കോൺഗ്രസ് തോറ്റാൽ രാജ്യം തോറ്റോ; രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ അട്ടിമറിച്ചും വോട്ടിങ്‌മെഷീനില്‍ തിരിമറി നടത്തിയുമാണ് ബിജെപിയും എന്‍ഡിഎയും അധികാരത്തിലെത്തിയതെന്ന വാദങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ അട്ടിമറിച്ചും വോട്ടിങ്‌മെഷീനില്‍ തിരിമറി നടത്തിയുമാണ് ബിജെപിയും എന്‍ഡിഎയും അധികാരത്തിലെത്തിയതെന്ന വാദങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തോറ്റാൽ സമ്മതിക്കാനുള്ള സത്യസന്ധത വേണമെന്നും മോദി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിന് നന്ദി അര്‍പ്പിച്ച്‌ക്കൊണ്ട് രാജ്യസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു രൂക്ഷ വിമർശനം.
പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശക്തമായ ഭൂരിപക്ഷത്തോടെ ഒരു സർക്കാർ അധികാരത്തിൽ എത്തുന്നത്. സാധാരണക്കാരുടെ ചിന്താഗതിയുടെ ഫലമായാണ് വീണ്ടും ഈ സർക്കാർ അധികാരത്തിൽ വന്നത്. അവരുടെ വിശ്വാസമാണ് തിരഞ്ഞെടുപ്പ് ഫലം. വൻ ഭൂരിപക്ഷം ലഭിച്ചതിനെ ആക്രമിക്കുന്നവർ രാജ്യത്തെ ജനത്തെയാണ് ആക്രമിക്കുന്നത്. കോൺഗ്രസിന് നഷ്ടം സംഭവിച്ചെങ്കിൽ അത് രാജ്യത്തിന്റെ നഷ്ടമാണെന്ന് പറയാനാകുമോ. കോൺഗ്രസ് തോറ്റാൽ രാജ്യം തോറ്റോ? രാഹുൽ ഗാന്ധി ജയിച്ച വയനാട്ടിലും റായ്ബറേലിയും തിരുവനന്തപുരത്തും രാജ്യവും രാജ്യവും ജനാധിപത്യവും തോറ്റോ? എന്താണ് അമേഠിയിൽ സംഭവിച്ചത്. കോൺഗ്രസ് തോറ്റാൽ ഇന്ത്യ തോറ്റുവെന്നാണോ നിങ്ങൾ പറയുന്നത് എന്ന് മോദി ചോദിച്ചു.
ബിജെപിയുടെ വൻവിജയത്തെ ചോദ്യം ചെയ്യുന്നവർ സാധാരണക്കാരെയാണ് ആക്രമിക്കുന്നത്. മാധ്യമങ്ങളെ വിലയ്ക്കെടുത്താണ് ബിജെപി വൻവിജയം നേടിയതെന്ന് ആരോപിക്കുന്നവർ എന്തുകൊണ്ടാണ് കേരളത്തിലും തമിഴ്നാട്ടിലും അത് നടക്കാതിരുന്നതെന്നു കൂടി പറയണം. ചിലർ ഇവിഎം യന്ത്രത്തെ കുറ്റം പറയുന്നു. അവരോട് പറയാനുള്ളത് ഞങ്ങൾക്ക് രണ്ട് എംപിമാർ മാത്രമുള്ള കാലമുണ്ടായിരുന്നു. ഞങ്ങൾ കഠിനാധ്വാനം ചെയ്ത് ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റി. ഞങ്ങൾ പോളിങ് ബൂത്തുകളെ ഒരിക്കലും കുറ്റപ്പെടുത്തിയില്ല. ഇവിഎം യന്ത്രത്തിന്റെ പ്രശ്നവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ എല്ലാ പാർട്ടികളുടേയും യോഗം വിളിച്ചു. എന്നാൽ സിപിഐയും എൻസിപിയും മാത്രമാണ് പങ്കെടുത്തത്. അതിൽ പങ്കെടുക്കാൻ പോലും താൽപര്യപ്പെടാത്ത പാർട്ടികൾ എന്തിനാണ് ഇപ്പോൾ ഇവിഎമ്മിനെ കുറ്റം പറയുന്നതെന്നും മോദി ചോദിച്ചു. വോട്ടര്‍മാര്‍ വളരെ ബോധവാന്‍മാരാണ്. ലോക്‌സഭയില്‍ എന്ത് നടക്കുന്നുവെന്നും രാജ്യസഭയില്‍ എന്ത് നടക്കുന്നുവെന്നും അവര്‍ക്ക് നന്നായി അറിയാം. അതനുസരിച്ചാണ് അവർ വോട്ട് ചെയ്യുന്നത്, അവർക്കു പുതിയ ഒരു ഇന്ത്യയെ വേണം എന്നും മോദി പറഞ്ഞു.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഫേസ്ബുക്ക് ഇന്ത്യ ബിജെപിയെ സഹായിച്ചെന്നും ബിജെപിയുടെ ഐടി സെല്ലിനെപ്പോലെയാണ് പ്രവര്‍ത്തിച്ചെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറെക് ഒബ്രയാന്‍ ആരോപിച്ചു. ബിജെപിക്കെതിരായ വാര്‍ത്തകളും പോസ്റ്റുകളും പലതും ഫേസ്ബുക്ക് നീക്കം ചെയ്തു. ഫേസ്ബുക്ക് ഇന്ത്യ ബിജെപിയുടെ ഐടി സെല്ലായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും ഡെറെക് ഒബ്രയാന്‍ രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിനിടെ ആരോപിച്ചു.
ഫേസ്ബുക്കിന്റെ ഇന്ത്യയിലെ യഥാര്‍ത്ഥ മുഖം എന്ന പേരിലുള്ള ഒരു പുസ്തകം ഉയര്‍ത്തിപ്പിടിച്ചായിരുന്നു എംപിയുടെ പ്രസംഗം. നിങ്ങള്‍ ഇതിനെക്കുറിച്ച് പത്രത്തില്‍ വായിക്കില്ല, കാരണം ഇത് ഒരു മോശം കഥയാണ് പറയുന്നത്. ബിജെപിക്കെതിപായ വാര്‍ത്തകള്‍ ഫേസ്ബുക്ക് സെന്‍സര്‍ ചെയ്യുകയും മറ്റ് രാഷ്ട്രീയ കക്ഷികളെ അപകടത്തിലാക്കുകയും ചെയ്തു. എല്ലാ ഉത്തരവാദിത്തത്തോടെയും തന്നെയാണ് ഇക്കാര്യങ്ങള്‍ രാജ്യസഭയില്‍ പറയുന്നത്. ഫേസ്ബുക്കിന്‍റെ ദില്ലി ഓഫീസ് ഫലത്തില്‍ ബിജെപി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെല്ലായി പ്രവര്‍ത്തിക്കുകയായിരുന്നു. ബിജെപി വിരുദ്ധ വാര്‍ത്തകള്‍ നീക്കം ചെയ്യുന്നതിനായി ഫേസ്ബുക്ക് അല്‍ഗരിതം തന്നെ മാറ്റി എന്നും ഡെറെക് ഒബ്രയാന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha