ഇന്ത്യയ്ക്ക് മുന്നേ പതറിയത് ഇസ്രായേൽ ; ഉടനെ കാണാം ഇന്ത്യ എന്ന ഫീനിക്സ് പക്ഷിയെ
ചന്ദ്രായാൻ പേടകം സോഫ്റ്റ് ലാൻഡിങ്ങിനിടെ പരാജയപ്പെട്ടതിന്റെ ദു:ഖത്തിലാണ് രാജ്യം മുഴുവൻ. എന്നാൽ ഈ സമയം ഇതേ പരാജയം നേരിട്ട് ഇസ്രായേലിനെ ഓർക്കുക. പേടകത്തെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യിക്കുക എന്ന ലക്ഷ്യത്തില്‍ ഇത് പോലെയൊരിക്കൽ ഇസ്രായേലും പരാജയപ്പെട്ടിരുന്നു. ഈയൊരു ദൗത്യ പൂർത്തീകരണത്തിന് മുന്നിൽ തോൽക്കുന്ന ആദ്യ രാജ്യമല്ല ഇന്ത്യ. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇസ്രായേലിന്‍റെ ചാന്ദ്ര ദൗത്യം ഇത്തരത്തില്‍ പരാജയപ്പെട്ടത്. ചന്ദ്രനില്‍ ഇറങ്ങുന്നതിന് ഏതാനും കിലോമീറ്ററുകള്‍ക്ക് മുമ്പായിരുന്നു ബെറേഷീറ്റ് ലക്ഷ്യം നിർവഹിക്കാതെ പിഴച്ചത്. ഇസ്രായേലിന്റെ പേടകമായ ബെറേഷീറ്റിന് സാങ്കേതിക തകരാര്‍ സംഭവിക്കുകയും ചന്ദ്രോപരിതലത്തില്‍ തകര്‍ന്നു വീഴുകയുമായിരുന്നു. ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തിന് സമാനമായി സോഫ്റ്റ് ലാന്‍ഡിങ് തന്നെയായിരുന്നു ഇസ്രായേലും ലക്ഷ്യം വെച്ചത്. സ്വകാര്യ പങ്കാളിത്തത്തോടെ 100 ദശലക്ഷം ഡോളര്‍ ചെലവഴിച്ചായിരുന്നു ഇസ്രായേല്‍ ബെറേഷീറ്റ് വിക്ഷേപിച്ചിരുന്നത്.
ഏറെ പ്രതീക്ഷയോടെയാണ് ഇസ്രായേലിന്റെ ചന്ദ്ര ദൗത്യവും ആരംഭിച്ചത്. ഇസ്രായേലിന്റെ പ്രഥമ ചാന്ദ്രദൗത്യം പൂര്‍ത്തിയാകുന്നതിനിടെയായിരുന്നു പരാജയപ്പെട്ടത്. ബേറേഷീറ്റ് എന്നു പേരിട്ടിരുന്ന പേടകം ഒരു വെള്ളിയാഴ്ച പുലര്‍ച്ചെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എഞ്ചിന്‍ തകരാറിനെത്തുടര്‍ന്നാണ് ശ്രമം പരാജയപ്പെട്ടത്. ബേറഷീറ്റിന് 585 കിലോഗ്രാം ഭാരമുണ്ടായിരുന്നു.
ഫെബ്രുവരി 22ന് ഫ്‌ളോറിഡയിലെ കേപ് കാനവെറലില്‍നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.ഇസ്രായേല്‍ എയറോസ്‌പേസും സ്വകാര്യ സ്ഥാപനമായ സ്‌പേസ് ഇലും ഒന്നിച്ചാണ് ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ചന്ദ്രനില്‍ ഇറങ്ങാന്‍ കഴിയുന്ന ഏറ്റവും ചെലവുകുറഞ്ഞ വാഹനം എന്നായിരുന്നു ഇതിന് വിശേഷണം നൽകിയിരുന്നത്. പക്ഷേ പരാജയമായിരുന്നു ഫലം. നിലവില്‍ റഷ്യ, യുഎസ്, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇപ്പോൾ ചന്ദ്രനില്‍ ഇറങ്ങിയിട്ടുള്ളത്.
ചന്ദ്രന്റെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിക്കുന്ന ലോകത്തിലെ ഏഴാമത്തെ രാജ്യവും ഇസ്രായേൽ ചന്ദ്രന്റെ ഉപരിതലത്തിൽ സ്പർശിക്കുന്ന നാലാമത്തെ രാജ്യവുമാകാനുള്ള ശ്രമമായിരുന്നു. എന്നാൽ ലാൻഡിംഗിന് തൊട്ടുമുമ്പ് ബെറെഷീറ്റ് ബഹിരാകാശ പേടകത്തിന്റെ പ്രധാന എഞ്ചിൻ പരാജയപ്പെട്ടപ്പോൾ ദൗത്യം പരാജയപ്പെടുകയായിരുന്നു. ഇതേ അവസ്ഥയിലാണ് നമ്മുടെ രാജ്യവും.ചന്ദ്രയാന്‍ ദൗത്യത്തില്‍ രാജ്യത്തിന്‍റെ പ്രതീക്ഷകള്‍ നഷ്ടമായത് നിര്‍ണ്ണായകമായ ആവസാന നിമിഷങ്ങളിലായിരുന്നു. ചന്ദ്രനില്‍ നിന്ന് 2.1 കിലോ മീറ്റര്‍ വരെ എല്ലാം കൃത്യമായി നടന്നെങ്കിലും അതിന് ശേഷം വിക്രം ലാന്‍ഡറില്‍ നിന്നുള്ള സിഗ്നലുകള്‍ നഷ്ടമാവുകയായിരുന്നു. വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ഇതിന് ശേഷമം മാത്രമെ എന്ത് സംഭവിച്ചുവെന്നതില്‍ കൃത്യമായ വിശദീകരണം നല്‍കാനാവുവെന്നാണ് ഐഎസ്‌ആര്‍ഐ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കിയത്. പ്രതിസന്ധികളെ മറികടന്ന് പുലര്‍ച്ചെ 1.53ഓടെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പദ്ധതി വിജയകരമായിരുന്നെങ്കില്‍ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാകുമായിരുന്നു ഇന്ത്യ. പക്ഷേ പ്രതിസന്ധികളിൽ പതറരുത് എന്ന പ്രധാന മന്ത്രിയുടെ വാക്കുകൾ ഐ എസ് ആർ ഒയെ ഫീനികിസ് പക്ഷിയെ പോലെ പറക്കാൻ സഹായിക്കും എന്ന കാര്യത്തിൽ സംശയമില്ല. അങ്ങനെയൊരു ഫീനിക്സ് പക്ഷിയാകാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
https://www.facebook.com/Malayalivartha