ചെന്നൈ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക്? രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ചെന്നൈയില്‍ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും... ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി...

ചെന്നൈ കോവിഡിന്റെ പിടിയിൽ അമർന്നു കഴിഞ്ഞു. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ചെന്നൈയില്‍ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനാണ് തീരുമാനം. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കണമെന്ന നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട് .
ചെന്നൈയില്‍ നിന്ന് തമിഴ്നാട്ടിലെ മറ്റ് ജില്ലകളിലേക്ക് ഇ- പാസ് നല്‍കുന്നത് തൽക്കാലം നിര്‍ത്തിവെച്ചു. അടിയന്തര ചികിത്സാ ആവശ്യത്തിന് മാത്രമേ ചെന്നൈയില്‍ നിന്ന് മറ്റ് ജില്ലകളിലേക്ക് ഇപ്പോള്‍ പാസ് നല്‍കുന്നുള്ളു. എന്നാല്‍ കേരളത്തിലേക്ക് ഉള്‍പ്പടെ ഇതരസംസ്ഥാനങ്ങളിലേക്കുള്ള പാസ് ഇപ്പോഴും നൽകുന്നുണ്ട്. കൊവിഡ് ബാധിതര്‍ കൂടുതലുള്ള മേഖലകളില്‍ മാത്രം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുകയാണ്.
കൂടുതല്‍ ഇളവ് നല്‍കിയതോടെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ചെന്നൈയിലുണ്ടായിരിക്കുന്നത്. മരണനിരക്കും വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് വീണ്ടും സമ്പൂര്‍ണ ലോക്ക് നടപ്പാക്കണമെന്ന ആവശ്യം ശക്തമായത്. ഏകോപന ചുമതലയുള്ള മന്ത്രിമാരും ഡോകടര്‍മാരുടെ വിദഗ്ധ സമിതിയും ഇക്കാര്യം ആവശ്യപ്പെട്ടു. കുറഞ്ഞത് 14 ദിവസത്തേക്ക് എങ്കിലും പൂർണമായി അടച്ചിടണമെന്നാണ് നിര്‍ദേശം.
അതേസമയം ഇപ്പോൾ ജനം കടകളിലേക്ക് എത്തുന്നില്ലെന്നും രോഗവ്യാപനം തടഞ്ഞാല്‍ മാത്രമേ സാമ്പത്തിക രംഗം ഉണരൂവെന്നും വ്യാപാര സംഘടനകളും സര്‍ക്കാരിനെ അറിയിച്ചു.
അതിനിടെ ചെന്നൈയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇന്ന് രാജീവ് ഗാന്ധി ആശുപത്രിയിലെ നാല് ഡോക്ടർമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടർമാരുടെ എണ്ണം 15 ആയി ഉയര്‍ന്നു
ചെന്നൈ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന 43 എംബിബിഎസ് വിദ്യാർഥികൾക്കു കോവിഡ് സ്ഥിരീകരിച്ചു. ആകെ 56 വിദ്യാർഥികളാണ് ഇവിടെയുള്ളത്.. മറ്റുള്ളവർക്കു പരിശോധന നടത്തുന്നതിനു നടപടി തുടങ്ങിയതായി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു
ഇതിനിടെ ക്വാറന്റീൻ നിർദേശം ലംഘിച്ചു പുറത്തിറങ്ങിയ 40 പേർക്കെതിരെ കേസ് എടുത്തു . ഏറ്റവും കൂടു തൽ കോവിഡ് ബാധിതരുള്ള റോയപുരം, തൊണ്ടയാർപേട്ട് എന്നിവിടങ്ങളിലാണു കൂടുതൽ കേസുകൾ. ക്വാറന്റീൻ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കോർപറേഷൻ അറിയിച്ചു. ഇതിനായി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് .
കോവിഡ് പരിശോധന നടത്തിയവർ, ഫലം നെഗറ്റീവാണെങ്കിലും പനിയുൾപ്പെടെയുള്ള ലക്ഷണങ്ങളുണ്ടെങ്കിൽ 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്നു ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണൻ. ലക്ഷണങ്ങളില്ലെങ്കിൽ കോവിഡ് ഫലം നെഗറ്റീവാണെങ്കിൽ ക്വാറന്റീൻ നിർബന്ധമില്ല. എന്നാൽ, കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്നവർ പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ക്വാറന്റീനിൽ കഴിയണമെന്നു അദ്ദേഹം വ്യക്തമാക്കി
https://www.facebook.com/Malayalivartha






















