ഒഴിയുന്നില്ല ദുരഭിമാന കൊലപാതകങ്ങൾ; ദലിത് യുവതിയെ വിവാഹം ചെയ്ത സഹോദരനെ ജ്യേഷ്ഠൻ വെട്ടി കൊലപ്പെടുത്തി
തമിഴ്നാട്ടിൽ ദലിത് യുവതിയെ വിവാഹം കഴിച്ചതിന് അനിയനെ ജ്യേഷ്ഠൻ വെട്ടിക്കൊന്നു. മേട്ടുപ്പാളയം വള്ളിപ്പാളയം റോഡിൽ കെ.കനകരാജാണ് സ്വന്തം കൂടപ്പിറപ്പിൻറെ കൈയ്യാൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ കെ. വിനോദ് കുമാർ പോലീസിൽ കീഴടങ്ങി.
അതേസമയം അനുജന്റെ ഭാര്യക്കും വെട്ടേറ്റുവെങ്കിലും ഇവർ രക്ഷപ്പെട്ടു. അവർ ഇപ്പോൾ ആശുപത്രിയിലാണ്. ദലിത് യുവതിയുമായി പ്രണയം ഉണ്ടെന്നറിഞ്ഞപ്പോൾ തന്നെ വിനോദ് കുമാർ അനിയനെ വിലക്കിയിരുന്നു. ബന്ധം തുടരരുതെന്നും പെൺകുട്ടിയെ ഉപേക്ഷിക്കണമെന്നും അയാൾ താക്കീതു ചെയ്തു. എന്നാൽ കനകരാജ് പിതാവിൻറെ അടുക്കലെത്തി സഹായം ചോദിക്കുകയും പിതാവ് വിവാഹത്തിന് സമ്മതിക്കുകയും ചെയ്തിരുന്നു.
എന്നാൽ വിവാഹ ശേഷം പിതാവിന്റെ നിർദ്ദേശ പ്രകാരം മറ്റൊരു വീടിലേക്ക് മാറി താമസിക്കുകയായിരുന്നു ഇരുവരും. അവിടെ വച്ചാണ് വിനോദ് കുമാർ അനിയനെയും ഭാര്യയെയും വെട്ടിയത്. ആക്രമണത്തിൽ തലയ്ക്കു ആഴത്തിൽ പരിക്കേറ്റ കനകരാജ് തൽക്ഷണം മരിക്കുകയായിരുന്നു. പെൺകുട്ടിയെ മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിലും പിന്നീടു തുടർ ചികിത്സയ്ക്കായി കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കേരളത്തിന് സമാനമായ സംഭവങ്ങളാണ് തമിഴ്നാട്ടിലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജാതി പരമായ ചിന്തകളിൽ നിന്നും മനുഷ്യർ കരക്കേറുന്നില്ല എന്നതിന് ഒരു ഉദാഹരണം കൂടിയാണ് ഈ സംഭവം.
https://www.facebook.com/Malayalivartha