ബംഗാള്‍ ഉത്തര്‍പ്രദേശല്ല'; പട്ടികളെ പോലെ വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞ ബി.ജെ.പി നേതാവിനോട് മമത ബാനര്‍ജി; ദീലിപ് ഘോഷിന്റെ പരാമര്‍ശം പൗരത്വ നിയമത്തെ പിന്തുണച്ച് നാദിയ ജില്ലയില്‍ ബി.ജെ.പി നടത്തിയ റാലിയെ അഭിസംബോധന ചെയ്യുമ്പോൾ

പൗരത്വ നിയമങ്ങള്‍ക്കെതിരെ നടത്തിയ പ്രക്ഷോഭത്തിനിടക്ക് നാശനഷ്ടം വരുത്തിയവരെ തന്റെ പാര്‍ട്ടി ഭരിക്കുന്ന ആസാമിലും ഉത്തര്‍പ്രദേശിലും പട്ടികളെ പോലെ വെടിവെച്ചു കൊന്നുവെന്ന് പറഞ്ഞ ബി.ജെ.പി ബംഗാള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ദീലീപ് ഘോഷിന് മറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാള്‍ ഉത്തര്‍പ്രദേശല്ല എന്നാണ് മമതയുടെ പ്രതികരണം.
ഇത് അപമാനകരമാണ്, എങ്ങനെയാണ് നിങ്ങള്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയുന്നത്. നിങ്ങളുടെ പേര് പറയുന്നതേ മോശമാണ്. നിങ്ങള്‍ വെടിവെപ്പിനെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഉത്തര്‍പ്രദേശല്ല. ഇവിടെ വെടിവെപ്പ് നടക്കില്ല. നാളെ ഇവിടെയെന്തെങ്കിലും നടന്നാല്‍ താങ്കളും ഒരേ പോലെ ഉത്തരവാദിയാണെന്ന് ഓര്‍മ്മ വേണം. നിങ്ങള്‍ക്ക് പ്രതിഷേധിക്കുന്ന മനുഷ്യരെ വെടിവെച്ചു കൊല്ലുകയാണോ വേണ്ടത്?’, മമത ബാനര്‍ജി പറഞ്ഞു.
പൗരത്വ നിയമത്തെ പിന്തുണച്ച് നാദിയ ജില്ലയില്‍ ബി.ജെ.പി നടത്തിയ റാലിയെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു ദീലിപ് ഘോഷിന്റെ പരാമര്‍ശം. ബി.ജെ.പി നേതാക്കള്‍ തന്നെ ദീലീപ് ഘോഷിന്റെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു.
അതിനിടെ ദേശീയ പൗരത്വ നിയമം നടപ്പിലാക്കാനുള്ള നടപടികൾക്ക് ഉത്തർപ്രദേശിൽ തുടക്കമിട്ടതായി റിപ്പോർട്ട്പുറത്തു വരുന്നുണ്ട്.. ഇതിനായി 21 ജില്ലകളിൽ നിന്നായി 32000 ആളുകളെ തിരിച്ചറിഞ്ഞതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
നിയമം നടപ്പിലാക്കുന്നതിന്റെ പ്രാഥമിക നടപടി എന്ന നിലയിൽ എന്തെല്ലാമാണ് മാനദണ്ഡമായി സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. ഇതനുസരിച്ച് സർവേകൾ നടന്നതായും റിപ്പോർട്ടുകൾ ഇല്ല.
അതേസമയം, ധൃതി കാണിച്ച് ഒന്നും ചെയ്യില്ലെന്ന് ഉത്തർപ്രദേശ് വക്താവും മന്ത്രിയുമായ ശ്രീകാന്ത് ശർമ വ്യക്തമാക്കി. മാത്രമല്ല, ഇതൊരു തുടർ പ്രക്രിയയാണെന്നും ഇപ്പോൾ നൽകിയ കണക്കുകളിൽ മാറ്റം വരുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം നടപ്പിലാക്കും മുൻപ് സർവേകൾ നടത്തും. ശേഷമാവും പട്ടിക പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ റിപ്പോർട്ട് അനുസരിച്ച് ലഖ്‌നൗവിൽ നിന്നും 260 കിലോമീറ്റർ അകലെയുള്ള പ്രദേശമായ പിൽഭിത്ത ജില്ലയിൽ നിന്നുള്ളവരാണ് പ്രാഥമിക നടപടികളിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ അധികവും. പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളിൽ ഏറ്റവും അക്രമാസക്തമായ പ്രതിഷേധം കണ്ട സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർ പ്രദേശ്. കഴിഞ്ഞ മാസം പൊലീസുകാരും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ 21 പേർ മരിക്കുകയും 300ലധികം ആളുകൾക്ക് പരുക്കേൽക്കുയയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha