രണ്ടും കൽപ്പിച്ച് പുലിക്കുട്ടികൾ അതിര്‍ത്തിയിലേക്ക്! അതിര്‍ത്തി സന്ദര്‍ശനത്തിന് ഒരുങ്ങി രാജ്നാഥ് സിംഗും നരവനെയും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതിര്‍ത്തി സന്ദര്‍ശനത്തിന് പിന്നാലെ രണ്ടും കൽപ്പിച്ച് രാജ്നാഥ് സിംഗും നരവനെയും അതിര്‍ത്തിയിലേക്ക്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അതിര്‍ത്തിയില്‍ സന്ദര്‍ശനം നടത്തും. ലഡാക്കിലും ജമ്മുകാശ്‌മീരിലുമായിരിക്കും അദ്ദേഹം സന്ദര്‍ശനം നടത്തുക. കരസേനാ മേധാവി എം.എം നരവനെയും അദ്ദേഹത്തിന് ഒപ്പമുണ്ടാകും. ജൂണ്‍ 17ന് ലഡാക്കും 18ന് ജമ്മുകാശ്‌മീരിലുമാകും സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതിര്‍ത്തി സന്ദര്‍ശനത്തിന് രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് പ്രതിരോധമന്ത്രിയും അതിര്‍ത്തിയിലേക്ക് യാത്ര തിരിക്കുന്നത്.
സേനകള്‍ക്കായി ആയുധസമാഹരണം വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ അതിവേഗം പുരോഗമിക്കുകയാണ്. റഷ്യയില്‍ നിന്നും കരാറായ ആയുധങ്ങള്‍ അതിവേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. വ്യോമസേനയുടെ സുഖോയ്-30, മിഗ്-29 വിമാനങ്ങളില്‍ വിന്യസിക്കാനുള്ള ആയുധങ്ങളും യന്ത്രഭാഗങ്ങളും ഉടന്‍ ഇന്ത്യയിലെത്തിക്കും. കൂടാതെ നാവിക സേനയ്ക്കായി മിഗ്-29കെ, അത്യാധുനിക സംവിധാനങ്ങളോട് കൂടിയ അന്തര്‍വാഹിനികള്‍, യുദ്ധക്കപ്പലുകളില്‍ വിന്യസിക്കാനുള്ള ആയുധങ്ങള്‍, കരസേനയ്ക്കായി ടി-90 ടാങ്കുകള്‍ എന്നിവയാണ് ഉടനടി ഇന്ത്യയിലെത്തിക്കുന്നത്.
അടുത്തയിടെ റഷ്യ സന്ദര്‍ശിച്ച രാജ്നാഥ് സിംഗ് അവിടുത്തെ ഉപപ്രധാനമന്ത്രി യൂറി ഇവാനോവിച്ച് ബോറിസോവുമായി ചര്‍ച്ച നടത്തിയിരുന്നു. ആയുധ വിതരണം ത്വരിത ഗതിയിലാക്കാന്‍ അന്ന് ഇരു നേതാക്കളും തമ്മില്‍ ധാരണയായിരുന്നു. ചര്‍ച്ചകളുടെ ഫലമായി അതിര്‍ത്തിയില്‍ ചൈനയുമായി നിലനിന്നിരുന്ന സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ട്.
അതേസമയം രാജ്യത്തേക്ക് നുഴഞ്ഞു കയറുന്നതിനായി അതിര്‍ത്തിയില്‍ 250 മുതല്‍ 300 വരെ തീവ്രവാദികള്‍ തക്കം പാര്‍ത്തിരിക്കുന്നതായാണ് വിവരം. ജമ്മു കാശ്മീരിലെ കുപ്വാരയില്‍ ഇന്ത്യ-പാക് നിയന്ത്രണ രേഖയില്‍ നിന്ന് നൂറ് മീറ്റര്‍ ആകലെ രണ്ട് ഭീകരരെ സൈന്യം വധിച്ചതിന് പിന്നാലെ മേജര്‍ ജനറല്‍ വീരേന്ദ്ര വാറ്റ്‌സാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. അതിര്‍ത്തിയില്‍ ഭീകരരുടെ ലോഞ്ച് പാഡുകള്‍ സജീവമാണ്. 250 മുതല്‍ 300 വരെ ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തയ്യാറായി ഇരിക്കുകയാണ്. അത്യാധുനിക അയുധങ്ങള്‍ ഇവരുടെ കൈവശം ഉണ്ട്. ഇതുമായി ബന്ധപ്പെട്ട രഹസ്യവിവരം ലഭിച്ചതിന് തുടര്‍ന്ന് അതിര്‍ത്തിയില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
അതിർത്തിയിൽ സ്ഥിതി വളരെ മോശമാകുന്ന ഈ സാഹചര്യത്തിൽ കരസേന മേധാവി എം.എം. നരവനെ കഴിഞ്ഞ ദിവസം ഇന്ത്യ-പാക് അതിര്‍ത്തി സന്ദര്‍ശിച്ചിരുന്നു. സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താനാണ് നരവണെയുടെ സന്ദര്‍ശനം. പ്രത്യേക വിമാനത്തിലാണ് കരസേന മേധാവി ഡല്‍ഹിയില്‍നിന്നു ജമ്മു കശ്മീരിലെത്തിയത്. അതിനു ശേഷം അതിര്‍ത്തിയിലെ ടൈഗര്‍ ഡിവിഷനില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. തുടര്‍ന്ന് പ്രത്യേക ഹെലികോപ്ടറില്‍ അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകളും സന്ദര്‍ശിച്ചു. സൈനിക വിന്യാസം, സുരക്ഷാക്രമീകരണം തുടങ്ങിയവ വിലയിരുത്തുന്നതിനാണ് കരസേന മേധാവിയുടെ സന്ദര്‍ശനം. ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ച നടത്തി.
പ്രധാനമായും രണ്ടു വെല്ലുവിളികളാണ് ഇന്ത്യ-പാക് അതിര്‍ത്തിക്കു സമീപം സൈന്യം നേരിടുന്നത്. ഇന്ത്യ-ചൈന സംഘര്‍ഷവേളയില്‍ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ സൈന്യത്തെ വിന്യസിച്ചിരുന്നു. ഇതു കൂടാതെ അതിര്‍ത്തിക്കു സമീപത്തെ ലോഞ്ച് പാഡുകളില്‍ ഭീകരവാദികള്‍ എത്തിയതായി സൈന്യത്തിന് വിവരം ലഭിക്കുകയും ചെയ്തിരുന്നു. ഇവരെ നേരിടുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുക എന്നതാണ് കരസേന മേധാവിയുടെ സന്ദര്‍ശന ലക്ഷ്യം. അടുത്ത കാലത്ത് റോഡുകളും ആറു പാലങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിര്‍ത്തിക്കു സമീപം ഇന്ത്യ നടത്തിയിരുന്നു. ഈ മേഖലകളും നര്‍വണെ സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha























