പല ഭാഗത്തുനിന്നും സമ്മർദ്ദമുണ്ട് ; പക്ഷെ ,പൗരത്വ നിയമത്തിൽ നിന്നും പിന്നോട്ടില്ല -നരേന്ദ്ര മോഡി ; ദേശീയ പൗരത്വ നിയമ ഭേദഗതിയിലും ജമ്മുകശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച തീരുമാനത്തിലും സർക്കാർ ഉറച്ചു നിൽക്കുകയാണെന്ന് പ്രധാനമന്ത്രി; രാമക്ഷേത്രനിർമാണം ഉടനാരംഭിക്കുമെന്നും മോദി
രാജ്യം മുഴുവൻ പ്രതിഷേധ ചൂടിൽ കത്തിനിൽക്കുമ്പോഴും പൗരത്വ നിയമവുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചു പ്രധാനമന്ത്രി നരേന്ദ്രമോഡി. ദേശീയ പൗരത്വ നിയമ ഭേദഗതിയിലും ജമ്മുകശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച തീരുമാനത്തിലും സർക്കാർ ഉറച്ചു നിൽക്കുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. അദ്ദേഹത്തിന്റെ മണ്ഡലമായ വാരണാസിയിൽ പൊതുറാലിയിൽ സംസാരിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയ താത്പര്യമനുസരിച്ച് ഈ തീരുമാനങ്ങൾ അനിവാര്യമായിരുന്നു. വർഷങ്ങളായി രാജ്യം ഇതിനായി കാത്തിരുന്നതാണ് - മോദി വ്യക്തമാക്കി.പലഭാഗത്തുനിന്നും സമ്മർദമുയരുന്നുണ്ടെങ്കിലും തീരുമാനങ്ങളിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നുവെന്നും അതു തുടരുകതന്നെചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകിയ ഭരണഘടനയുടെ ആർട്ടിക്കിൾ 370 ലെ വ്യവസ്ഥകൾ കഴിഞ്ഞ ഓഗസ്റ്റിൽ സർക്കാർ റദ്ദാക്കിയിരുന്നു. പൗരത്വ നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.അയോധ്യയിൽ രാമക്ഷേത്രം പണിയാനായി രൂപംനൽകിയ ട്രസ്റ്റ് വൈകാതെ പ്രവർത്തനം തുടങ്ങുമെന്നും ക്ഷേത്രനിർമാണം ഉടനാരംഭിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
മണ്ഡലത്തിൽ പ്രധാനമന്ത്രി 1254 കോടി രൂപയുടെ 50 പദ്ധതികൾക്കു തുടക്കമിട്ടു. ഐ.ആർ.സി.ടി.സി.യുടെ മഹാകാൽ എക്സ്പ്രസ് വീഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനംചെയ്തു. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ സ്മാരകകേന്ദ്രവും 63 അടി ഉയരത്തിലുള്ള പ്രതിമയും രാജ്യത്തിനു സമർപ്പിച്ചു.
ശ്രീ സിദ്ധാന്ത് ശിഖാമണി ഗ്രന്ഥത്തിന്റെ 19 ഭാഷകളിലുള്ള പകർപ്പുകളും അതിന്റെ മൊബൈൽ ആപ്ലിക്കേഷനുകളും മോദി പുറത്തുവിട്ടു. 430 കിടക്കകളുള്ള സൂപ്പർസ്പെഷ്യാലിറ്റി സർക്കാർ ആശുപത്രിയും ഉദ്ഘാടനം ചെയ്തു.പൈതൃക കേന്ദ്രങ്ങളും മതകേന്ദ്രങ്ങളും പരസ്പരം ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പരാമർശിച്ച മോദി, രാജ്യത്തെ അഞ്ചുലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയാക്കുന്നതിൽ വിനോദസഞ്ചാര മേഖലയായിരിക്കും മുഖ്യപങ്കു വഹിക്കുകയെന്നും പറഞ്ഞു.
പൗരത്വ നിയമത്തിൽ ഉറച്ചു നിൽക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുമ്പോഴും രാജ്യം സമരത്തിന്റെ തീച്ചൂളയിലാണ്.മാസങ്ങൾ പിന്നിട്ടിട്ടും ,നിരവധി അടിച്ചമർത്തലുകളു ണ്ടായിട്ടും ശക്തിയാര്ജിക്കുകയാണ് സമരമുഖങ്ങൾ.കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു ഷാഹീൻബാഗിലെ സമരക്കാർ.പ്രതിഷേധങ്ങൾ പല ഘട്ടങ്ങൾ പിന്നിടുമ്പോൾ പൗരത്വ നിയമത്തിൽ നിന്നും പിന്നോട്ടില്ലെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനം ഇനി എന്ത് കോളിളക്കമാണ് സൃഷ്ടിക്കുക എന്ന് കണ്ടറിയണം.
https://www.facebook.com/Malayalivartha