സ്ഥിതി രൂക്ഷം: രാജ്യത്ത് കോവിഡ് കേസുകൾ 13 ലക്ഷത്തിലേയ്ക്ക്; സംസ്ഥാനങ്ങൾ ലോക്ക് ഡൗണിൽ തന്നെ; മരണ സംഖ്യ ഉയരുന്നു
ഇന്ത്യയിൽ കോവിഡ് കേസുകൾ 13 ലക്ഷത്തിലേയ്ക്ക് അടുക്കുന്നതായി റിപ്പോർട്ടുകൾ. മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അതിരൂക്ഷമായി തന്നെ തുടരുകയാണ്.
നാഗാലാൻഡ് തലസ്ഥാനമായ കൊഹിമയിൽ ഇന്ന് മുതൽ ഈ മാസം 31 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കോയമ്പത്തൂരിൽ ഇന്ന് വൈകിട്ട് അഞ്ച് മുതൽ തിങ്കളാഴ്ച രാവിലെ ആറ് വരെ സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കും.
അതേസമയം ഉത്തർപ്രദേശിലെ ഝാൻസി ജയിലിൽ 127 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 88 മരണവും 6,785 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ആകെ മരണം 3320ഉം പോസിറ്റീവ് കേസുകൾ 1,99,749ഉം ആയി. ചെന്നൈയിൽ 1299 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
കർണാടകയിൽ 24 മണിക്കൂറിനിടെ 110 പേർ മരിച്ചു. ഇതിൽ അൻപതും ബംഗളൂരുവിലാണ്. സംസ്ഥാനത്തെ ആകെ പോസിറ്റീവ് കേസുകൾ 85,870 ആണ്. ആകെ മരണം 1,724 ആയി. ആന്ധ്രയിൽ പ്രതിദിന കേസുകൾ 8000 കടന്നു. 24 മണിക്കൂറിനിടെ 8147 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 49 പേർ കൂടി മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 80,858ഉം മരണം 933ഉം ആയി.പശ്ചിമബംഗാളിൽ 2,216 പുതിയ കേസുകളും 35 മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകൾ 53,973ഉം മരണം 1,290ഉം ആയി. ഉത്തർപ്രദേശിൽ 2,667ഉം, ബിഹാറിൽ 1820ഉം, തെലങ്കാനയിൽ 1,640ഉം, ഒഡിഷയിൽ 1594ഉം, ഗുജറാത്തിൽ 1,068ഉം, ഡൽഹിയിൽ 1025ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
https://www.facebook.com/Malayalivartha