രാഹുലിനെ ചതിച്ചത് 'പപ്പു' ആദ്യം ഇന്ദിര പിന്നെ സോണിയ...എം.പി കസേര തെറിച്ചതിങ്ങിനെ..?

ആരെങ്കിലും സ്വയം കുഴിച്ച കുഴിയില്‍ ചാടുമോ? സാധാരണ ആര്‍ക്കും ഇങ്ങിനെയൊരു അബദ്ധം സംഭവിക്കില്ല. എന്നാല്‍ അതിബുദ്ധി കാരണം വയനാട് എം.പി രാഹുല്‍ ഗാന്ധി സ്വയം കുഴിച്ച കുഴിയില്ല, സ്വയം കുളംതോണ്ടിയിരിക്കുകയാണ്. മോദി സമുദായത്തെ അവഹേളിച്ചതിനെ തുടര്‍ന്ന് രണ്ട് കൊല്ലത്തെ തടവിന് വിധിക്കപ്പെട്ട രാഹുല്‍ ഗാന്ധി എം.പിയെ ലോക്‌സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയിരിക്കുന്നു. രാജ്യം ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടതെങ്കിലും ഇതില്‍ നിന്ന് രക്ഷപെടാനുള്ള വഴി രാഹുല്‍ 2013ല്‍ തന്നെ അടച്ചിരുന്നു എന്നറിയുമ്പോള്‍ ഡബിള്‍ ഞെട്ടലാകും. അതേ കഥനടക്കുന്നത് രണ്ടാം യു.പി.എ ഭരണകാലത്താണ്. ജനപ്രതിനിധികള്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയാല്‍ അയോഗ്യനാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്ന് ഒരു ഭേദഗതി കൊണ്ടുവന്നിരുന്നു.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 8(3) പ്രകാരം ഒരു പാര്‍ലമെന്റ് അംഗം ഏതെങ്കിലും കുറ്റത്തില്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ശിക്ഷിക്കപ്പെട്ടാല്‍ അവരുടെ എംപി സ്ഥാനം നഷ്ടമാകും. ശിക്ഷാ തീയതി മുതല്‍ അയോഗ്യനാവുകയും കൂടാതെ, ശിക്ഷ അനുഭവിച്ചതിന് ശേഷം ആറ് വര്‍ഷത്തേക്ക് ആ വ്യക്തി അയോഗ്യനായി തുടരുമെന്നും ഈ വകുപ്പ് പറയുന്നു. സെക്ഷന്‍ 8(4) പ്രകാരം, ഒരു ജനപ്രതിനിധി കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍, ശിക്ഷയ്ക്കെതിരെ മൂന്ന് മാസത്തിനുള്ളില്‍ അപ്പീലോ റിവിഷന്‍ അപേക്ഷയോ നല്‍കുക വഴി പദവിയില്‍ തുടരാന്‍ കഴിയുമായിരുന്നു. 2013ല്‍ ഈ വ്യവസ്ഥ സുപ്രീംകോടതി റദ്ദാക്കി. ഇതിനെതിരെ രണ്ടാം യുപിഎ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചു.
അതിനെതിരെ രാഹുല്‍ ശക്തമായി രംഗത്തെത്തി. ഡല്‍ഹിയിലെ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയില്‍ നടത്തിയ പത്രസമ്മേളനത്തില്‍വെച്ച് ശുദ്ധ അസംബന്ധമാണെന്ന് പറയുകയും ഓര്‍ഡിനന്‍സിന്റെ പകര്‍പ്പ് രാഹുല്‍ കീറിയെറിയുകയും ചെയ്തിരുന്നു. അന്ന് മാധ്യമങ്ങളും നാട്ടുകാരും രാഹുലിനെ വാനോളം പുകഴ്ത്തി. സുപ്രിംകോടതി വിധി അസാധുവാക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. അതിലെ ഭേദഗതി ഇങ്ങിനെയായിരുന്നു,
ജനപ്രതിനിധിയെ ശിക്ഷിക്കപ്പെട്ട തീയതി മുതല്‍ തൊണ്ണൂറ് ദിവസത്തിനുള്ളില്‍ ശിക്ഷ സംബന്ധിച്ച് ഒരു അപ്പീലോ പുനഃപരിശോധനാ അപേക്ഷയോ ഫയല്‍ ചെയ്താല്‍ എം.പി, എം.എല്‍.എ സ്ഥാനം അയോഗ്യമാകില്ല. എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാനോ, ശമ്പളവും അലവന്‍സുകളും വാങ്ങാനും യോഗ്യരായിരിക്കില്ല. സഭാനടപടികളില്‍ പങ്കെടുക്കാം. ഓര്‍ഡിനന്‍സ് യുപിഎ കാബിനറ്റ് പാസാക്കുകയും രാഷ്ട്രപതിയുടെ അനുമതിക്കായി അയയ്ക്കുകയും ചെയ്തു. എന്നാല്‍ രാഹുല്‍ അതിനെതിരെ തിരിഞ്ഞതോടെ ഓര്‍ഡിനന്‍സിന് ഒപ്പീസ് ചൊല്ലി.
2013-ല്‍ കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ജെഡി നേതാവ് ലാലു പ്രസാദിനെ അയോഗ്യനാക്കുന്നതില്‍ നിന്ന് സംരക്ഷിക്കാനാണ് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ അന്ന് ഇത്തരത്തിലൊരു ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ശ്രമിച്ചത്. ഇത്തരം കേസുകളില്‍ കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കിയാല്‍ വോട്ടവകാശവും ശമ്പളവുമില്ലാതെ സഭാംഗമായി തുടരാന്‍ ജനപ്രതിധിയെ അനുവദിക്കുന്നതായിരുന്നു ഓര്‍ഡിനന്‍സ്. എന്നാല്‍ സര്‍ക്കാരിനെതിരായ രാഹുലിന്റെ നിലപാടിനെതിരെ അന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. അന്ന് രാഹുല്‍ കീറിയെറിഞ്ഞ ഓര്‍ഡിനന്‍സ് നിയമമായിരുന്നെങ്കില്‍ സൂറത്തിലെ സിജെഎം കോടതിയുടെ വിധിയെ തുടര്‍ന്ന് പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ അയോഗ്യനാക്കപ്പെടുമായിരുന്നില്ല. രാഹുല്‍ അന്ന് ഇത്തരം മണ്ടത്തരങ്ങള്‍ പലതും കാണിച്ചിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ 'പപ്പു' എന്നാണ് വിളിച്ചിരുന്നത്.
നെഹ്‌റു കുടുംബത്തില്‍ എം.പി സ്ഥാനം നഷ്ടപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് രാഹുല്‍ ഗാന്ധി. ആദ്യം മുത്തശ്ശി ഇന്ദിരാഗാന്ധിക്കും പിന്നെ അമ്മ സോണിയാഗാന്ധിക്കും പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെട്ടിരുന്നു. അതിങ്ങിനെയാണ്, അടിയന്തരാവസ്ഥയ്ക്കുശേഷം പൊതുതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഇന്ദിരാഗാന്ധി ദയനീയമായി പരാജയപ്പെട്ടു. 1978ല്‍ കര്‍ണാടകയിലെ ചിക്കമംഗളൂരു ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചാണ് ഇന്ദിരാഗാന്ധി പിന്നെ ലോക്‌സഭയിലെത്തിയത്. നവംബര്‍ 18-ന് ഇന്ദിരാഗാന്ധി ലോക്സഭയില്‍ എത്തിയപ്പോള്‍, അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി നല്ലൊരു തിരിച്ചടി നല്‍കി. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അപമാനിച്ചതിനും അധികാരം ദുരുപയോഗം ചെയ്തതിനും അവര്‍ക്കെതിരെ ഒരു പ്രമേയം അവതരിപ്പിച്ചു കൊണ്ടായിരുന്നു ഇത്. പ്രമേയം പാസായി. ഏഴ് ദിവസത്തെ ചര്‍ച്ചയ്ക്ക് ശേഷം, ഇന്ദിരാഗാന്ധിക്കെതിരെ ഒരു പ്രിവിലേജസ് കമ്മിറ്റി രൂപീകരിച്ചു, ഓഫീസ് ദുരുപയോഗം ഉള്‍പ്പെടെയുള്ള നിരവധി ആരോപണങ്ങള്‍ പരിശോധിച്ച് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു.
ആരോപണങ്ങള്‍ ശരിയാണെന്ന നിഗമനത്തിലാണ് പ്രിവിലേജസ് കമ്മിറ്റി എത്തിയത്. അതോടെ ഇന്ദിരയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കി, അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലേക്ക് അയച്ചു. എന്നാല്‍ 3 വര്‍ഷത്തിനുള്ളില്‍ ജനതാ സര്‍ക്കാര്‍ വീണു. 1980ല്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി.
2006ല്‍ 'ഓഫീസ് ഓഫ് പ്രോഫിറ്റ്' അഥവാ ഇരട്ടപദവി വിഷയം പാര്‍ലമെന്റില്‍ ഉച്ചത്തില്‍ ഉന്നയിക്കപ്പെട്ടതോടെ സോണിയാഗാന്ധിക്ക് ലോക്‌സഭാ അംഗത്വം രാജിവയ്‌ക്കേണ്ടി വന്നു. കേന്ദ്രത്തില്‍ അന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷയും റായ്ബറേലിയില്‍ നിന്നുള്ള എംപിയുമായിരുന്നു സോണിയ ഗാന്ധി. ഇതോടൊപ്പം, യുപിഎ സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച ദേശീയ ഉപദേശക സമിതിയുടെ ചെയര്‍പേഴ്‌സണുമായിരുന്നു. ഒരാള്‍ ഒന്നിലധിം ശമ്പളവും ആനുകൂല്യങ്ങളുമുള്ള പദവികളില്‍ തുടരാന്‍ പാടില്ല. അതിനാലാണ് സോണിയ രാജിവെച്ചത്.
ഇന്ദിരാഗാന്ധിയും സോണിയ ഗാന്ധിയും രാഷ്ട്രീയത്തിലെ തിരിച്ചടികള്‍ നേരിട്ടതിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി. രാഹുല്‍ ഗാന്ധിക്ക് അതിന് കഴിയുമോന്ന് കണ്ടറിയണം.
https://www.facebook.com/Malayalivartha