വോട്ട് തന്നാലേ പ്രതിഫലമുണ്ടാകൂ ; എന്റെ ജയം മുസ്ലീങ്ങളില്ലാതെയാണെങ്കില്‍ എനിക്ക് അത് അത്ര സന്തോഷമുള്ള കാര്യമല്ല ; മനസ്സിന് വലിയ ബുദ്ധിമുട്ടാകും ; എങ്കിലും ഞാനിത്ര മാത്രം പറയുന്നു ; ഇനി മുസ്ലീങ്ങള്‍ ഞാന്‍ ജയിച്ച ശേഷം എന്തെങ്കിലും ആവശ്യത്തിന് വന്നാല്‍ ഞാനാലോചിക്കും ; മേനക ഗാന്ധിയുടെ പ്രസംഗം വിവാദത്തിൽ

തെരെഞ്ഞെടുപ്പിൽ വോട്ട് തന്നാലേ പ്രതിഫലമുണ്ടാകൂ എന്ന് ഉത്തർപ്രദേശിൽ പ്രസംഗിച്ച കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ മനേകാ ഗാന്ധിയുടെ പ്രസംഗം വൻ വിവാദത്തിൽ. പ്രസംഗത്തിൽ മുസ്ലിങ്ങളുടെ വോട്ടില്ലാതെ വിജയിച്ചാല്‍ തനിക്ക് അത്ര സന്തോഷമുണ്ടാകില്ലെന്ന് മേനക ഗാന്ധി . തെരഞ്ഞെടുപ്പിന് ശേഷം എന്തെങ്കിലും ആവശ്യം പറഞ്ഞ് വന്നാല്‍, അത് പരിഗണിക്കുന്ന കാര്യം താന്‍ ആലോചിച്ചേ ചെയ്യൂ എന്നും ഭീഷണി സ്വരത്തില്‍ മേനക ഗാന്ധി പ്രസംഗിച്ചു . മുസ്ലിം ഭൂരിപക്ഷപ്രദേശമായ സുല്‍ത്താന്‍ പൂരിലെ തൂരബ് ഖനി ഗ്രാമത്തിലായിരുന്നു മേനക ഗാന്ധിയുടെ പ്രസംഗം.
പ്രസംഗത്തില്‍ മേനക പറയുന്നതിങ്ങനെ: 'എന്തായാലും ഞാന്‍ ജയിക്കുകയാണ് ഇവിടെ. ജനങ്ങളുടെ സ്‌നേഹത്തോടെ ഞാന്‍ ജയിക്കുകയാണ്. എന്റെ ജയം മുസ്ലീങ്ങളില്ലാതെയാണെങ്കില്‍ എനിക്ക് അത് അത്ര സന്തോഷമുള്ള കാര്യമല്ല. മനസ്സിന് വലിയ ബുദ്ധിമുട്ടാകും. എങ്കിലും ഞാനിത്ര മാത്രം പറയുന്നു. ഇനി മുസ്ലീങ്ങള്‍ ഞാന്‍ ജയിച്ച ശേഷം എന്തെങ്കിലും ആവശ്യത്തിന് വന്നാല്‍ ഞാനാലോചിക്കും. എന്തിന് സഹായിക്കണം, എന്താണിപ്പോള്‍ അതുകൊണ്ടൊരു നേട്ടം? ഈ തെരഞ്ഞെടുപ്പ് ഞാന്‍ താണ്ടിക്കഴിഞ്ഞു. ഇതിന് ശേഷം നിങ്ങള്‍ ജോലികള്‍ക്കായി, മറ്റാവശ്യങ്ങള്‍ക്കായി എന്റെ അടുത്ത് വന്നാല്‍ ഇതാകും എന്റെ നിലപാട്.' മേനക പറയുന്നു.
''ഇങ്ങോട്ട് തരുന്നില്ലെങ്കില്‍ തിരികെ നല്‍കിക്കൊണ്ടേ ഇരിക്കുമെന്ന് കരുതരുത്. നമ്മള്‍ മഹാത്മാ ഗാന്ധിയുടെ മക്കളല്ലല്ലോ. (കൈയടിയും ചിരിയും) പിലിഭിത്തില്‍ ഞാന്‍ എന്ത് ചെയ്‌തെന്ന് എല്ലാവര്‍ക്കും അറിയാം. അത് നോക്കി എനിക്ക് വോട്ട് ചെയ്യണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.'', മേനക ഗാന്ധി വ്യക്തമാക്കി
ഇത്തവണ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍ പൂരിലാണ് മേനക ഗാന്ധിയെ പാര്‍ട്ടി മത്സരിപ്പിക്കുന്നത്. മുസ്ലിം ഭൂരിപക്ഷപ്രദേശം കൂടിയായ ഇവിടത്തെ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ മേനക ഗാന്ധിയുടെ മകന്‍ വരുണ്‍ ഗാന്ധിയാണ് മത്സരിച്ചത്. ഇത്തവണ മണ്ഡലം പരസ്പരം മാറ്റിയാണ് ഇരുവരും മത്സരിക്കുന്നത്. കഴിഞ്ഞ തവണ മേനക മത്സരിച്ച് ജയിച്ച പിലിഭിത്തില്‍ ഇത്തവണ വരുണ്‍ ഗാന്ധി മത്സരിക്കുന്നു.
മുസ്ലീം വോട്ടര്‍മാരോട് ഭീഷണിസ്വരത്തില്‍ സംസാരിക്കുന്ന മേനകയുടെ ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുമെന്ന് ഉറപ്പാണ്. വര്‍ഗീയത ഇളക്കിവിടുന്ന തരത്തില്‍ പ്രസംഗങ്ങളോ പ്രചാരണങ്ങളോ പാടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ത്തന്നെ വ്യക്തമായി പറയുന്നുണ്ട്.
മേനകയുടെ മകന്‍ വരുണ്‍ ഗാന്ധിയും മുസ്ലിം വോട്ടര്‍മാരോട് ഭീഷണി സ്വരത്തില്‍ സംസാരിച്ചതിന് ജയിലില്‍പ്പോയ ആളാണ്. ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് നേരെ ഏതെങ്കിലും മുസ്ലിം ഒരു വിരലുയര്‍ത്തിയാല്‍ കൈ വെട്ടുമെന്നായിരുന്നു ഒരു പൊതുയോഗത്തില്‍ വരുണ്‍ പ്രസംഗിച്ചത്.
https://www.facebook.com/Malayalivartha