മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 81ആയി ഉയർന്നു, 16 മൃതദേഹങ്ങള്‍ കണ്ടെടുത്തു, ഇനിയും കണ്ടെത്താനുള്ളത് അന്‍പത്തിയഞ്ചോളം പേരെ കൈയ്യും മെയ്യും മറന്നുള്ള രക്ഷാപ്രവർത്തനം, മണിപ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ്
മണിപ്പൂരിലെ ഇംഫാലില്‍ മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുകയാണ്. സൈനിക ക്യാമ്പിന് നേരെ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 81 ആയി ഉയർന്നിരിക്കുകയാണ്. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്. 16 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും അദ്ദേഹം അറിയിച്ചു.
മണിപ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായത്. ഇനിയും അന്‍പത്തിയഞ്ചോളം പേരെ കണ്ടെത്താനുണ്ട്. കുറച്ചുദിവസങ്ങള്‍ക്കൂടി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമെന്നും ബിരേന്‍ സിംഗ് അറിയിച്ചു.മോശം കാലാവസ്ഥയും ശക്തമായ മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാക്കുകയാണ്.
രക്ഷപ്പെടുത്തിയവരെ സൈന്യത്തിന്റെ മെഡിക്കല്‍ യൂണിറ്റില്‍ എത്തിച്ച് ചികിത്സ നല്‍കുന്നുണ്ട്. ആസാം റൈഫിള്‍സ്, എന്‍ഡിആര്‍എഫ്, മണിപ്പൂര്‍ പൊലീസ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈനിന്റെ ഇംഫാല്‍- ജിറിബാം നിര്‍മാണ മേഖലയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് അപകടമുണ്ടായത്.
നിര്‍മാണ മേഖലയ്ക്ക് സുരക്ഷ ഒരുക്കുന്നതിനായി നിര്‍മിച്ചിരുന്ന സൈനിക ക്യാമ്പിന് മുകളിലേയ്ക്ക് മലയിടിഞ്ഞു വീഴുകയായിരുന്നു. റെയില്‍വേ തൊഴിലാളികളും ടെറിറ്റോറിയല്‍ ആര്‍മി 107ാം ബറ്റാലിയനിലെ സൈനികരും നാട്ടുകാരുമാണ് അപകടത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha