ജമ്മുവില്‍ പ്രകോപനപരമായ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട അഞ്ചു പേരെ അറസ്റ്റ് ചെയ്തു
ഫെസ്ബുക്ക് പോസ്റ്റ് പ്രകോപനപരമാണെന്നാരോപിച്ച് ജമ്മുവിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹ മാധ്യമങ്ങളിൽ നടന്ന നിരീക്ഷണത്തിനിടെയാണ് ജമ്മുവില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സാകിര്‍ ഷാ ബുഖാരി, ഇമ്രാന്‍ ഖാസി,സഹീര്‍ ചൗധരി കലസ്, നാസിക് ഹുസൈന്‍, സര്‍ദാര്‍ താരീഖ് ഖാന്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ക്കെതിരെ ഐ.ടി ആക്‌ട് പ്രകാരം പൊലീസ് കേസെടുത്തു. രജൗരി, പൂഞ്ച് ജില്ലകളില്‍ നിന്നുള്ള വ്യക്തികളാണ് അറസ്റ്റിലായത്. ഇവർ ജമ്മു കശ്മീരിന് പുറത്ത് ജോലി ചെയ്യുന്നവരാണ്. ഇവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാനും പൊലീസ് നീക്കം തുടങ്ങി .കഴിഞ്ഞാഴ്ചയും കശ്മീരില്‍നിന്ന് സമാനമായ രീതിയില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്യുകയുണ്ടായി.
ഈ ഫേസ്ബുക്ക് പ്രൊഫൈലുകളിലൂടെ പ്രകോപനപരമായ രീതിയില്‍ കുറിപ്പുകള്‍ നിരന്തരം പ്രസിദ്ധീകരിക്കുന്നുവെന്നും അവയിൽ പലതും സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ കാരണമാകുന്നുവെന്നും സീനിയര്‍ പൊലീസ് സൂപ്രണ്ട് യുഗല്‍ മന്‍ഹസ് പറഞ്ഞു. കശ്മീരില്‍ താത്കാലികമായി റദ്ദാക്കിയ അഞ്ച് ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനാരാരംഭിച്ചു. ഡോഡ, കിശ്ത്വാര്‍, റാംബന്‍, രജൗരി, പൂഞ്ച് എന്നീ ജില്ലകളിലെ മൊബൈല്‍ സേവനങ്ങളാണ് പുനസ്ഥാപിക്കപ്പെട്ടത്. കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് അഞ്ചുമുതലാണ് കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ ആശയവിനിമയ സൗകര്യങ്ങള്‍ താത്കാലികമായി റദ്ദാക്കപ്പെട്ടത്.
https://www.facebook.com/Malayalivartha