ഹിന്ദു-മുസ്ലിം തീവ്രവാദത്തിന്റെ ഇരയും വേട്ടക്കാരനും ഒരേ വേദിയിൽ; ഗുജറാത്ത് കലാപത്തിലെ ഇരയും വേട്ടക്കാരനും ഒരേ വേദി പങ്കുവെക്കുന്ന അപൂർവ കാഴ്ച്ച

ഗുജറാത്ത് കലാപത്തിലെ ഇരയും വേട്ടക്കാരനും ഒരേ വേദി പങ്കുവെക്കുന്ന അപൂർവ കാഴ്ച്ച. കലാപത്തിൽ ആക്രമണകാരിയായിരുന്ന അശോക് മോച്ചിയും ഇരുകൈകളും കൂപ്പി ജീവനു വേണ്ടി യാചിച്ച കുത്തബുദീൻ അന്സാരിയുമാണു ഒന്നിച്ച് വേദി പങ്കിട്ടത്. മോച്ചി തുടങ്ങിയ ഏകതാ ചെരിപ്പു കടയുടെ ഉദ്ഘാടന വേളയിലാണ് ഇരുവരും ഒത്തുകൂടിയത്.
മോച്ചി തുടങ്ങിയ ഏക്താ ചപ്പല്‍ ഘര്‍ എന്ന ചെരിപ്പു കടയുടെ ഉദ്ഘാടന വേളയിലായിരുന്നു ഇരുവരുടെയും ഒത്തുകൂടല്‍. മോച്ചിയുടെ ചെരിപ്പുകട ഉദ്ഘാടനം ചെയ്തത് അന്‍സാരിയാണ്.
വർഷങ്ങൾക്കു ശേഷം, കലാപത്തെയും വംശീയഹത്യകളെയും നിഷേധിച്ചുകൊണ്ട് അശോക് മോച്ചി മതസൗഹാർദത്തിന്റെ മഹത്വം മനസിലാക്കി രംഗത്തുവന്നിരുന്നു. 2002-ലെ ഗുജറാത്ത് വര്‍ഗീയ കലാപത്തിന്റെ ഭീകരത പുറത്തുകൊണ്ടുവന്നതായിരുന്നു ഇരുകൈകളും കൂപ്പി ജീവനുവേണ്ടി യാചിക്കുന്ന അന്‍സാരിയുടെ ചിത്രം. അന്നു കലാപകാരിയായി വാളും കൈയിലേന്തി ഇരുകൈളും വിടര്‍ത്തി ആക്രോശിക്കുന്ന മോച്ചിയുടെ ചിത്രവും ഒപ്പം കലാപത്തിന്റെ തീവ്രത വരച്ചുകാട്ടി കുപ്രസിദ്ധി നേടി.
ഇരുവരും കേരളത്തിൽ സിപിഎം ഒരുക്കിയ വേദിയിൽ ഒരുമിച്ചെത്തിയത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇരുവരെയും പുതിയ പാതയിലേക്കു കൊണ്ടുവരാൻ മുൻകൈയെടുത്തത് നഗരത്തിലെ സാമൂഹികപ്രവർത്തകനായ കലീം സിദ്ധീഖി. മോച്ചിക്കു ചെരിപ്പുകട തുടങ്ങാൻ സഹായം ചെയ്തതും സിപിഎമ്മാണെന്നു സിദ്ധീഖി വ്യക്തമാക്കി.
പോയ കാലം തങ്ങള്‍ വിഷമകരമായ ജീവിതം കണ്ടവരാണെന്നും മോച്ചിയുടെ പുതിയ ജീവിതം സന്തോഷകരമാക്കട്ടെ എന്നും ഉദ്ഘാടനവേളയില്‍ അന്‍സാരി പറഞ്ഞു. കലാപങ്ങളുടെ നാടായിരുന്ന അഹമ്മദാബാദ് ഇനി ഹിന്ദു-മുസ്ളിം ഐക്യത്തിന്റെ നാടാകണണെന്നും ഇനി ഹിംസ വേണ്ടെന്നും മോച്ചി മനസ് തുറന്നു.
ഇതു തന്റെ ജീവിതത്തിലെ വിലപ്പെട്ട നിമിഷമാണെന്നും ഒരു വീടു പോലുമില്ലാത്ത തനിക്ക് ഈ കട അതു സാധ്യമാക്കുമെന്നു പ്രതീക്ഷിക്കുന്നെന്നും അശോക് മോച്ചിയുടെ പ്രത്യാശ.
