മകളായിരുന്നെങ്കിൽ കത്തിക്കുമായിരുന്നു: അപമാനമായി നിർഭയ പ്രതികൾക്കായ് കെഞ്ചിയ എ.പി.സിംഗിന്റെ വാക്കുകൾ

ഒരു പെൺകുട്ടി അതി ദാരുണമായി കൊല്ലപ്പെട്ടിട്ടും ആ പെൺകുട്ടിയെ വീണ്ടും വീണ്ടും പിച്ചിച്ചീന്തുന്ന വാക്കുകളാണ് നിർഭയ കേസിലെ പ്രതികളുടെ അഡ്വക്കേറ്റിൽ നിന്നും നാം കേട്ടത്. ഇന്ത്യ ലജ്ജിച്ചു തലതാഴ്ത്തിയ നിമിഷങ്ങളായിരുന്നു അത്. ഇവരെ വൈകാതെ തൂക്കിലേറ്റുമെന്ന് എനിക്കറിയാം. എങ്കിലും രണ്ടോ മൂന്നോ ദിവസത്തേക്കു വധശിക്ഷ മാറ്റി വയ്ക്കൂ. കോവിഡ് 19 കാരണം കടകൾ എല്ലാം അടച്ചു. കുറച്ചു ഫോട്ടോകോപ്പികൾ കൂടി എടുക്കാനുണ്ട്. ഇനി രാത്രി ഫോട്ടോകോപ്പി എടുക്കാൻ പറ്റില്ല. കുറേ കാര്യങ്ങൾ കൂടി എനിക്കു ബോധിപ്പിക്കാനുണ്ട്.’ – രാജ്യം നിർഭയക്കേസിലെ പ്രതികളുടെ വധശിക്ഷ കാത്തു നിമിഷങ്ങളെണ്ണി കഴിയുമ്പോൾ ഒരു പെൺകുട്ടിയെ അതി ദാരുണമായി പിച്ചിച്ചീന്തിയ നരാധമന്മാർക്ക് വേണ്ടി കോടതിയോട് കെഞ്ചി പറഞ്ഞ അഭിഭാഷകൻ അഡ്വ. അജയ് പ്രകാശ് സിങ് എന്ന എ.പി.സിങിന്റെ വാക്കുകൾ. എന്നാൽ ഒരു ഇരയോട് കാണിക്കേണ്ട സാമാന്യ മര്യാദ പോലുമില്ലാതെയായിരുന്നു അയാൾ രാജ്യം നിർഭയ എന്ന് പേരിട്ടു വിളിച്ച ആ കുട്ടിയെ കുറിച്ച് പരാമർശിച്ചത്.
2013ൽ സാകേതിലെ കോടതിമുറിയിലും പുറത്തും നിർഭയയെ അതിരൂക്ഷമായി ആക്രമിച്ച എ.പി.സിങ് പ്രതികളുടെ വധശിക്ഷയ്ക്കു ശേഷവും നിർഭയയെയും ഉറ്റവരെയും വാക്കുകൾ കൊണ്ട് വല്ലാതെ മുറിവേൽപ്പിച്ചു. എന്റെ മകളാണ് രാത്രിയിൽ ഇപ്രകാരം അഴിഞ്ഞാടി നടക്കുകയും വിവാഹപൂർവ ലൈംഗികബന്ധങ്ങളിൽ ഏർപ്പെട്ട് കുടുംബത്തെ അപമാനിക്കുകയും ചെയ്തതെങ്കിൽ തലയിലൂടെ ഒരു കന്നാസ് പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന 2013ൽ സാകേത് കോടതി വളപ്പിൽ പറഞ്ഞ കാര്യങ്ങൾ ലജ്ജയില്ലാതെ സിങ് ആവർത്തിച്ചു.
‘ഞങ്ങൾ രജപുത്രരാണ്. ബഹുമാനത്തിനു വേണ്ടിയാണു പടവെട്ടുന്നത്. നിങ്ങളുടെ സമ്പത്താണ് നിങ്ങൾക്കു നഷ്ടമാകുന്നതെങ്കിൽ അതൊരു നഷ്ടമേയല്ല. നിങ്ങളുടെ ആരോഗ്യമാണു നഷ്ടമാകുന്നതെങ്കിലോ അതൊരു നഷ്ടമേയല്ല. എന്നാൽ നിങ്ങളുടെ വ്യക്തിത്വമാണു ഹനിക്കപ്പെടുന്നതെങ്കിൽ അതൊരു തീരാനഷ്ടം തന്നെയാകും’ – എന്നായിരുന്നു എ.പി. സിംഗിന്റെ വാക്കുകൾ .
അതിദാരുണമായി പിച്ചിച്ചീന്തി കൊന്നു തള്ളിയ ഒരു പാവം പെൺകുട്ടിയുടെ ഘാതകരെ തള്ളക്കോഴി കുഞ്ഞുങ്ങളെയെന്നപോലെ നെഞ്ചോടു ചേർക്കുന്നതാണോ നിങ്ങൾ ഉയർത്തിപ്പിടിക്കുന്ന ധാർമിക പോരാട്ടം എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഒരു ദാക്ഷിണ്യവും ഇല്ലാത്ത അതിക്രൂരമായ മറുപടി. – ‘രാത്രി ഏറെ വൈകി ആ പെൺകുട്ടി ആ ചെറുപ്പക്കാരനൊപ്പം എന്തു ചെയ്യുകയായിരുന്നുവെന്നതിനു മറുപടി നൽകേണ്ടതു പെൺകുട്ടിയുടെ അമ്മയാണ്. അവർ തമ്മിൽ സഹോദരീ സഹോദര ബന്ധം ആയിരുന്നോ? അവർ രാത്രിയിൽ രാഖി കെട്ടാൻ പോയതാണെന്നു ഞാൻ പറയുന്നില്ല. ഈ നഗരത്തിന് ഈ സംസ്കാരം പരിഷ്കാരം ആയിരിക്കാം, എന്നാൽ എനിക്ക് അങ്ങനെയല്ല.’.. ഇന്നും നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന അസമത്വത്തിന്റെ ,സ്ത്രീ വിരുദ്ധതയുടെ പച്ചയായ ഉദാഹരണം. ഉന്നത വിദ്യാഭ്യാസമല്ല ,സാംസ്‌കാരിക ബോധമാണ് ഒരു വ്യക്തിയെ നിർണയിക്കുന്നത് എന്നതിന്റെ വ്യക്തമായ അടയാളം. അതാണ് എ.പി. സിംഗിന്റെ വാക്കുകളിൽ നിന്നും നാം പഠിക്കേണ്ടത്. പ്രതികളുടെ വധശിക്ഷ വാർത്തയറിഞ്ഞ ജനം ആഹ്ലാദനൃത്തം നടത്തി വിളിച്ചത് ഇപ്രകാരമായിരുന്നു– നിർഭയ സിദാബാദ്, എ.പി.സിങ് മൂർദാബാദ്. വിഐപി വക്കീൽ എന്നറിയപ്പെടുന്ന എ.പി.സിങ് നിർഭയക്കേസിലെ സാധാരണക്കാരായ പ്രതികൾക്കു വേണ്ടി ഹാജാരായതിനു പിന്നിലുള്ള ലക്ഷ്യം അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു. അവസാന നിമിഷം വരെ നിർഭയക്കേസിലെ പ്രതികൾക്കായി തന്റെ ആവനാഴിയിലെ അവസാന അമ്പും തൊടുത്ത് വധശിക്ഷ നീട്ടിവയ്ക്കാൻ എ.പി. സിങ് നടത്തിയ ശ്രമങ്ങളെ ലജ്ജാകരമെന്നാണു ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
എ.പി.സിങ്ങിന്റെ നടപടികളെ കോടതി തന്നെ നേരിട്ടു വിമർശിക്കുന്ന സാഹചര്യം പോലും ഉണ്ടായി. വ്യാഴാഴ്ച രാത്രി ഡിവിഷൻ ബെഞ്ച് ജഡ്ജുമാരായ ജസ്റ്റിസ് മൻമോഹന്റെയും ജസ്റ്റിസ് സഞ്ജീവ് നരൂലയുടെയും മുന്നിലെത്തിയ ഹർജിയിൽ ഡിവിഷൻ ബെഞ്ചിന്റെ പ്രതികരണം ഇപ്രാകാരമായിരുന്നു. ‘നിങ്ങളുടെ കക്ഷിയെ ദൈവത്തിന്റെ അടുക്കലെത്തിക്കുന്നതിനു തൊട്ടടുത്താണു ഞങ്ങൾ. ദയവ് ചെയ്ത് ഞങ്ങളുടെ വിലയേറിയ സമയം നിങ്ങൾ പാഴാക്കാതിരിക്കൂ’.
