ഏറ്റവും മികച്ച രീതി കര്‍ണാടകയുടേത്; രോഗവിവരങ്ങള്‍ കൃത്യമായി പുറത്തുവിടുന്ന കാര്യത്തില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത് കേരളം

കൊവിഡ് രോഗ വിവരങ്ങള്‍ പുറത്തിവിടുന്ന കാര്യത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ നിലനിൽക്കുന്ന വ്യത്യാസം വ്യക്തമാക്കി അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല. ഏറ്റവും മികച്ച രീതിയില്‍ കൊവിഡ് റിപ്പോര്‍ട്ടിംഗ് നടത്തുന്നത് കര്‍ണാടകയാണെന്നും കൊവിഡ് രോഗം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ഇന്ത്യയിലെ വടക്കന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശും ബിഹാറുമാണെന്നും സര്‍വകലാശാല പഠനം വ്യക്തമാക്കുന്നു.
രോഗവിവരങ്ങള്‍ കൃത്യമായി പുറത്തുവിടുന്ന കാര്യത്തില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തുള്ളത് കേരളമാണെന്നന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തില്‍ മൂന്നാം സ്ഥലത്തുള്ളത് ഒഡീഷയാണ്. മാത്രമല്ല, കേരളവും ഒഡീഷയും പോലെയുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിലാണ് കൊവിഡ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനായി 'സ്റ്റേറ്റ് ഡാഷ്ബോര്‍ഡ്' ഉള്ളതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
0.61, 0.52, 0.52 എന്നീ സ്കോറുകളാണ് യഥാക്രമം കര്‍ണാടകത്തിനും കേരളത്തിനും ഒഡീഷയ്ക്കും ലഭിച്ചിരിക്കുന്നത്. തമിഴ്‌നാടും പുതുച്ചേരിയും കൊവിഡ് വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ മുന്‍പിലാണെന്നും പഠനത്തിൽ പറയുന്നു. ഈ കണക്കില്‍ മുന്‍പില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങള്‍ രോഗത്തെക്കുറിച്ചും അതിന്റെ വ്യാപനത്തെക്കുറിച്ചും കൂടുതല്‍ ബോദ്ധ്യമുള്ളവരും പ്രതിരോധ മാര്‍ഗങ്ങള്‍ സംബന്ധിച്ച് അറിവുള്ളവരുമാണെന്നും പഠനം പറയുന്നു.
എന്നാല്‍ ഉത്തര്‍ പ്രദേശിനും(0.26) ബിഹാറിനും(0.0) ഒപ്പം രോഗം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്ന കാര്യത്തില്‍ മേഘാലയ ഹിമാചല്‍ പ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവയും ഏറെ പിന്നിലാണെന്നും ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha

























