അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനോട് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് തങ്ങളുടെ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ്; പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ ആണ് ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്
ജനുവരി 10 മുതല്‍ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നിലവില്‍ വന്നതായി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ പിറ്റേ ദിവസമാണ് കോണ്‍ഗ്രസ് പ്രതികരണം. സോനോവാളും അദ്ദേഹത്തോടൊപ്പമുള്ള എം.എല്‍.എമാരും ബി.ജെ.പിയില്‍ നിന്ന് രാജിവെക്കുകയും സോനോവാള്‍ മുഖ്യമന്ത്രിയായി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുകയാണെങ്കില്‍ കോണ്‍ഗ്രസ് പിന്തുണക്കുമെന്നാണ് ദേബബ്രത സൈകിയ പറഞ്ഞത്.
പുതിയ സര്‍ക്കാര്‍ എന്‍.ആര്‍.സി വിരുദ്ധവും ബി.ജെ.പി വിരുദ്ധവും ആയിരിക്കണം. ബി.ജെ.പിയും സഖ്യകക്ഷി അസം ഗണപരിഷത്തും അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. അസം അക്കോര്‍ഡ് നടപ്പിലാക്കും എന്ന് വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് ആള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയനില്‍ നിന്നുള്ള നിരവധി മന്ത്രിമാരും എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും ദേബബ്രത സൈകിയ പറഞ്ഞു.
പൗരത്വ നിയമത്തെ പിന്തുണക്കുന്നത് വഴി സോനോവാള്‍ ജനരോഷത്തെ നേരിടുകയാണ്. അസമിനെ സ്‌നേഹിക്കുന്ന മന്ത്രിമാരും എം.എല്‍.എമാരും നിര്‍ബന്ധമായും ബി.ജെ.പി വിടുകയും അസമിലെ ജനങ്ങളോടൊപ്പം നില്‍ക്കുകയും വേണം. അത് കൊണ്ടാണ് സോനോവാളിനോട് ഇങ്ങനെ ഒരു പദ്ധതി മുന്നോട്ടുവെച്ചതെന്നും ദേബബ്രത സൈകിയ പറഞ്ഞു.
അതിനിടെ പൗരത്വ ഭേദഗതി നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും കൊൽക്കത്തയിൽ റിട്ടയേഡ് സിവിൽ സർവീസ് ഉദ്യോഗസ്ഥർ റാലി നടത്തി. ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്യൂണൽ അമിറ്റി (എഫ്ഡിസിഎ) യുടെ നേതൃത്വത്തിലാണ് മുൻ ഐഎഎസ് ഉദ്യോഗസ്ഥനും സാമൂഹ്യ പ്രവർത്തകനുമായ ഹർഷ് മന്ദർ ഉപ്പെടെയുള്ളവർ മാർച്ച് സംഘടിപ്പിച്ചത്.
കൊൽക്കത്ത എസ്‌പ്ലാനേഡ് ഏരിയയിലെ സ്റ്റേറ്റ്‌സ്മാൻ ഹൗസിൽ നിന്ന് ആരംഭിച്ച റാലി മായോ റോഡിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം സമാപിച്ചു. ബിജെപി ഇതര സംസ്ഥാനങ്ങൾ പുതിയ പൗരത്വ നിയമം നടപ്പാക്കരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അത്തരം നിലപാടുകൾ നിയമം റദ്ദാക്കാൻ കേന്ദ്രത്തെ പ്രേരിപ്പിക്കുമെന്നും മന്ദർ പറഞ്ഞു.
സിഎഎ, നാഷണൽ സിറ്റിസൺ ഓഫ് സിറ്റിസൺസ് (എൻആർസി), നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ (എൻപിആർ) എന്നിവ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ തുറന്ന കത്തും നൽകി. 106 ഓളം ഐഎഎസ്, ഐഎഫ്‌എസ്, ഐപിഎസ്, കേന്ദ്ര സേവന ഉദ്യോഗസ്ഥർ എന്നിവരാണ് വ്യാഴാഴ്ച കേന്ദ്ര സർക്കാറിന് തുറന്ന കത്തയച്ചത്.
https://www.facebook.com/Malayalivartha