ഗുരുതര രോഗങ്ങൾക്കടക്കം ചികിത്സക്കായി ഗോമൂത്രം; കാന്‍സര്‍ മരുന്നുകളിലും ചികത്സയ്ക്കും ഗോമൂത്രം ഉപയോഗിക്കാമെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി

കാന്‍സര്‍ മരുന്നുകളിലും ചികത്സയ്ക്കും ഗോമൂത്രം ഉപയോഗിക്കാമെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി. രാജ്യത്ത് പല മരുന്നുകള്‍ ഉണ്ടാക്കുന്നതിനും ഗോമൂത്രം ഉപയോഗിക്കുന്നുണ്ടെന്നും കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളുടെ ചികിത്സയ്ക്കു പോലും ഗോമൂത്രം ഉപയോഗിക്കുന്നതിന്‍റെ സാധ്യതകള്‍ പരിഗണിച്ചു വരികയാണെന്നും കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ വ്യക്തമാക്കി.
ആരോഗ്യ വിദഗ്ദ്ധരെ ദീര്‍ഘകാലമായി അലട്ടുന്ന ഗുരുതര രോഗങ്ങല്‍ക്കടക്കം ചികിത്സക്കായി ഗോമൂത്രം ഉപയോഗിക്കുന്നത് ഉത്തമമാണെന്നാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ പറയുന്നത്.
മരുന്നുകള്‍ ഉണ്ടാക്കുന്നതിനായി നാട്ടിലുള്ള വിവിധയിനം പശുക്കളുടെ മൂത്രം പലപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ആയുഷ് മന്ത്രാലയം ഇതിനായി ഗൗരവമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പശുക്കളുടെ സംരക്ഷണത്തിനും പരിപാലനത്തിനും ഗവണ്‍മെന്‍റെ ശ്രദ്ധ ചെലുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോയമ്പത്തൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കേന്ദ്ര മന്ത്രി ഇങ്ങനെ പറഞ്ഞത്.
സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ കൃത്യമായി നടപ്പാക്കുന്നതിലൂടെ കന്നുകാലികളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകമെമ്പാടും വെല്ലുവിളി ഉയര്‍ത്തുന്ന രോഗങ്ങളാണ് പ്രമേഹവും ക്യാൻസറും. ഇവപൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് നമുക്ക് അവകാശപ്പെടാന്‍ ആകില്ല. എന്നാല്‍ നമുക്കിതിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു
2030 ഓടെ ഈ രോഗങ്ങള്‍ക്ക് ഒരു അവസാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് ജന ആരോഗ്യ യോജന (ജെഎവൈ) യില്‍ കാന്‍സര്‍ ചികിത്സ ഉള്‍പ്പെടുത്താനുള്ള പ്രമേയം പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്താ ഏജൻസിയായ എഎൻഐയാണ് മന്ത്രിയുടെ പ്രസ്താവനയുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കേന്ദ്രസർക്കാർ പശുസംരക്ഷണം ശക്തമായി നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
തൻറെ ക്യാന്‍സര്‍ മാറിയത് ഗോമൂത്രം കുടിച്ചിട്ടാണെന്ന് ബിജെപി എംപിയും മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞാ സിംഗ് താക്കൂര്‍ നേരത്തെ പറഞ്ഞിരുന്നു. സ്ഥനാര്‍ബുദം മാറിയത് ഗോമൂത്രവും പാഞ്ചഗവ്യവും (ചാണകം, ഗോമൂത്രം, പാല്‍, തൈര്, നെയ്യ്) ചേര്‍ത്ത ഔഷധം കഴിച്ചിട്ടാണെന്നായിരുന്നു പ്രജ്ഞാ സിംഗ് താക്കൂറിന്റെ വെളിപ്പെടുത്തൽ. പശുവിനെ പ്രത്യേക രീതിയില്‍ തടവുമ്പോള്‍ തടവുന്ന ആളുട രക്തസമ്മര്‍ദം നിയന്ത്രണവിധേയമാകും. പിന്നില്‍ നിന്ന് കഴുത്തിലേക്ക് തടവിയാല്‍ ഗോമാതാവിനും സന്തോഷമാകുമെന്നും നിരന്തരം ഇത് ചെയ്യുന്ന പക്ഷം രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാകും. നേരെ തിരിച്ചായാല്‍ അത് അശാസ്ത്രീയമാകുമെന്നും അവര്‍ പറഞ്ഞു.
പശു സംരക്ഷണത്തിന്റെ പേരില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപക അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്നതും ശ്രദ്ധേയമാണ്. 2014 മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രധാനമായി ഉയര്‍ന്നുവന്ന വിമര്‍ശനമാണ് പശുവിന്‍റെ പേരില്‍ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാക് എന്നയാളെ ബീഫ് കഴിച്ചെന്ന് ആരോപിച്ച് കൊലപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. അതിന് ശേഷം നിരവധി ആക്രമണങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു. ഗോ സംരക്ഷണത്തിന്‍റെ പേരില്‍ ആക്രമണങ്ങള്‍ അനുവദിക്കാന്‍ പറ്റില്ലെന്ന് ഒരുഘട്ടത്തില്‍ പ്രധാനമന്ത്രി മോദി തന്നെ പ്രസ്താവിച്ചു.
https://www.facebook.com/Malayalivartha


























