'എന്റെ കക്ഷികളെ അടുത്തൊന്നും കഴുവേറ്റാന്‍ നിങ്ങള്‍ക്ക് കഴിയും എന്ന് ധരിക്കണ്ട...' എന്നു പറഞ്ഞ അഡ്വ. അജയ് പ്രകാശ് സിംഗ് എന്ന എ പി സിംഗിന്റെ ധാര്‍ഷ്ട്യത്തിന് മുഖമടച്ച് കിട്ടിയ അടി!

പട്യാല ഹൗസ് കോടതിയുടെ കോണിപ്പടികളില്‍ വെച്ച് ജനുവരി 31 -ന് കണ്ടപ്പോള്‍ പ്രതിഭാഗം വക്കീലായ അഡ്വ. അജയ് പ്രകാശ് സിംഗ് എന്ന എ പി സിംഗ് കലുഷിതമായ മുഖത്തോടെ നിര്‍ഭയയുടെ അമ്മ ആശാ ദേവിയോട് പറഞ്ഞു, 'എന്റെ കക്ഷികളെ അടുത്തൊന്നും കഴുവേറ്റാന്‍ നിങ്ങള്‍ക്ക് കഴിയും എന്ന് ധരിക്കണ്ട...'!
അഡ്വ. അജയ് പ്രകാശ് സിംഗ് എന്ന 46 -കാരന്‍ ലഖ്നൗ സര്‍വകലാശാലയില്‍ നിന്ന് നിയമം പഠിച്ചിറങ്ങിയതിനു ശേഷം 1997 മുതല്‍ സുപ്രീം കോടതിയില്‍ കേസുകള്‍ നടത്തുന്നയാളാണ്. 2012 -ല്‍ സാകേത് കോടതിയില്‍ നിര്‍ഭയ കേസ് വിചാരണ തുടങ്ങിയപ്പോള്‍ ആ വക്കാലത്ത് ഏറ്റെടുത്തതിന്റെ പേരിലാണ് എ പി സിംഗ് പ്രസിദ്ധനാകുന്നത്. സത്യം പറഞ്ഞാല്‍, കുപ്രസിദ്ധനാകുന്നത്. ഒരു പക്ഷേ, അത്തരത്തില്‍ ഒരു പ്രസിദ്ധി ലക്ഷ്യമിട്ടു തന്നെയാകും അയാള്‍ ആ കേസ് ഏറ്റെടുത്തതും.
തന്റെ അമ്മയാണ് ഈ കേസിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചത് എന്നാണ് സിഎന്‍എന്‍ ന്യൂസ് 18 -നു നല്‍കിയ ഒരു അഭിമുഖത്തില്‍ എ പി സിംഗ് പറഞ്ഞത്. ' ബിഹാറിലെ അവരുടെ ഗ്രാമത്തില്‍ നിന്ന് പ്രതി അക്ഷയിന്റെ ഭാര്യ അയാളെ കാണാന്‍ വേണ്ടി തിഹാര്‍ ജയിലിലേക്ക് വന്നപ്പോള്‍ അവിടുള്ള ആരോ ആണ് അവര്‍ക്ക് എന്റെ നമ്പര്‍ കൊടുത്തത് എന്ന് തോന്നുന്നു. അവര്‍ നേരെ വന്നു കണ്ടത് എന്റെ അമ്മയെയാണ്. എന്റെ മാതാപിതാക്കള്‍ ടിവി കാണാത്തവരാണ്. ലളിത ജീവിതം നയിക്കുന്നവരാണ് . അവര്‍ക്ക് നാട്ടില്‍ നടക്കുന്ന പ്രതിഷേധങ്ങളെപ്പറ്റിയും, മെഴുകുതിരികൊളുത്തി പ്രകടനങ്ങളെപ്പറ്റിയും ഒന്നുമറിയില്ല. ആ പെണ്‍കുട്ടിയുടെ സങ്കടം കണ്ടപ്പോള്‍ അമ്മയാണ് എന്നെ നിര്‍ബന്ധിച്ചത്. ' ഇങ്ങനെ ഒരു കേസില്‍ പ്രതിഭാഗം വക്കാലത്ത് ഏറ്റെടുത്താല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയും ജനരോഷത്തെപ്പറ്റിയുമൊക്കെ താന്‍ അമ്മയോട് സംസാരിച്ചു എങ്കിലും, അവര്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നു എന്ന് അഡ്വ. എ പി സിംഗ് പറഞ്ഞു.