മനുഷ്യരെന്ന നിലയിൽ നമ്മളെല്ലാം ഒന്നാണെന്നും ഇതര മതങ്ങളെ ബഹുമാനിക്കുന്നവരാണെന്നും ലോകത്തെ അറിയിക്കണമെന്നുണ്ട് ഞങ്ങൾക്ക്– മോച്ചി പറഞ്ഞു. കലാപങ്ങളുടെ നാടായിരുന്ന അഹമ്മദാബാദ് ഇനി ഹിന്ദു – മുസ്‌ലിം ഐക്യത്തിന്റെ നാടാകണം. ഞങ്ങൾക്കിനി ഹിംസ വേണ്ട എന്നും മോച്ചി വ്യക്തമാക്കി.
കലാപത്തിനു ശേഷം കോല്‍ക്കത്തയിലേക്കു പാലായനം ചെയ്ത അന്‍സാരി കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഗുജറാത്തില്‍ തിരികെയെത്തുന്നത്.
2002-ലാണ് ഗുജറാത്ത് കലാപം നടന്നത്. അഹമദാബാദിൽ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. ഗോധ്രയിൽ സബർമതി എക്സ്പ്രെസിൽ അയോദ്ധ്യാ സന്ദർശനത്തിനു ശേഷം മടങ്ങി പോയ്‌ക്കൊണ്ടിരുന്ന കർസേവകർ ഉൾപ്പെടെ 58 പേർ കൊല്ലപ്പെട്ട ഗോധ്ര തീവണ്ടികത്തിക്കൽ കേസിനെ തുടർന്നാണ് കലാപങ്ങളുടെ ആരംഭം എന്നാണ് കരുതപ്പെടുന്നത്. എന്നാൽ കലാപം മുൻകൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതാണെന്നും ഗോധ്ര സംഭവം ഒരു കാരണമാക്കിയത് മാത്രമാണെന്നും ആക്രമണങ്ങളുടെ സംഘടിത സ്വഭാവവും ആസൂത്രണവും വിശകലനം ചെയ്തുകൊണ്ട് ചിലർ വാദിക്കുന്നുണ്ട്.
കലാപങ്ങളിൽ 790 മുസ്‌ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും , 2500 ഓളം ആളുകൾക്ക് പരുക്കേൽക്കുയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ ഈ കലാപത്തിൽ ഏതാണ്ട് 2000 നടുത്ത് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നു അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. കൊലപാതകങ്ങൾ കൂടാതെ, കൊള്ളയും, ബലാത്സംഗങ്ങളും ഈ കലാപത്തിൽ അരങ്ങേറിയിരുന്നു. കലാപം നടക്കുന്ന വേളയിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, പരോക്ഷമായി ഈ കലാപത്തിനു നേതൃത്വം നൽകിയിരുന്നുവെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഗുജറാത്ത് കലാപത്തെക്കുറിച്ചന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷൻ നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകി. കൂടാതെ, കലാപം തടയാൻ ഗുജറാത്ത് സർക്കാർ യാതൊന്നും തന്നെ ചെയ്തില്ല എന്ന ആരോപണവും പ്രത്യേക അന്വേഷണ കമ്മീഷൻ നിരാകരിച്ചു. പ്രത്യേക അന്വേഷണ സംഘത്തിനെതിരേ , ഗുജറാത്ത് കലാപത്തിലെ നിർണ്ണായകമായ തെളിവുകൾ ഒളിപ്പിച്ചു എന്ന ആരോപണം ഉയർന്നു വന്നു. 2014 പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ സുപ്രീം കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു, കൂടാതെ മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരേ സമർപ്പിച്ചിരുന്ന ഒരു ഹർജിയും കോടതി തള്ളി.
ഗുജറാത്ത് കലാപം ഒരു വർഗ്ഗീയ സംഘർഷമായിരുന്നുവെങ്കിലും, അത് ഒരു പ്രത്യേക മതവിഭാഗത്തെയോ, വംശീയ വിഭാഗത്തെയോ കൊന്നൊടുക്കുകയോ, ദ്രോഹിക്കുകയോ ലക്ഷ്യമാക്കി നടത്തുന്ന ഹിംസാത്മകമായ കലാപമായിട്ടാണ് ഗുജറാത്ത് കലാപത്തെ രേഖപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്ത് കലാപത്തെ ഒരു വംശഹത്യ ആയിട്ടു തന്നെ കാണുന്നവരും ഉണ്ട്.
https://www.facebook.com/Malayalivartha


























