ദേശീയ രാഷ്ട്രീയത്തിലെ ചാണക്യനായ ശരത് പവ്വാറിന്റെ കൂടുംബത്തെ തന്നെ വേരോടെ പിഴുതെറിഞ്ഞു കൊണ്ടാണ് ബിജെപി പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്. ശര്ത്പവ്വാറിനേക്കാള്‍ വലിയ രാഷ്ട്രീയ ചാണക്യന്റെ പട്ടം അതിലൂടെ അമിത്ഷായും സ്വന്തമാക്കിയിരിക്കുന്നു

കാലുമാറ്റം, കൂറുമാറ്റം, മുന്നണി മാറ്റം ഇതൊന്നും മഹാരാഷ്ട്രയില്‍ പുതുമയുള്ള കാര്യമല്ല. അധികായന്‍മാര്‍ തമ്മിലുള്ള പോരാണ് മഹാരാഷ്ട്രയില്‍ എന്നും മുന്നണി സംവിധാനങ്ങളെ സ്വാധീനിച്ചിട്ടുള്ളത്. ഒറ്റ രാത്രി കൊണ്ട് അധികാരം നഷ്ടപ്പെട്ടവരും അധികാരത്തിലേറിയവരും ധാരാളമുണ്ട്.ഇപ്പോഴിതാ ദേശീയ രാഷ്ട്രീയത്തിലെ ചാണക്യനായ ശരത് പവ്വാറിന്റെ കൂടുംബത്തെ തന്നെ വേരോടെ പിഴുതെറിഞ്ഞു കൊണ്ടാണ് ബിജെപി പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്. ശര്ത്പവ്വാറിനേക്കാള്‍ വലിയ രാഷ്ട്രീയ ചാണക്യന്റെ പട്ടം അതിലൂടെ അമിത്ഷായും സ്വന്തമാക്കിയിരിക്കുന്നു. ഒരുവേള പ്രധാനമന്ത്രി പദത്തിലേയ്കക് വരെ പരിഗണിക്കപ്പെട്ട ശരത് പവ്വാറിപ്പോള്‍ സ്വന്തം പാര്‍ട്ടി തന്നെ ഇല്ലാതായി പോകുമോയെന്ന ആശങ്കയിലാണ്. മഹാരഷ്ട്രയിലെ ശക്തിയും വികാരവുമായിരുന്ന ശിവസേനയെ ഛന്നംപിന്നം വലിച്ചു കീറിയതിന്റെ മുറിവുണങ്ങും മുന്‍പേയാണ് എന്‍സിപിയേയും തകര്‍ത്തിരിക്കുന്നത്.
രാഷ്ട്രീയ ചാണക്യന്മാര്‍ ആയ ശരദ് പവാറും അമിത്ഷായും തമ്മിലുള്ള ചതുരംഗക്കളിയാണ് 4 വര്‍ഷമായി മഹാരാഷ്ട്രയില്‍ നടക്കുന്നത്. ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയെ അടര്‍ത്തിയെടുത്ത് 2019ല്‍ മഹാ വികാസ് അഘാഡി രൂപീകരിച്ച ശരദ് പവാറിനായിരുന്നു ആദ്യറൗണ്ടിലെ വിജയം. കഴിഞ്ഞ വര്‍ഷം ശിവസേനയെ പിളര്‍ത്തി അഘാഡി സര്‍ക്കാരിനെ അട്ടിമറിച്ച അമിത് ഷാ രണ്ടാം റൗണ്ടില്‍ ജയിച്ചു. എന്‍സിപിയെ തന്നെ പിളര്‍ത്തി ഇപ്പോള്‍ മൂന്നാം റൗണ്ടിലും ജയം ആവര്‍ത്തിച്ചിരിക്കുന്നു. അടുത്ത റൗണ്ടിലെ വിജയം ആര്‍ക്കെന്നു പ്രവവചിക്കാനാവാത്ത അവസ്ഥയാണ്.
