കോവിഡിനെ പറപ്പിക്കാൻ ആ അഞ്ച് ശരീരങ്ങൾ ! ഇന്ത്യയുടെ കൊവാക്സിൻ മനുഷ്യരിൽ പരീക്ഷണം തുടങ്ങി
കോവിഡിന്റെ ആയുസ് ഇനി എത്രത്തോളമുണ്ടെന്ന് നിർണയിക്കുന്നതിനായി ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ആദ്യ കൊവിഡ് 19 വാക്സിനായ കൊവാക്സിന്റെ മനുഷ്യരിലുള്ള ആദ്യഘട്ട ക്ലിനിക്കൽ ട്രയൽ ഇന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ ( എയിംസ് ) നടക്കും. ഇന്ന് അഞ്ച് പേരിൽ വാക്സിൻ പരീക്ഷണം നടത്തും. കൊവാക്സിന്‍ മനുഷ്യരിൽ പരീക്ഷിക്കാൻ എയിംസിന്റെ എത്തിക്കൽ കമ്മിറ്റി കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്.
ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസേർച്ചിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്സിന്റെ ക്ലിനിക്കൽ ട്രയലിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ച് രജിസ്റ്റർ ചെയ്തിരിക്കുന്നത് 3,500 ഓളം പേരാണ്
ആരോഗ്യപൂർണരായ 100 പേരെ ഉൾപ്പെടുത്തിയാണ് എയിംസിൽ ആദ്യ ഘട്ട ട്രയൽ നടക്കുന്നത്. പത്ത് പേരിൽ ആദ്യം വാക്സിൻ പരീക്ഷണം നടത്തിയ ശേഷം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എത്തിക്സ് കമ്മിറ്റി പരീഷണ റിപ്പോർട്ട് പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തും. ശേഷം മറ്റുള്ളവരിലേക്കും വാക്സിനേഷൻ വ്യാപിപ്പിക്കും. വാക്സിൻ ട്രയലിൽ പങ്കെടുക്കാൻ സന്നദ്ധതയറിയിച്ച വോളന്റിയർമാരെയെല്ലാം എയിംസിൽ നിരീക്ഷിച്ച് വരികയാണ്. ഡയബറ്റീസ്, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ രോഗങ്ങൾ, വൃക്ക - കരൾ രോഗങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 50 ഓളം വ്യത്യസ്ത പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമാണ് പൂർണ ആരോഗ്യത്തോടെയുള്ള വോളന്റിയർമാരെ തിരഞ്ഞെടുത്തിരിക്കുന്നത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. ഡാൻഗ്സ് ലാബും കൊവാക്സിന്റെ ക്ലിനിക്കൽ ട്രയലിനായി ഭാരത് ബയോടെകുമായി സഹകരിക്കുന്നുണ്ട്. കൊവാക്സിന്റെ സുരക്ഷാ പരിശോധനകൾ സംബന്ധിച്ച പഠനങ്ങൾ ഇവിടെയും നടക്കുന്നുണ്ട്. ഇന്ത്യയിൽ എയിംസ് ഉൾപ്പെടെ 12 സ്ഥാപനങ്ങളെയാണ് കൊവാക്സിന്റെ ക്ലിനിക്കൽ ട്രയൽ നടത്താൻ ഐ.സി.എം.ആർ തിരഞ്ഞെടുത്തിരിക്കുന്നത്.
കൊവിഡ് രോഗം വരുത്തുന്ന സാര്‍സ് കോവ്-2 വൈറസില്‍ നിന്നും വേര്‍തിരിച്ചെടുത്ത ഉപയോഗിച്ചാണ് കൊവാക്സിന്‍ നിര്‍മിച്ചിരിക്കുന്നത്. വാക്സിന്‍ നല്‍കിയാല്‍ ശരീരത്തിന്റെ രോഗപ്രതിരോധശക്തി ശക്തമാക്കുമെന്നും അതുവഴി രോഗത്തെ പ്രതിരോധിക്കാന്‍ ആകുമെന്നുമാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
കൊവിഡ് പ്രതിദിന വർധനയിൽ ബ്രസീലിനെ മറികടന്ന് ലോകത്ത് ഇന്ത്യ രണ്ടാമതായി. ഓഗസ്റ്റ് രണ്ടാം വാരം ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 20 ലക്ഷത്തിന് മുകളിലാകുമെന്നാണ് വിലയിരുത്തൽ. മൂന്ന് ദിവസത്തിൽ ഒരു ലക്ഷം പുതിയ രോഗികൾ എന്നതാണ് ഇന്ത്യയിലെ ഏറ്റവും പുതിയ ചിത്രം. രണ്ടോ മുന്നോ ദിവസത്തിനകം പ്രതിദിന വർധന അമ്പതിനായിരം കടന്നേക്കാം.
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ബ്രസീലിനെക്കാൾ മുകളിലാണ് ഇന്ത്യയിലെ പ്രതിദിന വർധന. മുപ്പതിനായിരത്തിൽ താഴെയാണ് ബ്രസീലിലെ പ്രതിദിന വർധന. രോഗമുക്തി നിരക്ക് 60 ശതമാനത്തിന് മുകളിലാണെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഇതിലും നേരിയ കുറവുണ്ടായി.
ആഗസ്റ്റ് 15 ന് വാക്‌സിന്‍ പുറത്തിറക്കുമെന്നാണ് ഐ.സി.എം.ആര്‍ പറഞ്ഞിരുന്നത്. എന്നാല്‍ വാക്സിന്‍ നിര്‍മ്മാണത്തില്‍ പാലിക്കേണ്ട എല്ലാ തത്വങ്ങളും നേരത്തെ തിയതി പ്രഖ്യാപിച്ചത് വഴി ഇല്ലാതാകുമെന്ന ആശങ്കയുമായി ആരോഗ്യവിദഗ്ധര്‍ രംഗത്തെത്തിയിരുന്നു. 'കൊവാക്സിൻ' ആഗസ്റ്റ് 15 മുതൽ ജനങ്ങൾക്ക് നൽകിതുടങ്ങരുതെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റായ സൗമ്യ സ്വാമിനാഥൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വാക്സിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ പോലും ആരംഭിച്ചിട്ടില്ല എന്നാണ് താൻ മനസിലാക്കുന്നതെന്നും സൗമ്യ വ്യക്തമാക്കുന്നു. ഇക്കാര്യത്തെക്കുറിച്ച് വാക്സിൻ നിർമാണത്തിലെ പങ്കാളിയായ ഭാരത് ബയോടെക്കുമായി താൻ ബന്ധപ്പെട്ടിരുന്നു എന്നും അവർ പറഞ്ഞു.
https://www.facebook.com/Malayalivartha