നിര്‍ഭയക്കേസിലെ 4 കുറ്റവാളികളും കഴുമരമടുത്തപ്പോള്‍ പതറിപ്പോയി!

ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയും അവസാന നിയമയുദ്ധം നടക്കുമ്പോള്‍ നിര്‍ഭയക്കേസിലെ 4 കുറ്റവാളികള്‍ മൂന്നാം നമ്പര്‍ ജയിലിലെ സെല്ലിനുള്ളില്‍ ഉറങ്ങാതെ കാത്തിരിക്കയായിരുന്നു. പുലര്‍ച്ചെ 3.30-ന് ജയില്‍ അധികൃതരും വെസ്റ്റ് ഡല്‍ഹി ജില്ലാ മജിസ്‌ട്രേട്ട് നേഹ ബന്‍സാലും സെല്ലുകളിലെത്തിയതോടെ മുകേഷ് കുമാര്‍ സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവര്‍ തിരിച്ചറിഞ്ഞു, ഇനി വഴികളൊന്നുമില്ല.
അവസാന ആഗ്രഹമില്ല, വില്‍പ്പത്രമില്ല, പ്രഭാതഭക്ഷണമില്ല, തലേന്നു ധരിച്ച വസ്ത്രം പോലും മാറ്റിയില്ല. ശിക്ഷ നടപ്പാക്കുന്നതിനു മുന്‍പു പ്രതികളെ കുളിപ്പിക്കാറുണ്ട്. എന്നാല്‍ ഇവര്‍ അതിനു വിസമ്മതിച്ചുവെന്നാണു വിവരം. പ്രഭാത ഭക്ഷണവും കഴിച്ചില്ല. 3 പേര്‍ വസ്ത്രവും മാറ്റിയില്ല. അവസാന സമയം അടുത്തതോടെ തന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന മോഹം മുകേഷ് സിങ് പറഞ്ഞു. താന്‍ വരച്ച ചിത്രങ്ങള്‍ ജയില്‍ സൂപ്രണ്ടിനു കൈമാറണമെന്നായിരുന്നു അക്ഷയ് കുമാര്‍ സിങ്ങിന്റെ ആവശ്യം. സെല്ലിലെ ഹനുമാന്‍ ചാലീസയുടെ പകര്‍പ്പു കുടുംബാംഗങ്ങള്‍ക്കു നല്‍കണമെന്നും അഭ്യര്‍ഥിച്ചു.
കഴുമരം പ്രതികള്‍ കാണരുതെന്ന ചട്ടമുള്ളതിനാല്‍, വധശിക്ഷ നടപ്പാക്കാനുള്ള ആരോഗ്യമുണ്ടെന്ന് ഉറപ്പാക്കിയ ശേഷം കറുത്ത മുഖംമൂടിയും മറ്റും അണിയിക്കുന്നതിനു മുമ്പ് മതഗ്രന്ഥങ്ങളില്‍ ഏന്തെങ്കിലും വായിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യാന്‍ ആഗ്രഹമുണ്ടോ എന്നു തിരക്കിയെങ്കിലും 4 പേരും നിരസിച്ചു. 4 മണിയോടെ ആയിരുന്നു വൈദ്യപരിശോധന.

അക്ഷയ് കുമാറിന്റെ ജഡം ഗ്രാമത്തിലെത്തിച്ചപ്പോള്‍

കഴുമരത്തിലേക്കു നടത്തുമ്പോള്‍ അക്ഷയ് കുമാറും പവന്‍ ഗുപ്തയും അല്‍പം ബലം പ്രയോഗിച്ചു. എന്നാല്‍ ജയില്‍ അധികൃതര്‍ ഇവരെ നിയന്ത്രിച്ചു. ശിക്ഷ റദ്ദാക്കിയില്ലെന്ന് നേരത്തേ അറിഞ്ഞ സമയത്ത് തളര്‍ന്നു വീണിരുന്ന വിനയ്, തന്നെ കൊല്ലരുതെന്നു വീണ്ടും അഭ്യര്‍ഥിച്ചു. മുകേഷാവട്ടെ നിശ്ശബ്ദനായിരുന്നു. ശിക്ഷ നടപ്പാക്കുന്നതിനു തൊട്ടു മുന്‍പു മുകേഷ് ജയില്‍ അധികൃതരോടു മാപ്പു പറഞ്ഞു.
https://www.facebook.com/Malayalivartha
























