ഗോ കൊറോണാ ഗോ ! ആദ്യം 'രാമക്ഷേത്രം' പിന്നാലെ 'ഭാഭിജി' പപ്പടം ! കൊറോണയെ തുരത്താൻ കേന്ദ്രമന്ത്രിമാർ റെഡി
കോറോണയെ തടയാന്‍ ശേഷിയുള്ളതെന്ന് അവകാശവാദവുമായി 'ഭാഭിജി' പപ്പടം. കേന്ദ്രമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ ഇത്തരമൊരു പപ്പടം വിപണിയിലിറക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുകയാണ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു.
ആത്മനിര്‍ഭര്‍ ഭാരത് പ്രചാരണത്തിനെ തുടര്‍ന്നാണ് ഇത്തരമൊരു പപ്പടം നിര്‍മിച്ചിരിക്കുന്നതെന്നും ഈ പപ്പടത്തില്‍ കൊറോണ വൈറസിനെ എതിരിടാനുള്ള ആന്റിബോഡികള്‍ ഉണ്ടെന്നുമാണ് മന്ത്രിയുടെ അവകാശവാദം. ഇത്തരമൊരു സംരംഭം ആരംഭിച്ചതിന് പപ്പട നിര്‍മാതാക്കളെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
ഇതിന്റെ വീഡിയോ പുറത്തവന്നതിന് വന്നതിന് പിന്നാലെ അത് വ്യാപകമായി പ്രചരിച്ചു തുടങ്ങി. രാജസ്ഥാനിലെ ബികാനിര്‍ എന്ന സ്ഥലത്തുനിന്നുള്ള ആളാണ് പപ്പടം നിര്‍മിച്ചത്. മന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ ബികാനിര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്. പപ്പടത്തില്‍ ആയുര്‍വേദ ഔഷധമായ ചിറ്റമൃതിന്റെ ഭാഗങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് പപ്പടനിര്‍മാതാവ് അവകാശപ്പെടുന്നത്. പനി, വൃക്കരോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്ന ഔഷധ സസ്യമാണ് ചിറ്റമൃത്.
കഴിഞ്ഞ ദിവസം അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നതോടെ കോവിഡ് 19 ന്റെ നാശത്തിന് തുടക്കമാകുമെന്ന് മധ്യപ്രദേശ് പ്രോട്ടേം സ്പീക്കര്‍ രാമേശ്വര്‍ ശര്‍മ പ്രസ്താവന നടത്തിയിരുന്നു. 'പണ്ടുകാലത്ത് മനുഷ്യരാശിയുടെ ക്ഷേമത്തിനും ദുഷ്ടന്മാരെ നിഗ്രഹിക്കുന്നതിനുമായി രാമന്‍ പുനര്‍ജന്മം എടുത്തിരുന്നു അതുകൊണ്ടുതന്നെ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നതോടെ കോവിഡ് മഹാമാരിയുടെ നാശവും ആരംഭിക്കുമെന്നും ശര്‍മ പറഞ്ഞു. ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ ഭൂമിപൂജ നടക്കുമെന്ന് കഴിഞ്ഞ ദിവസം രാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് പ്രഖ്യാപിച്ചിരുന്നു. കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ചടങ്ങെന്നും ചടങ്ങില്‍ ഇരുന്നൂറില്‍ താഴെ ആളുകള്‍ പങ്കെടുക്കുമെന്നും ട്രസ്റ്റ് അറിയിച്ചിരുന്നു. ചടങ്ങുകള്‍ തത്സമയം വീക്ഷിക്കുന്നതിനായി ഭക്തജനങ്ങള്‍ക്കായി അയോധ്യയുടെ വിവിധ ഭാഗങ്ങളില്‍ കൂറ്റന്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മധ്യപ്രദേശ് പ്രോട്ടേം സ്പീക്കറുടെ പരാമർശം.
മുൻപ് കൊറോണ വൈറസ് ലോകത്തിന് നൽകിയത് കൃഷ്ണ ഭഗവാൻ ആണെന്ന് ഉത്തരാഖണ്ഡിലെ കോൺഗ്രസ് ഉപാധ്യക്ഷൻ സൂര്യകാന്ത് ധസ്മാന പറഞ്ഞിരുന്നു. പ്രാദേശിക ഹിന്ദി വാർത്താ ചാനലിന്റെ സംവാദത്തിൽ പങ്കെടുക്കവേയാണ് കോൺഗ്രസ് നേതാവ് ഈ പരാമർശം നടത്തിയത്. വളരെ വേഗത്തിൽ ഈ പരാമർശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. കോൺഗ്രസ് നേതാവ് സനാതന ധർമ്മത്തെ അപമാനിച്ചു എന്നാണ് മിക്കവരുടെയും പ്രതികരണം. 'കൊറോണ കൃഷ്ണ എന്നീ വാക്കുകൾ ആരംഭിക്കുന്നത് ക എന്ന ശബ്ദത്തിൽ നിന്നാണ്. അതിനാൽ കൊറോണ വൈറസിനെ ഈ ലോകത്തേയ്ക്ക് അയച്ചത് അദ്ദേഹമാണെന്ന് വ്യക്തമാണ്. എന്നായിരുന്നു സൂര്യകാന്ത് ധസ്മാന പറഞ്ഞത്. എന്നാൽ സനാതന ധർമ്മത്തിനെതിരായോ കൃഷ്ണ ഭഗവാനെതിരായോ താൻ ഒന്നും പറഞ്ഞിട്ടില്ല എന്നാണ് സൂര്യകാന്തിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha