വീണ്ടും ആശ്വാസ വാര്‍ത്ത; സിപ്ലയുടെ കൊറോണ മരുന്ന് ഫാവിപിരാവിറിന്റെ നിർമ്മാണത്തിന് അംഗീകാരം നല്‍കി
കൊറോണ വ്യാപനം രൂക്ഷമായി തുടരുമ്പോഴും ആശ്വാസവർത്തയായി കൊറോണയ്ക്ക് മരുന്ന് ..പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ സിപ്ലയുടെ കൊറോണ മരുന്നിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കി. സിപ്ലെന്‍സയെന്ന പേരില്‍ ഫാവിപിരാവിര്‍ മരുന്നിന്റെ നിര്‍മ്മാണത്തിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. രാജ്യത്ത് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് അടിയന്തിരമായി സിപ്ലക്ക് അനുമതി നല്‍കിയത്
സിപ്ലെന്‍സക്ക് അടിയന്തിര ഘട്ടത്തിലുള്ള നിയന്ത്രിതമായ ഉപയോഗത്തിനുള്ള അനുമതിയാണ് ഡിസിജിഐ നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് ആദ്യ വാരം തന്നെ മരുന്ന് പുറത്തിറക്കുമെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. ഗുളിക ഒന്നിന് 68 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഏറ്റവും അധികം രോഗികളുള്ള മേഖലയിലാകും ആദ്യം മരുന്ന് വിതരണം ചെയ്യുക.
ഫാവിപിരാവിര്‍ ഉപയോഗിച്ച രോഗികള്‍ക്ക് അല്ലാത്തവരേക്കാള്‍ വളരെ വേഗത്തില്‍ ഫലപ്രാപ്തിയുണ്ടായതായാണ് പരീക്ഷണഫലം പറയുന്നത്. മിതമായ രോഗലക്ഷണമുള്ളവരിലാണ് പരീക്ഷണം നടത്തിയത്. ഇന്ത്യയിലെ ഏഴു വിവിധ സ്ഥലങ്ങളിലായി 150 പേരിലാണ് ഫാവിപിരാവിര്‍ പരീക്ഷിച്ചത്. ഫാവിപിരാവിര്‍ സുരക്ഷിതവും ഫലപ്രാപ്തിയുള്ളതുമാണെന്നും മിതമായ രോഗലക്ഷണമുള്ള കൊറോണ രോഗികളില്‍ സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുമെന്നും ഇത് തെളിയിക്കുന്നു.
കോവിഡ് രോഗം പൂര്‍ണമായി മാറ്റാന്‍ കഴിയുന്ന ടാബ്ലറ്റ് ആയി ഇതിനെ കാണരുതെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. കോവിഡ് ബാധയുടെ തീവ്രത കുറക്കാന്‍ ഫാവിപിരാവിര്‍ സഹായിക്കും
സിപ്ലയും സിഎസ്‌ഐആര്‍-ഐഐസിടിയും(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി) സംയുക്തമായാണ് മരുന്ന് നിര്‍മ്മിക്കുന്നത്. നേരത്തെ, ആന്റിവൈറല്‍ മരുന്നായ ഫാവിപിരാവിറിന്റെ ഗുളിക തയ്യാറായതായി പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സും അറിയിച്ചിരുന്നു
https://www.facebook.com/Malayalivartha