2012 -ല്‍ നടന്ന കുറ്റത്തിന് ദിവസങ്ങള്‍ക്കുള്ളില്‍ പൊലീസ് പിടിയിലായ പ്രതികളെ രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ ഹൈക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു എങ്കിലും, അവരുടെ അഭിഭാഷകര്‍ സാധ്യമായ എല്ലാ നിയമ വഴികളിലൂടെയും ആ വിധി നടപ്പിലാക്കാതിരിക്കാന്‍ വേണ്ടി പണിപ്പെട്ടുകൊണ്ടിരുന്നു. അതിനോട് കീഴ്‌പ്പെടാതെ പൊരുതിക്കൊണ്ട് നിര്‍ഭയയുടെ അമ്മ കോടതി കയറിയിറങ്ങി. 2019 -ല്‍ സാധ്യമായ നിയമ പരിരക്ഷകള്‍ എല്ലാം പ്രതികള്‍ പരീക്ഷിച്ചിരുന്നു. 2020 ജനുവരിയില്‍ ആദ്യത്തെ വാറണ്ട് പുറത്തിറങ്ങിയ ശേഷം, അതിനെ വളരെ വിദഗ്ധമായ ഒരു സാങ്കേതിക കാരണം പറഞ്ഞ് മുടക്കിയതിന്റെ ചാരിതാര്‍ത്ഥ്യത്തിലായിരുന്നു അഡ്വ. എ പി സിംഗ് നിര്‍ഭയയുടെ അമ്മയോട് അങ്ങനെ പറഞ്ഞത്.
നാലില്‍ മൂന്നു കുറ്റവാളികളുടെയും, പവന്‍ ഗുപ്ത, അക്ഷയ് കുമാര്‍ സിംഗ്, വിനയ് ശര്‍മ്മ എന്നിവരുടെ, വക്കാലത്ത് ഏറ്റെടുത്തത് അയാളായിരുന്നു. മുകേഷ് കുമാറിന്റെ മാത്രം വക്കാലത്ത് വൃന്ദ ഗ്രോവര്‍ എന്ന മുന്‍ അമിക്കസ് ക്യൂരിക്കും. എന്തായാലും, പിന്നീട് ഓരോ തവണയും ഓരോ മുടക്കുന്യായം പറഞ്ഞ് രണ്ടാമത്തെയും മൂന്നാമത്തെയും ഒക്കെ വാറണ്ടുകള്‍ അയാള്‍ മുടക്കികൊണ്ടിരുന്നു. അപ്പോഴൊക്കെയും നിര്‍ഭയയുടെ അമ്മയെ കാണുമ്പോള്‍ അയാളുടെ മുഖത്ത് അന്നത്തെ അതേ ഭാവമായിരുന്നു.
എന്നാല്‍, നാലാമത്തെയും അവസാനത്തെയും വാറണ്ടില്‍ മാര്‍ച്ച് 20 എന്ന മരണത്തീയതി കുറിച്ചപ്പോള്‍ നിര്‍ഭയയുടെ അമ്മ ആശാദേവിക്ക് സത്യത്തില്‍ നിറഞ്ഞ പ്രതീക്ഷകള്‍ ആയിരുന്നു. ഇന്നലെ പകലും അഡ്വ. എ പി സിംഗ് തന്നെക്കൊണ്ടാവുന്ന എല്ലാ കളികളും കളിച്ചു നോക്കിയിട്ടും അതിനൊന്നും കോടതിയുടെ വിശ്വാസം ആര്‍ജ്ജിക്കാനോ വാറണ്ട് റദ്ദാക്കുവാനോ സാധിച്ചില്ല. രണ്ടു ശ്രമങ്ങളാണ് അയാള്‍ നടത്തിയത്.
വ്യാഴാഴ്ച വൈകുന്നേരം ഹൈക്കോടതിയിലും, പാതിരാത്രിക്ക് സുപ്രീം കോടതിയിലും. രാത്രി ഏറെ വൈകി, കൃത്യം പറഞ്ഞാല്‍ രണ്ടരമണിവരെ അയാള്‍ അതിനുവേണ്ടി സുപ്രീം കോടതിയിലും രജിസ്ട്രാറുടെ വീട്ടിലും ഒക്കെയായി പാഞ്ഞു നടന്നു. പക്ഷേ, അയാളുടെ അവസാനത്തെ ഹര്‍ജിയും കോടതിയില്‍ നിലനിന്നില്ല. ഒടുവില്‍ ഇത്രയും നാളായി കഴുമരത്തിനു വിട്ടുകൊടുക്കാതെ പിടിച്ചുവെച്ചുകൊണ്ടിരുന്ന തന്റെ കക്ഷികളുടെ ജീവന്‍ ഇന്നുരാവിലെ തിഹാര്‍ ജയിലില്‍ പൊലിയുന്നത് തടയാന്‍ സാധിക്കാതെ നിസ്സഹായനായി നില്‍ക്കേണ്ടി വന്നു അയാള്‍ക്ക്.
2013 -ല്‍ സാകേതിലെ കോടതി മുറിയില്‍ വിധി തനിക്കെതിരായി എന്ന് കണ്ടപ്പോള്‍ സിംഗ് കോടതി മുറിയില്‍ വെച്ച് തന്നെ ജഡ്ജിക്കെതിരെ തിരിഞ്ഞു, ' നിങ്ങള്‍ അസത്യത്തിന്റെ കൂടെയാണ് നിലകൊണ്ടത്. രാഷ്ട്രീയ, വോട്ട് ബാങ്ക് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയുള്ള ഒരു വിധിപ്രസ്താവമാണിത്.' എ പി സിംഗ് അന്ന് രോഷം കൊണ്ടു.
കോടതിയില്‍ നിന്ന് ഇറങ്ങി വന്നു മാധ്യമങ്ങളെ കണ്ടപ്പോള്‍ അയാള്‍ കുറേക്കൂടി കടന്ന ഒരു പ്രസ്താവനയാണ് നടത്തിയത്,' എന്റെ മകളോ, സഹോദരിയോ ആണ് വിവാഹത്തിന് മുമ്പ് ഇങ്ങനെ അഴിഞ്ഞാടി നടക്കുകയും വിവാഹപൂര്‍വ ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെട്ട് സമൂഹത്തിനു മുമ്പില്‍ കുടുംബത്തിന്റെ മാനം കെടുത്തുകയും ഒക്കെ ചെയ്തിരുന്നത് എങ്കില്‍ ഞാന്‍ നേരെ എന്റെ ഫാം ഹൗസിനുള്ളില്‍ കൊണ്ടു നിര്‍ത്തി എന്റെ കുടുംബക്കാരുടെ മുന്നില്‍ വെച്ചുതന്നെ തലയിലൂടെ ഒരു കന്നാസ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നേനെ..' കോളേജില്‍ പഠിക്കുന്ന ഒരു മകളും, മകനുമുണ്ട് അഡ്വ. എ പി സിംഗിന്.
സാകേത് കോടതിയിലാണ് എ പി സിംഗും ഈ കേസും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. ആദ്യം ഏറ്റെടുത്തത് അക്ഷയിന്റെയും വിനായിന്റെയും വക്കാലത്തുകളാണ് .അവര്‍ക്ക് ശിക്ഷ കിട്ടുന്നത് തടയാന്‍ ശ്രമിച്ചിട്ട് നടക്കാതിരുന്നപ്പോള്‍ പിന്നെ എ പി സിംഗ് ശ്രമിച്ചത് മരിച്ചുപോയ നിര്‍ഭയ എന്ന ആ പെണ്‍കുട്ടി ഒരു മോശം സ്ത്രീ ആണ് എന്ന് തെളിയിക്കാനാണ്. ആ വാദങ്ങള്‍ നടത്തിയിട്ട് വര്‍ഷം ഏഴു കഴിഞ്ഞിട്ടും തന്റെ പ്രസ്താവനകളില്‍ നിന്ന് അഡ്വ. എ പി സിംഗ് ഒരിഞ്ചു പോലും പിന്നോട്ട് പോയിട്ടില്ല.
' രാത്രി അത്ര വൈകി ഒരു പെണ്‍കുട്ടി ആ ചെറുപ്പക്കാരനോടൊപ്പം എന്ത് ചെയ്യുകയായിരുന്നു എന്ന് ഞാന്‍ ചോദിയ്ക്കാന്‍ ആഗ്രഹിക്കുന്നു. ഇത് തെളിവിന്റെ ഭാഗമാണ്. അവര്‍ തമ്മില്‍ സഹോദരീസഹോദര ബന്ധം ആയിരുന്നെന്നു, അവര്‍ രാത്രിയില്‍ രാഖി കെട്ടാന്‍ പോയതായിരുന്നു എന്നോ ഒന്നും ഞാന്‍ പറയുന്നില്ല. അവര്‍ സ്‌നേഹിതര്‍ ആയിരുന്നിരിക്കാം. ഈ നഗര സംസ്‌കാരത്തില്‍ ഇങ്ങനെയുള്ള സൗഹൃദങ്ങളൊക്കെ വലിയ പരിഷ്‌കാരം ആയിരിക്കാം, എന്നാല്‍ ഞാന്‍ വളര്‍ന്നുവന്ന സംസ്‌കാരം എന്നെ അങ്ങനെയല്ല പഠിപ്പിച്ചിട്ടുള്ളത്.' പ്രതികളുടെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ നിര്‍ഭയയെ കരി വാരിത്തേക്കേണ്ട കാര്യം ഉണ്ടായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സിംഗ് അന്ന് പറഞ്ഞ മറുപടി ഇതായിരുന്നു. 2013 -യില്‍ എ പി സിംഗ് നടത്തിയ ഈ പ്രസ്താവന വലിയ ജനരോഷമുണ്ടാക്കി.
അഡ്വ. എ പി സിംഗിനും, സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിച്ച് താരമായ അഡ്വ. ആളൂരിനെപ്പോലെ ഇന്ന് കൈനിറയെ കേസുകളാണ് . സ്വാമി ചിന്മയാനന്ദിനും, ഗുര്‍മീത് റാം റഹീമിനും ഒക്കെ വേണ്ടി സുപ്രീം കോടതിയില്‍ കേസുപറയുന്നത് ഇന്ന് സിംഗാണ്.
ആശാദേവി ജഡ്ജിക്കും നിയമപീഠത്തിനും മുന്നില്‍ നീതിക്കുവേണ്ടി ഇരുന്നപ്പോള്‍, കുറ്റവാളികളുടെ ദൈവം സാക്ഷാല്‍ അഡ്വ. എ പി സിംഗ് തന്നെയായിരുന്നു. തങ്ങളുടെ മക്കളെ എ പി സിംഗ് കഴുമരത്തിനു വിട്ടുകൊടുക്കില്ല എന്ന് അവസാന നിമിഷം വരെയും അവര്‍ പ്രതീക്ഷിച്ചിരുന്നു. അവരുടെ പ്രതീക്ഷകള്‍ ശരിയാണ് എന്ന് ആദ്യത്തെ മരണവാറണ്ടു വന്ന അന്ന് മുതല്‍, തൂക്കിലേറ്റപ്പെട്ട പ്രഭാതം വരെയും അവരൊക്കെ ധരിക്കുകയും ചെയ്തു.
നിയമത്തിന്റെ നൂലാമാലകള്‍ വളരെ സമര്‍ത്ഥമായി, തികഞ്ഞ കുടിലബുദ്ധിയോടെ സിംഗ് പ്രതികള്‍ക്കായി പ്രയോജനപ്പെടുത്തി. അങ്ങനെ ചെയ്യുക വഴി ഒരര്‍ത്ഥത്തില്‍ കോടതിക്കും, നീതിപീഠത്തിനും നേരെ കൊഞ്ഞനം കുത്തുകയാണ് അയാള്‍ ചെയ്തത്. അത് തിരിച്ചറിഞ്ഞ ഹൈക്കോടതി ജനുവരി 20 -ന് ഇങ്ങനെ നിരീക്ഷിച്ചു, ' പ്രതിഭാഗം അഭിഭാഷകന്റെ പ്രവര്‍ത്തനരീതി അത്യന്തം അപലപനീയമാണ്. പ്രതികളുടെ നിര്‍ദേശാനുസരണം അവരെ പ്രതിനിധീകരിക്കുക മാത്രമാണ് അഭിഭാഷകന്റെ നിയോഗം എങ്കിലും, കോടതി മര്യാദകളെപ്പറ്റി വക്കീലിന് തികഞ്ഞ ധാരണയുണ്ട് എന്ന് കോടതി കരുതുന്നു.'
ഹൈക്കോടതിയുടെ അമര്‍ഷപ്രകടനത്തെ തുടര്‍ന്ന് ദില്ലി ബാര്‍ കൗണ്‍സിലും അഡ്വ. എ പി സിംഗിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. എന്നിട്ടും എ പി സിംഗ് തന്റെ കോടതിയിലെ തന്റെ കുതന്ത്രങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.
മരണവാറണ്ടുകള്‍ ഒന്നൊന്നായി റദ്ദാക്കപ്പെടുന്നത് കണ്ട നിര്‍ഭയയുടെ അമ്മ ആശാ ദേവി കോടതിയില്‍ വെച്ച് വികാരാധീനയായി പറഞ്ഞു, ' ഞാന്‍ ഏഴു വര്‍ഷം മുമ്പ് ഈ കോടതിയില്‍ തൊഴുതുനിന്നുകൊണ്ടാണ് എന്റെ മകള്‍ക്ക് നീതി നല്‍കണേ എന്ന് കരഞ്ഞു പറഞ്ഞത്. കൊല്ലം ഏഴു കഴിഞ്ഞിട്ടും ഇന്നും എനിക്ക് അതുതന്നെ ചെയ്യേണ്ടി വരുന്നല്ലോ. എന്തൊരു ഗതികേടാണിത്..'
