ഹൈദരാബാദ് ഹൈക്കോടതിയിലെ റിട്ടയേര്‍ഡ് ജഡ്ജിയും ഭാര്യയും മകനും ചേര്‍ന്ന് മരുമകളെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ ആണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത് . വേലി തന്നെ വിളവ് തിന്നുന്ന സംഭവമാണ് ഇത്. നിയമം പാലിക്കേണ്ടവരും മറ്റുള്ളവരെ നിയമം അനുസരിക്കാൻ ബോധവാന്മാരെക്കണ്ടവരും തന്നെയാണ് ഇത്തരം ഒരു തെറ്റ് ചെയ്തിരിക്കുന്നത് എന്നത് കുറ്റത്തിന്റെ കാഠിന്യം വർധിപ്പിക്കുന്നു
അഞ്ച് മാസങ്ങൾക്ക് മുൻപ് റിട്ടയേര്‍ഡ് ജഡ്ജി നൂതി രാമ മോഹന്‍ റാവുവും ഭാര്യയും മകനും ചേര്‍ന്ന് മരുമകളെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .. സംഭവത്തിൽ പോലീസ് മൂവരെയും അറസ്റ്റ് ചെയ്തു . റാവുവിന്റെ മരുമകള്‍ എം സിന്ധു ശര്‍മ്മയുടെ കുടുംബമാണ് ഏപ്രില്‍ ഇരുപതിന് പകര്‍ത്തിയ വീഡിയോ പുറത്തുവിട്ടത്.
സ്ത്രീധന പീഡനം നടക്കുന്നുവെന്നാരോപിച്ച് 30കാരിയായ സിന്ധു ശര്‍മ്മ ഏപ്രിലില്‍ നല്‍കിയ പരാതിയില്‍ ഹൈദരാബാദ് പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ തുടര്‍നടപടികളുണ്ടായില്ല. താന്‍ നേരിട്ട ക്രൂര പീഡനങ്ങള്‍ വെളിവാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പരാതിക്കൊപ്പം സിന്ധു പോലീസില്‍ ഏല്‍പിച്ചതോടെയാണ് കേസ് വീണ്ടും സജീവമാകുന്നത്. വീഡിയോയുടെ ആധികാരികത പോലീസ് പരിശോധിച്ചു വരികയാണ്
വീട്ടില്‍ നടക്കുന്ന ഒരു തര്‍ക്കത്തിനിടയില്‍ ആദ്യം റാവുവിന്റെ മകന്‍ വസിഷ്ടയാണ് ഭാര്യ സിന്ധുവിനെ മര്‍ദ്ദിക്കുന്നത്. സിന്ധുവിനെ പിടിച്ചുവലിച്ച് തറയിലൂടെ വലിച്ചിഴക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് റാവുവും സിന്ധുവിനെ മര്‍ദ്ദിക്കുന്നു. വസിഷ്ട മര്‍ദ്ദനം തുടരുമ്പോള്‍ റാവു സിന്ധുവിന്റെ കയ്യില്‍ പിടിച്ച് വലിക്കുകയും സോഫയിലേക്ക് തള്ളിയിടുകയും ചെയ്യുന്നുണ്ട് .
റാവുവിന്റെ ഭാര്യ എന്തൊക്കെയോ വിളിച്ചു പറയുന്നതും ദൃശ്യത്തിലുണ്ട് . അതിനിടെ ഇവരുടെ കുഞ്ഞുങ്ങള്‍ അമ്മയുടെ അരികിലേക്ക് വരുന്നുണ്ട്. സിന്ധുവിനെ വലിച്ചിഴക്കുമ്പോൾ ഇളയ കുഞ്ഞ് താഴെ വീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണുന്നുണ്ട് ..
രണ്ടും മൂന്നും വയസ്സ് മാത്രം പ്രായമുള്ള കുട്ടികളുടെ മുന്നില്‍ വെച്ചാണ് ഭര്‍തൃ വീട്ടുകാര്‍ സിന്ധുവിനെ മര്‍ദ്ദിക്കുന്നത്. പല തവണ പുറത്ത് കടന്ന് ഓടി രക്ഷപ്പെടാന്‍ സിന്ധു ശ്രമിച്ചെങ്കിലും തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. നാല് വയസ്സുള്ള മകള്‍ ഇതിനിടയില്‍ സിന്ധുവിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്
വീഡിയോയുടെ ഒടുവില്‍ സിന്ധുവിന്റെ മകള്‍ മുറിയിലേക്ക് വരികയും അമ്മയുടെ മടിയില്‍ ഇരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കുട്ടിയെ ഇവിടെ നിന്നും വലിച്ചു മാറ്റി മുറിയില്‍ നിന്നും പുറത്താക്കുകയാണ് മറ്റുള്ളവര്‍ ചെയ്യുന്നത്
ആന്ധ്രാപ്രദേശ്, മദ്രാസ് ഹൈക്കോടതികളില്‍ ജഡ്ജിയായിരുന്ന റാവു 2017 ഏപ്രിലിലാണ് റിട്ടയര്‍ ചെയ്തത്. ഏപ്രില്‍ 27ന് സിന്ധു ഹൈദ്രാബാദ് പോലീസ് ക്രൈം സ്‌റ്റേഷനില്‍ തന്റെ ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. ഇരുപതിന് ഏറ്റ മര്‍ദ്ദനത്തില്‍ തനിക്ക് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നതായും സിന്ധുവിന്റെ പരാതിയില്‍ പറയുന്നു.
ഭര്‍തൃ ഗൃഹത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടാണ് കഴിഞ്ഞ ഏപ്രിലില്‍ ഇത്തരമൊരു പരാതി സിന്ധു പോലീസിന് നല്‍കുന്നത്. തന്റെ മക്കളെ വിട്ടു തരണമെന്നാവശ്യപ്പെട്ട് ഭര്‍തൃ വീട്ടിനു മുന്നില്‍ വന്ന് പ്രതിഷേധിച്ചിരുന്നു സിന്ധു.
ഒടുവില്‍ ഹേബിയസ് ഹോര്‍പസ് ഫയല്‍ ചെയ്താണ് കുട്ടികളെ സിന്ധുവിന്റെ കസ്റ്റഡിയില്‍ ലഭിക്കുന്നത്.2012മുതല്‍ സ്ത്രീധനം ചോദിച്ച് സിന്ധുവിനെ മാനസികമായി പീഡിപ്പിക്കാരുണ്ടായിരുന്നെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായാണ് ശാരീരിക അക്രമം തുടങ്ങിയതെന്ന് സിന്ദുവിന്റെ വീട്ടുകാര്‍ പറയുന്നു.
പരാതി ലഭിച്ച ഏപ്രിലില്‍ തന്നെ ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമ പ്രകാരവും ഭര്‍തൃ വീട്ടുകാര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നെങ്കിലും വലിയ പുരോഗതി കേസിലുണ്ടായിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കിയതോടെയാണ് പോലീസ് തുടര്‍ നടപടികള്‍ കൈക്കൊണ്ടത്.
അതേസമയം വീഡിയോ യഥാര്‍ഥമല്ലെന്നാണ് സിന്ധുവിന്റെ ഭര്‍ത്താവ് വസിഷ്ഠയുടെ ആരോപണം. ഏപ്രിലില്‍ തന്നെ തന്റെ പക്കല്‍ വീഡിയോ ഉണ്ടായിരുന്നെങ്കിലും വിവാഹ മോചനത്തിന് നോട്ടീസ് അയച്ചതോടെയാണ് താന്‍ ഇത് പുറത്ത് വിട്ടതെന്നും സിന്ധു പറയുന്നു.
'എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ദിവസമായിരുന്നു അത്. ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുൻപുള്ള ദിവസത്തേതാണ് ഈ വീഡിയോകള്‍. എനിക്ക് പറയാന്‍ പോലും കഴിയാത്ത സ്ഥലങ്ങളില്‍ അവര്‍ എന്നെ തല്ലി. 'സിന്ധു ശര്‍മ പ്രമുഖ പത്രങ്ങൾക്ക് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞു
മനുഷ്യത്വരഹിതമായ പെരുമാറ്റവും കഠിനമായ പീഡനവും ഉണ്ടായിരുന്നിട്ടും, താന്‍ അനുരഞ്ജനത്തിന് തയ്യാറാണെന്നും വിവാഹമോചനം തേടുന്നില്ലെന്നും സിന്ധു പറയുന്നു
'എന്റെ കുട്ടികള്‍ അച്ഛനില്ലാതെ വളരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ഭര്‍ത്താവ് മാതാപിതാക്കളില്‍ നിന്ന് വേറിട്ട് നില്‍ക്കാന്‍ തയ്യാറാണെങ്കില്‍, ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് മടങ്ങാന്‍ തയ്യാറാണ്. അവരെ ശിക്ഷിക്കുകയല്ല എന്റെ ഉദ്ദേശ്യം, പക്ഷേ എനിക്ക് നീതി ആവശ്യമാണ്, ' എന്നാണ് സിന്ധു പറയുന്നത്
https://www.facebook.com/Malayalivartha