എന്റെ കക്ഷികളെ അടുത്തൊന്നും കഴുമരത്തിലേക്കു പറഞ്ഞയ്ക്കാമെന്നു നിങ്ങൾ വ്യാമോഹിക്കണ്ടെന്നായിരുന്നു ജനുവരി 31ന് പട്യാല ഹൗസ് കോടതിയിൽവച്ച് എ.പി. സിങ് നിർഭയയുടെ അമ്മ ആശാദേവിയോടു പറഞ്ഞത്. എ.പി. സിങ് തങ്ങൾക്കൊപ്പമുണ്ടെന്ന ധൈര്യമായിരുന്നു രാജ്യാന്തര കോടതിയിൽ വരെ ഹർജിയുമായി നീങ്ങാൻ നിർഭയ കേസിലെ പ്രതികളെ പ്രേരിപ്പിച്ചതും.
ശിക്ഷ ഒഴിവാക്കാന്‍ കോടതികള്‍ക്കു മുന്നില്‍ ഒട്ടേറെ തന്ത്രങ്ങള്‍ പയറ്റിയ സിങ്, പവൻ ഗുപ്ത നൽകിയ രണ്ടാം ദയാഹർജി തള്ളിയതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ആർ.ഭാനുമതി, അശോക് ഭൂഷൻ, എ.എസ്.ബൊപ്പണ്ണ എന്നിവരാണു കേസ് പരിഗണിച്ചത്. ദയാഹർജി തള്ളിയതിൽ ജുഡീഷ്യൽ പരിശോധന പരിമിതമാണെന്നു കോടതി നിരീക്ഷിച്ചു. കുറ്റകൃത്യം നടക്കുമ്പോൾ പവൻ ഗുപ്തയ്ക്ക് പ്രായപൂർത്തി ആയില്ലെന്നും ജയിലിൽ മർദനമേറ്റതിനെത്തുടർന്നു നൽകിയ പരാതി കർക്കർദൂമ കോടതിയിൽ പരിഗണനയിലാണെന്നുമുള്ള വാദവും കോടതി തള്ളി.
ഒടുവില്‍ ശിക്ഷ നടപ്പാക്കുമെന്ന ഘട്ടത്തില്‍ അവസാനമായി ബന്ധുക്കളെ കാണാന്‍ പ്രതിയെ ഒരുവട്ടം കൂടി അനുവദിക്കണമെന്നായിരുന്നു എ.പി. സിങ്ങിന്റെ അപേക്ഷ. എന്നാല്‍ ജയില്‍ചട്ടം ഇതിന് അനുവദിക്കുന്നില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചതോടെ കോടതി അതും തള്ളി. രാജ്യത്തെ വ്യവസ്ഥകളുമായാണു പ്രതികൾ കളിക്കുന്നതെന്നും ദയാഹർജി സമർപ്പിക്കാൻ രണ്ടര വർഷം വൈകിയതിൽ ഗൂഢാലോചനയുണ്ടെന്നും ഹൈക്കോടതി നീരീക്ഷിക്കുകയും ചെയ്തു.
2012 ൽ നടന്ന കുറ്റത്തിനു ദിവസങ്ങൾക്കുള്ളിൽ പൊലീസ് പിടിയിലായ പ്രതികളെ രണ്ടു വർഷത്തിനുള്ളിൽത്തന്നെ ഹൈക്കോടതി വധശിക്ഷയ്ക്കു വിധിച്ചുവെങ്കിലും എ.പി സിങ്, മുൻ അമിക്കസ് ക്യൂറി വൃന്ദ ഗ്രോവർ എന്നിവരുടെ പിൻബലത്തിൽ പ്രതികൾ ആയുസ്സ് നീട്ടിയെടുത്തു. അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരുടെ വക്കാലത്തായിരുന്നു സിങ്ങിന്. കേസിൽ അവസാന ഹർജിയും തള്ളിയതിനു പിന്നാലെ കോടതിക്ക് പുറത്തെത്തിയ എ.പി. സിങ്ങിനെ ഒരു അഭിഭാഷക കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചപ്പോഴും ഭാവമാറ്റമുണ്ടായില്ല.
പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഉപദേശകനായും ഡൽഹി രാഷ്ട്രീയത്തിലെ ഉപജാപകനായുമെല്ലാം നിറഞ്ഞു നിന്ന വിവാദ ആള്‍ദൈവം ചന്ദ്രസ്വാമി എന്നറിയപ്പെട്ട നേമി ചന്ദ്ര ജയിന്‍, പീഡനപരാതിയിൽ ജയിലിൽപോയ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദ് തുടങ്ങിയ വിഐപികൾക്കായി രംഗത്തിറങ്ങിയ കൊടികെട്ടിയ അഭിഭാഷകൻ നിർഭയക്കേസിലെ പ്രതികൾക്കായി നടത്തിയ ഇടപെടൽ തരംതാഴ്ന്നതും ലജ്ജിപ്പിക്കുന്നതുമാണെന്ന മാധ്യമപ്രവർത്തകരുടെ വിമർശനങ്ങൾക്ക് കാതുകൊടുക്കാതെ, നിർഭയയെ ജനമധ്യത്തിൽ വീണ്ടും വീണ്ടും അപമാനിച്ച എ.പി. സിങ്ങിനെതിരെ വൻ ജനരോഷം ഉയർന്നുകൊണ്ടേയിരിക്കുന്നു.എന്നാൽ ഇന്നും നമ്മുടെ സമൂഹത്തിൽ എ.പി സിങ്ങുമാർ പുനർജനിച്ചുകൊണ്ടേയിരിക്കുകയാണ്. നിർഭയക്കേസിലെ പ്രതികൾക്ക് വേണ്ടി വാദിച്ച ,ഒരു എ പി സിംഗിൽ ഒതുങ്ങന്നതല്ല അത്. എത്രതന്നെ സ്വാതന്ത്ര്യം ഉദ്‌ഘോഷിച്ചാലും സ്ത്രീ ഇന്നും അരുതു കളുടെ അദൃശ്യമായ ചങ്ങലകൾ കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുകയാണ് എന്നത് മാത്രമാണ് വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്ന സത്യം. രാത്രികൾ മാത്രമല്ല പൊതുവിടങ്ങളും അവൾക്കു നിഷിദ്ധമാണ് എന്ന് വിശ്വസിക്കുന്ന , സ്ത്രീ എന്നും ഉപഭോഗ വസ്തു മാത്രമാണ് എന്ന ചിന്താഗതി വെച്ച് പുലർത്തുന്ന ചിലരെങ്കിലും ഇപ്പോഴും നമുക്കു ചുറ്റുമുണ്ട് എന്നതാണ് ആയിരം നിർഭയമാർ ആവർത്തിക്കപ്പെടുന്നതിനു പിന്നിലെ യാഥാർഥ്യവും.
https://www.facebook.com/Malayalivartha
