ഏറ്റവും ഒടുവിലായി ഇന്നലെ രാത്രി ഡിവിഷന്‍ ബെഞ്ച് ജഡ്ജുമാരായ ജസ്റ്റിസ് മന്‍മോഹന്റെയും ജസ്റ്റിസ് സഞ്ജീവ് നരൂലയുടെയും സമക്ഷത്തിലെത്തില്‍ ഹര്‍ജി എത്തി. അതില്‍ വാദം കേള്‍ക്കുന്നതിനിടെ ബെഞ്ച് അഡ്വ. എ പി സിംഗിനോട് പറഞ്ഞത് ഒന്നുമാത്രം, 'പ്രതിഭാഗം വക്കീല്‍, നിങ്ങള്‍ ദയവായി പ്രസക്തമായ കാര്യങ്ങള്‍ മാത്രം പറയുക, കോടതിയുടെ വിലയേറിയ സമയം പാഴാക്കരുത്.' തുടര്‍ന്ന് കോടതി ഇങ്ങനെയും നിരീക്ഷിച്ചു, ' നമ്മള്‍ നിങ്ങളുടെ കക്ഷി ദൈവത്തിങ്കലേക്കെത്തുന്നതിന് വളരെ അടുത്താണ്. ദയവായി സമയം പാഴാക്കാതിരിക്കൂ...'
തനിക്ക് കാര്യങ്ങള്‍ ഒന്നുകൂടി കൃത്യമായി അവതരിപ്പിക്കാന്‍ സാവകാശം നല്‍കണം എന്നായി അഡ്വ. എ പി സിംഗ്. കുറച്ച് ഫോട്ടോ കോപ്പികള്‍ കൂടി എടുക്കാനുണ്ടായിരുന്നു എന്നും, കൊവിഡ് 19 കാരണം കടകള്‍ ഒക്കെ അടച്ചുപോയി. ഇനി രാത്രി ഫോട്ടോകോപ്പി എടുക്കാന്‍ പറ്റില്ല. 'അതുകൊണ്ട് ദയവായി നാളത്തെ ശിക്ഷ നടപ്പിലാക്കാന്‍ മാറ്റിവെക്കണം' എന്നായിരുന്നു ആ പറഞ്ഞതിന്റെ ധ്വനി. എന്നാല്‍ ആ വാദങ്ങളൊക്കെയും തള്ളിക്കൊണ്ട് , ഈ കേസില്‍ കോടതി നടത്തിയ അവസാന നിരീക്ഷണം ഇതായിരുന്നു, ' നിയമത്തിന്റെ പരിരക്ഷ ആവശ്യപ്പെടുന്നവര്‍ ആദ്യം അതിനെ ബഹുമാനിക്കാന്‍ പഠിക്കണം.'
ഒടുവില്‍ സുപ്രീം കോടതിയുടെ മുന്നിലും കേസുമായി ചെന്ന് അതൊക്കെ തള്ളപ്പെട്ടു കോടതിക്ക് പുറത്തിറങ്ങിയ അഡ്വ. എ പി സിംഗിനെ മാധ്യമപ്രവര്‍ത്തകള്‍ ചോദ്യങ്ങളുമായി വളഞ്ഞു. അവരോട് എ പി സിംഗ് ചോദിച്ചത് ഇങ്ങനെ, ' സംഭവം നടന്ന അന്ന് രാത്രി 12.30 -ന് നിര്‍ഭയ ആരുടെ കൂടെയാണ് എന്നുപോലും അമ്മ ആശാദേവിക്ക് വല്ല നിശ്ചയവും ഉണ്ടായിരുന്നോ?' നിര്‍ഭയയ്ക്ക് 2012 ഡിസംബര്‍ 16 -ന് രാത്രിയില്‍ ഇങ്ങനെയൊക്കെ സംഭവിച്ചതിന് സ്വന്തം മകള്‍ രാത്രി ഏറെ വൈകി എവിടെയൊക്കെ പോകുന്നു എന്നന്വേഷിക്കാത്ത ആശാദേവിയും ഉത്തരവാദിയാണ് എന്ന് ധ്വനിപ്പിക്കുന്ന അഡ്വ. എ പി സിംഗിന്റെ പ്രസ്താവന സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























