യുപിയെ വിഭജിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം; ജമ്മുകാശ്മീന് ഭരണഘടനയില്‍ പ്രത്യേകാധികാരം അനുവദിച്ച് നല്‍കിയആർട്ടിക്കിൾ 370 പിന്‍വലിച്ച ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അടുത്ത ലക്ഷ്യം യു.പി
ജമ്മുകാശ്മീന് ഭരണഘടനയില്‍ പ്രത്യേകാധികാരം അനുവദിച്ച് നല്‍കിയആർട്ടിക്കിൾ 370 പിന്‍വലിച്ച ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അടുത്ത ലക്ഷ്യം യു.പി. ഏറ്റവുമധികം ജനപ്രതിനിധികളെ പാര്‍ലമെന്റിലേക്ക് അയയ്ക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അതുകൊണ്ടുതന്നെ ഉത്തർപ്രദേശിനെ മൂന്ന് സംസ്ഥാനങ്ങളായി വിഭജിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായാണ് സൂചന. ഇതുകൂടാതെ ഡല്‍ഹിയിലേക്ക് ഉത്തര്‍പ്രദേശിലെയും ഹരിയാനയിലേയും ചില ഭാഗങ്ങള്‍കൂടി ചേര്‍ത്ത് സമ്ബൂര്‍ണ സംസ്ഥാന പദവി നല്‍കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. എന്നാല്‍, ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.
ഉത്തര്‍പ്രദേശിനെ വിഭജിക്കുമ്പോൾ യു.പിയ്ക്ക് പുറമെ പൂര്‍വാഞ്ചല്‍, ബുന്ദേല്‍ഖണ്ഡ് എന്നീ പേരിലാവും പുതിയ സംസ്ഥാനങ്ങള്‍ എന്നാണ് സൂചന. ഉത്തര്‍പ്രദേശ് വിഭജിച്ചാല്‍ ഇവിടത്തെ പ്രധാന രാഷ്ട്രീയ കക്ഷികളായ സമാജ് വാദി പാര്‍ട്ടിക്കും ബി.എസ്.പിക്കും അത് തിരിച്ചടിയാകും. അവരുടെ വോട്ട് ബാങ്ക് തകര്‍ക്കുക എന്ന ലക്ഷ്യംകൂടി യു.പിയെ മൂന്നാക്കുന്നതിന് പിന്നിലുണ്ടെന്നാണ് ഇതിനെ വിമര്‍ശിക്കുന്നവരുടെ ആരോപണം.
ഹരിയാനയിലെ ഗുരുഗ്രാം, ഫരീദാബാദ്, റോഹ് തക്ക്, റിവാടി, പല്‍വാല്‍ എന്നീ പ്രദേശങ്ങളും ഉത്തര്‍പ്രദേശിലെ നോയിഡ, ഗാസിയാബാദ്, ബുലന്ത്ഷഹര്‍, ബാഗ്പത് എന്നിവിടങ്ങളും സഹാറന്‍പൂരിലെ മൂന്നു ജില്ലാ ഡിവിഷനുകളുമാവും ഡല്‍ഹിയില്‍ ലയിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഈ പ്രദേശങ്ങളെല്ലാം കൂടിചേര്‍ത്ത് ഡല്‍ഹിയെ പൂര്‍ണ പദവിയുള്ള സംസ്ഥാനമാക്കിയാല്‍ ആ തീരുമാനത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ പ്രതികരിച്ചു. എന്നാല്‍, ഇന്ത്യയില്‍ ഏറ്റവുമധികം തൊഴില്‍ നികുതി പിരിക്കുന്ന നോയിഡ വിട്ടു കൊടുക്കാന്‍ ഉത്തര്‍പ്രദേശും ഗുരുഗ്രാമിന്റെ കാര്യത്തില്‍ ഹരിയാനയും തീരുമാനമറിയിക്കാത്തതാണ് കേന്ദ്ര സര്‍ക്കാര്‍ നേരിടുന്ന തടസമെന്നാണ് സൂചന. മുന്‍ മുഖ്യമന്ത്രി മായാവതി ഉത്തര്‍പ്രദേശിനെ അഞ്ചായി വിഭജിക്കണമെന്ന് മുന്‍പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാര്‍ട്ടിയില്‍ നിന്ന് ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
2007–ൽ മായാവതി മുഖ്യമന്ത്രിയായിരിക്കെയാണ് സംസ്ഥാനം നാലായി വിഭജിക്കണമെന്ന പ്രമേയം ആദ്യമായി നിയമസഭയിൽ അവതരിപ്പിച്ചത്. പ്രമേയത്തെ കോൺഗ്രസും ബിജെപിയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് സമാജ്‌വാദി പാർട്ടി അധികാരത്തിലെത്തിയപ്പോൾ വിഷയത്തിൽ പിന്നോട്ടു പോവുകയായിരുന്നു. കേന്ദ്രത്തിൽ എൻഡിഎ സർക്കാർ അധികാരത്തിലിരിക്കെയാണ് ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങൾ രൂപീകരിച്ചതെന്നത് ഇപ്പോൾ വിഷയത്തിനു പ്രാധാന്യം വർധിപ്പിക്കുന്നു. ഓഗസ്റ്റിൽ, ബണ്ടേല്‍ഖണ്ഡ് സംസ്ഥാന രൂപീകരിക്കണമെന്ന ആവശ്യവുമായി സാമൂഹിക സംഘടനയായ ബണ്ടേലി സമാജിന്റെ കീഴില്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
വിസ്തൃതിയിലും ജനസംഖ്യയിലും ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഒരു രാജ്യത്തിനു തുല്യമായ ജനസംഖ്യയാണ് അവിടെയുള്ളത്. ഇത്രയും വിശാലമായ സംസ്ഥാനം ഭരിക്കുന്നതിൽ പ്രായോഗികമായ ബുദ്ധിമുട്ടുണ്ട്.
https://www.facebook.com/Malayalivartha