ഓക്‌സിജനില്ല; നാല് ദിവസത്തിനിടെ 74 മരണം, സംഭവം ഗോവയിലെ കൊവിഡ് ആശുപത്രിയിൽ
രാജ്യത്ത് കൊവിഡ്-19 വ്യാപനം രൂക്ഷമായിരിക്കെ ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ 74 കൊവിഡ് രോഗികൾ മരിച്ചു. ഓക്‌സിജൻ ക്ഷാമത്തെ തുടർന്നാണ് ഇത്രയും മരണങ്ങൾ സംഭവിച്ചത്. ഗോവയിലെ ഏറ്റവും വലിയ കൊവിഡ് ആശുപത്രിയിലാണ് ഇത്രയും കൊവിഡ് രോഗികൾ മരിച്ചത്.
74 രോഗികൾ മരിച്ചതോടെ സംഭവത്തിൽ ഇടപ്പെട്ട ഹൈക്കോടതി അതിവേഗം അന്വേഷണം നടത്താൻ നിർദേശം നൽകി. അതേസമയം, ആശുപത്രി സന്ദർശിച്ച മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആശുപത്രിയിൽ ഓക്‌സിജൻ ലഭ്യത കുറവായിരുന്നുവെന്ന് സമ്മതിച്ചു. ആശുപത്രിയിൽ ഇത്രയും രോഗികൾ മരിക്കുന്നത് ആദ്യമായിട്ടാണെന്ന് ആരോഗ്യ പ്രവർത്തകർ പ്രതികരിച്ചു.
കിടക്കകൾ നിറയുകയും ഓക്‌സിജൻ ക്ഷാമം രൂക്ഷമാകുകയും ചെയ്‌ത പശ്ചാത്തലത്തിൽ പുതിയ കേസുകൾ സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ആശുപത്രി അധികൃതർ.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് ഇത്രയും ആളുകൾ നാല് ദിവസത്തിനിടെ മരിച്ചത്. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനമാണ് ഗോവ. 48.1 ശതമാനമാണ് ഇവിടുത്തെ പോസിറ്റിവിറ്റി നിരക്ക്.
രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ് സംഭവിക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,40,46,809 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ
3,43,144 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 37,04,893 സജീവ കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത് 2,00,79,599 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 2,62,317 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.
https://www.facebook.com/Malayalivartha