റേത് ഒറ്റപ്പെട്ട വാക്കുകളല്ല. സമാധാനത്തോടെയുള്ള നമ്മുടെ ഉറക്കത്തിനായി ഉറങ്ങാതെ കാവല്‍ നില്‍ക്കുന്നവരാണ് അവര്‍. അവര്‍ ധീര ജവാന്‍മാരുടെ മൃതദേഹപേടകത്തിനു മുന്നില്‍ ഞ്ഞെളിഞ്ഞ് നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്ന കേന്ദ്രമന്ത്രിയല്ല. റീത്ത് സമര്‍പ്പിച്ച ശേഷം ഫോട്ടോഗ്രാഫര്‍മാരെ നോക്കി മതിയോ എന്ന് ആംഗ്യം കാണിക്കുന്ന സംസ്ഥാന മന്ത്രിയുമല്ല.
ഓരോ പട്ടാളക്കാരനും നമ്മുടെ വികാരമാണ്. വീരമ്യത്യു വരിച്ച ഓരോരുത്തരും നമ്മുടെ സഹോദരനാണ്.
പക്ഷേ നമ്മള്‍ നിസഹായരാണ്. ഒന്നും ചെയ്യാനാവുന്നില്ലല്ലോ ദൈവമേ ....
"
https://www.facebook.com/Malayalivartha