മക്കൾ നീതി മയ്യത്തിൽ കൂട്ടരാജി; കമൽ ഹാസൻ ഒറ്റപ്പെടുന്നു

നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തില്‍നിന്ന് കൂട്ടരാജി. വൈസ് പ്രസിഡന്‍റായ ആര്‍. മഹേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടിക്കകത്ത് ജനാധിപത്യമില്ലെന്നും കമല്‍ഹാസനെ ഒരു വിഭാഗമാളുകള്‍ തെറ്റായ പാതയിലാണ് നയിക്കുന്നതെന്നും ആരോപിച്ചാണ് രാജി.
മഹേന്ദ്രന്റെ രാജിക്ക് പിന്നാലെ മറ്റൊരു വൈസ് പ്രസിഡന്‍റ് പൊന്‍രാജ്, ജനറല്‍ സെക്രട്ടറിമാരായ മലയാളിയും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ സന്തോഷ് ബാബു, സി.കെ.കുമാരവേല്‍, മൗരിയ, മുരുകാനന്ദം, നിര്‍വാഹക സമിതിയംഗം ഉമാദേവി എന്നിവരും രാജിവച്ചു.
വരും ദിവസങ്ങളില്‍ മറ്റു ഭാരവാഹികളും രാജിവെച്ചേക്കുമെന്നാണ് സൂചന. ഈയിടെ കമീല നാസറും രാജിവച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ കമല്‍ഹാസന്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ.
ഒന്നര വര്‍ഷം മുൻപാണ് മക്കള്‍ നീതി മയ്യം രൂപവത്കരിച്ചത്. പിന്നീട് നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ നഗരങ്ങളില്‍ മികച്ച പ്രകടനമാണ് പാര്‍ട്ടി കാഴ്ചവച്ചത്. കോയമ്പത്തൂർ ലോക്സഭ മണ്ഡലത്തില്‍ മത്സരിച്ച ആര്‍.മഹേന്ദ്രന് ഒന്നര ലക്ഷത്തോളം വോട്ടുകള്‍ ലഭിച്ചിരുന്നു.
എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ദയനീയമായി തോറ്റു. ഇത്തവണ കോയമ്പത്തൂർ സൗത്തിലെ കമല്‍ഹാസന്റെ പരാജയം കനത്ത തിരിച്ചടിയായി. ഭൂരിഭാഗം മണ്ഡലങ്ങളിലും പാര്‍ട്ടി നാല്,
അഞ്ച് സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു. ശരത്കുമാറിെന്‍റ സമത്വ മക്കള്‍ കക്ഷി, ഇന്ത്യ ജനനായക കക്ഷി തുടങ്ങിയവരുമായും മക്കള്‍ നീതിമയ്യം സഖ്യമുണ്ടാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























