അഴിമതിക്കെതിരായ ജനങ്ങളുടെ പ്രതിഷേധത്തിലും അമേരിക്കയുമായുള്ള സംഘര്‍ഷത്തിലും ആടിയുലയുന്ന ഇറാന് പുതിയ പ്രതിസന്ധിയായി മാറി യുക്രൈന്‍ വിമാന ദുരന്തം.... നിരപരാധികളായ 176 പേരുടെ ജീവനെടുത്തത് ഇറാന് കനത്ത തിരിച്ചടിയാകും
അഴിമതിക്കെതിരായ ജനങ്ങളുടെ പ്രതിഷേധത്തിലും അമേരിക്കയുമായുള്ള സംഘര്‍ഷത്തിലും ആടിയുലയുന്ന ഇറാന് പുതിയ പ്രതിസന്ധിയായി മാറി യുക്രൈന്‍ വിമാന ദുരന്തം. നിരപരാധികളായ 176 പേരുടെ ജീവനെടുത്തത് ഇറാന് കനത്ത തിരിച്ചടിയാകും . സാമ്പത്തിക പ്രതിസന്ധിയിലും അമേരിക്കയുടെ ഭീഷണിയിലും നട്ടം തിരിയുന്ന ഇറാന് ഇപ്പോള്‍ സ്വന്തം ജനങ്ങളുടെ പിന്തുണ കൂടി നഷ്ടമായിരുക്കുകയാണ് .
ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരം ചെയ്യണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന്റെ പേരിൽ സാധാരണക്കാരായ വിമാന യാത്രക്കാരുടെ മരണം അവർക്ക് അംഗീകരിക്കാനാകില്ല. അതുകൊണ്ടു തന്നെ സ്വന്തം രാജ്യത്തെ പൗരന്‍മാരും നേതൃത്വത്തിനെതിരെ തിരിയുന്ന കാഴ്ചയാണ് ഇപ്പോൾ ഇറാനിൽ കാണുന്നത് .
വിമാനം തകര്‍ന്നത് മിസൈലേറ്റാണെന്ന് ഇറാന്‍ സമ്മതിച്ചതോടെ ഭരണകൂടത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. നിരപരാധികളുടെ മരണത്തിന് ഉത്തരവാദികളായ ഇറാന്‍ ഭരണനേതൃത്വം രാജിവക്കണമെന്നാണ് ഇപ്പോൾ ജനങ്ങൾ ആവശ്യപ്പെടുന്നത് ..ഈ ആവശ്യവുമായി നിരവധിയാളുകള്‍ ടെഹ്റാനില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിക്കെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കുന്നുണ്ട്.
ഇറാനിലെ പരോന്നത നേതാവായ ആയത്തുള്ള അലി ഖമനെയെ ആരാധനയോടെ കാണുന്നവരാണ് രാജ്യത്തെ ജനങ്ങള്‍ എങ്കിലും ഇപ്പോള്‍ തങ്ങളുടെ പരമോന്നത നേതാവിനെതിരെ മുദ്രാവാക്യം മുഴക്കിയാണ് നൂറുകണക്കിനാളുകള്‍ തെരുവിലിറങ്ങിയിരിക്കുന്നത്. ഖമനെയി രാജിവെക്കണമെന്ന് അലറിവിളിക്കുന്ന ജനങ്ങളുടെ ദൃശ്യങ്ങള്‍ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് . ടെഹ്റാനിലെ അമീര്‍ കബീല്‍ സര്‍വകലാശാലയ്ക്ക് മുന്നിലാണ് പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്.ലും ഖമനെയി ഇതുവരെ പ്രതികരിച്ചിട്ടില്ല
എന്തിന്റെ പേരിലായാലും നിരപരാധികളുടെ ജീവനെടുത്ത നടപടി ക്ഷമിക്കാനാവില്ലെന്നാണ് ഇറാനിലെ ജനങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നത്. രാഷ്ട്രനേതൃത്വത്തിന് തെറ്റ് സംഭവിച്ചുവെന്നും അത് അംഗീകരിച്ച് സ്ഥാനമൊഴിയണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം .
യുക്രൈന്‍ വിമാന ദുരന്തത്തില്‍ മരിച്ച 176 പേരുടെ കുടുംബങ്ങള്‍ക്കും ഒരിക്കലും ഇറാന്‍ സര്‍ക്കാരിനോടോ സൈന്യത്തോടോ പൊറുക്കാനാവില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് രോഷപ്രകടനവുമായി തെരവിലിറങ്ങിയത്.
വിമാനം മിസൈലേറ്റാണ് വീണതെന്ന ആരോപണം ആദ്യം ഇറാന്‍ നിഷേധിക്കുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് ഇറാന്‍ ഭരണകൂടം കുറ്റസമ്മതം നടത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്‍തത്. അബദ്ധം പറ്റിയിട്ടും അത് മറച്ചുവെക്കാനുള്ള നേതൃത്വത്തിന്‍റെ ശ്രമമമാണ് ജനങ്ങളെ കൂടുതല്‍ പ്രകോപിപ്പിച്ചത്.ലോകരാജ്യങ്ങളെല്ലാം ഇറാനെ ഈ കാര്യത്തിൽ വിമർശിച്ചിരുന്നു. യുഎസും യുക്രൈനും കാനഡയും ആദ്യം തന്നെ അപകടത്തിന് പിന്നില്‍ ഇറാനാണെന്ന് ആവർത്തിച്ചു പറഞ്ഞെങ്കിലും ആദ്യം ഇറാൻ ഇത് നിഷേധിക്കുകയായിരുന്നു
2018-ല്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറിയ യുഎസ് ഇറാനുമേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഉപരോധത്തിൽ ഇറാനിലെ ജനങ്ങൾ ഏറെ അസംതൃപ്‌തരായിരുന്നതിനിടയിലാണ് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‍ കോര്‍പ്‍സ് കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചത്. ഇതോടെ ഇറാന്‍ - യുഎസ് സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി .
രാജ്യത്തെ സമുന്നത നേതാവിന്‍റെ കൊലയില്‍ പ്രതികാരം ചെയ്യണമെന്ന ആഹ്വാനവുമായാണ് ഇതിനു മുൻപ് ജനങ്ങൾ തെരുവിലിറങ്ങിയത് . സുലൈമാനിയുടെ വിലാപയാത്രയില്‍ ഇറാന്‍ ഇതുവരെ കണ്ടിട്ടില്ലാത്തതത്ര ജനക്കൂട്ടമാണെത്തിയത്. കമാന്‍ഡറുടെ മരണം ജനങ്ങളെ അത്രയേറെ പ്രകോപിതരാക്കിയിരുന്നു. ഈ മരണത്തിനു ഇറാന്‍ പ്രതികാരം ചെയ്യണമെന്ന് ഓരോ ഇറാൻ പൗരനും ആഗ്രഹിച്ചതുമാണ് .
പ്രതികാരമായി ഇറാഖിലെ യുഎസ് വ്യോമത്താവളങ്ങളിലും യുഎസ് എമ്പസിക്ക് സമീപവും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയെങ്കിലും യുഎസിന് ഒരു പോറല്‍ പോലുമേറ്റിരുന്നില്ല . മാത്രമല്ല കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനമാണ് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നടത്തിയത്.
ഇതിനിടയിലാണ് ഇപ്പോൾ ഇറാന്റെ മേൽ ഇടിത്തീയായി വിമാന ദുരന്തം വന്നുപെട്ടത്. എന്ത് തന്നെയായാലും നിരപരാധികളെ കൊന്നൊടുക്കാൻ കാരണക്കാരായ ഇറാൻ ഭരണകൂടം രാജിവെച്ചൊഴിയണം എന്നാണു ഇപ്പോൾ ജനങ്ങളുടെ ആവശ്യം
https://www.facebook.com/Malayalivartha