ആജ്ഞാശക്തിയിലും വിലപേശല്‍ ശക്തിയിലും രാഷ്ട്രീയ അടവുകളിലും പിന്നില്‍ നില്‍ക്കുന്ന ശരത് പവ്വാറിന്റെ മകള്‍സുപ്രിയ സുളെയ്ക്കു കീഴിലുളള എന്‍സിപിയില്‍ വലിയ ഭാവി ഇല്ലെന്ന തോന്നല്‍ മൂലമാണ് പല നേതാക്കളും അജിത് പവാറിനൊപ്പം പോയത്. പവാര്‍ കഴിഞ്ഞാല്‍ മഹാരാഷ്ട്രയിലെ ഏറ്റവും കരുത്തന്‍ അജിത് തന്നെയാണ്. ഒപ്പം പോയവരും പ്രമുഖരാണെന്നതാണ് പ്രത്യേകത. എന്‍സിപി പിളര്‍ത്തി മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാഗമായ അജിത് പവാറിന്റെ രാഷ്ട്രീയ കരുനീക്കത്തില്‍ തകരുമോയെന്ന ഭയത്തിലാണ് മഹാ വികാസ് അഘാഡി സഖ്യം. 13 മാസത്തിനിടെ രണ്ടാം തവണയാണ് ബിജെപിയില്‍നിന്നു അഘാഡി സഖ്യത്തിനു തിരിച്ചടി നേരിടുന്നത്. കഴിഞ്ഞവര്‍ഷം ജൂണിലാണ് ശിവസേനയെ പിളര്‍ത്തി ഏക്‌നാഥ് ഷിന്‍ഡെ, ഉദ്ധവ് താക്കറെ സര്‍ക്കാരിനെ അട്ടിമറിച്ചത്. ബിജെപിക്ക് 105 എംഎല്‍എമാരുണ്ടെങ്കിലും, 40 എംഎല്‍എമാര്‍ മാത്രം ഒപ്പമുള്ള ഷിന്‍ഡെയ്ക്കു മുഖ്യമന്ത്രിസ്ഥാനം അപ്രതീക്ഷിതമായി വച്ചുനീട്ടി. ഇപ്പോഴിതാ കുടുംബകലഹത്തില്‍ കലങ്ങി നില്‍ക്കുന്ന എന്‍സിപിയെയും പിളര്‍ത്തിയിരിക്കുന്നു.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംയുക്ത പ്രതിപക്ഷ സഖ്യത്തിന്റെ തലവനായി സ്വയം ഉയര്‍ത്തിക്കാട്ടാന്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ശ്രമിക്കുന്നതിനിടെയാണ് സ്വന്തം പാളയത്തില്‍നിന്നു തിരിച്ചടിയുണ്ടാകുന്നത്. മഹാരാഷ്ട്ര നിയമസഭയില്‍ 53 സീറ്റുകളാണ് എന്‍സിപിക്ക്. ഇതില്‍ അജിത് പവാര്‍ ഉള്‍പ്പെടെ 30 എംഎല്‍മാരാണ് ബിജെപി പാളയത്തിലെത്തിയത്. അജിത്തിന് 43 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി അവകാശപ്പെടുന്നു. 36 എംഎല്‍എമാര്‍ പിന്തുണച്ചെങ്കില്‍ മാത്രമേ അയോഗ്യതാ ഭീഷണി ഒഴിവാകാന്‍ സാധിക്കൂ.
മഹാരാഷ്ട്ര പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാന്‍ അനുവദിക്കണമെന്നും സംഘടനയില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മാസം അവസാനമാണ് അജിത് പവാര്‍ രംഗത്തെത്തിയത്. എന്‍സിപിയില്‍ ശരദ് പവാര്‍ നടത്തിയ അഴിച്ചുപണിയാണ് അജിത്തിനെ പ്രകോപിപ്പിച്ചത്. മകള്‍ സുപ്രിയ സുളെ, പ്രഫുല്‍ പട്ടേല്‍ എന്നിവരെ ദേശീയ വര്‍ക്കിങ് പ്രസിഡന്റുമാരാക്കിയ ശരദ് പവാര്‍, അജിത്തിനെ പാടേ അവഗണിച്ചു. ഇതോടെ പുതിയ നീക്കത്തിനു അജിത് കളമൊരുക്കുന്നതായി സൂചനയുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായതെന്നാണു രാഷ്ട്രീയവൃത്തങ്ങള്‍ പറയുന്നത്.
മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഉടന്‍ ഉണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അടുത്തിടെ ഡല്‍ഹിയില്‍ ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ കൂടിക്കാഴ്ച നടത്തിയിരുന്നു. 'മഹാ'നാടകത്തിന്റെ തിരക്കഥ ഡല്‍ഹിയിലാണ് രൂപപ്പെട്ടതെന്നാണ് പുറത്തുവരുന്ന സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അജിത് പവാറും ഏക്‌നാഥ് ഷിന്‍ഡെയും തുടര്‍ച്ചയായി ചര്‍ച്ച നടത്തിയിരുന്നു. എന്‍സിപി തന്റെ സര്‍ക്കാരിന്റെ ഭാഗമായാല്‍ താന്‍ രാജിവയ്ക്കുമെന്ന് ഷിന്‍ഡെ ഏപ്രിലില്‍ ഭീഷണിപ്പെടുത്തിയിരുന്നു. അമിത് ഷാ മുന്‍കയ്യെടുത്താണ് ഷിന്‍ഡയെ അനുനയിപ്പിച്ചതെന്നാണ് വിവരം. പ്രഫുല്‍ പട്ടേലും വിമതനീക്കത്തിന്റെ ഭാഗമായി. കേന്ദ്രമന്ത്രിസഭാ വികസനത്തിലും അജിത് പവാര്‍ പക്ഷത്തിന് ഇടം ലഭിക്കുമെന്ന് ഉറപ്പു നല്കിയിരിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ അജിത് പവാര്‍ മൂന്നാം തവണയാണ് ഉപമുഖ്യമന്ത്രിയാകുന്നത്. അതും മൂന്നു മുഖ്യമന്ത്രിമാര്‍ക്കു കീഴില്‍. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന-ബിജെപി സഖ്യത്തിനു കൂടുതല്‍ സീറ്റ് ലഭിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം കാരണം സര്‍ക്കാര്‍ രൂപീകരിക്കാനായില്ല. തുടര്‍ന്ന് ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിനിടെയാണ് അജിത് പവാര്‍ മറുകണ്ടം ചാടി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അജിത് പവാര്‍ തിരികെയെത്തിയതോടെ മഹാ വികാസ് അഘാഡി (എംവിഎ) സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യത തെളിഞ്ഞിരുന്നു. ഉദ്ധവ് താക്കറെ സര്‍ക്കാരിലും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
ഇതിനിടെ, ശിവസേനയെ പിളര്‍ത്തി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഒപ്പമെത്തിയതോടെ ബിജെപി വീണ്ടും സര്‍ക്കാര്‍ രൂപീകരിച്ചു. അപ്രതീക്ഷിത നീക്കത്തില്‍ ഷിന്‍ഡെയ്ക്കു മുഖ്യമന്ത്രി സ്ഥാനം വച്ചുനീട്ടിയ ബിജെപി, ഫഡ്‌നാവിനെ ഉപമുഖ്യമന്ത്രിയാക്കി. ഷിന്‍ഡെ സര്‍ക്കാരിന് കൂടുതല്‍ സ്ഥിരതയും ബലവും നല്‍കിയാണ്, എന്‍സിപി പിളര്‍ത്തിയെത്തിയ അജിത് പവാര്‍ വീണ്ടും ഉപമുഖ്യന്ത്രി സ്ഥാനത്തേയ്ക്ക് എത്തുന്നത്.
എന്‍സിപി തലവന്‍ ശരദ് പവാറിന്റെ ആശീര്‍വാദത്തോടെയാണ് അജിത് പവാറിന്റെ നീക്കമെന്നും ആരോപണമുണ്ട്. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കത്തിലൂടെയാണ് തന്നെ പിന്തുണയ്ക്കുന്ന 29 എംഎല്‍എമാര്‍ക്കൊപ്പം അജിത് പവാര്‍ രാജ്ഭവനിലെത്തിയത്. എന്‍സിപിക്ക് മഹാരാഷ്ട്ര നിയമസഭയില്‍ ആകെ 53 അംഗങ്ങളാണുള്ളത്. അവരില്‍ 30 പേരും സര്‍ക്കാരിനു പിന്തുണ പ്രഖ്യാപിച്ച് കൂറുമാറി.
അജിത് പവാറിനൊപ്പം എന്‍സിപി നേതാക്കളായ ധര്‍മറാവു അത്രം, സുനില്‍ വല്‍സാദെ, അതിഥി താക്കറെ, ഹസന്‍ മുഷ്‌റിഫ്, ഛഗന്‍ ഭുജ്ബല്‍, ധനഞ്ജയ് മുണ്ടെ, അനില്‍ പാട്ടീല്‍, ദിലീപ് വല്‍സെ പതി എന്നിവര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ശരദ് പവാറിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന നേതാവാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഛഗന്‍ ഭുജ്ബല്‍. അജിത് പവാറിന് നാല്‍പതിലധികം എന്‍സിപി എംഎല്‍എമാരുടെ പിന്തുണയുള്ളതായി ബിജെപി അവകാശപ്പെടുന്നു. മഹാരാഷ്ട്രയിലെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ ട്രിപ്പിള്‍ എന്‍ജിനായെന്നാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പ്രതികരിച്ചത്. അജിത്തിന്റെ അനുഭവ സമ്പത്ത് മഹാരാഷ്ട്രയെ ശക്തിപ്പെടുത്തുമെന്നും ഷിന്‍ഡെ പറഞ്ഞു.സംസ്ഥാനത്തെ ഏറ്റവും പ്രമുഖ ഒബിസി മുഖമാണ് ഛഗന്‍ ഭുജ്ബല്‍. എന്‍സിപി രൂപീകരിച്ച 1999ല്‍ മഹാരാഷ്ട്ര അധ്യക്ഷനായിരുന്നു. എന്‍സിപിയുടെ ന്യൂനപക്ഷമുഖമാണ് ഹസന്‍ മുഷരിഫ്.
ഇവരെല്ലാം വിട്ടുപോയതോടെ പാര്‍ട്ടിയുടെ കരുത്തു തിരിച്ചുപിടിക്കാനുള്ള വെല്ലുവിളിയാണ് പവാറിനും മകള്‍ക്കും മുന്നിലുള്ളത്. 83 വയസ്സായ പവാറിന് പരിമിതികളേറെയാണ്. സുപ്രിയയ്ക്ക് ആകട്ടെ സംഘാടനപാടവം കുറവാണ്. സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീല്‍, തീപ്പൊരി നേതാവ് ജിതേന്ദ്ര ആവാഡ്, മുതിര്‍ന്ന നേതാവ് അനില്‍ ദേശ്മുഖ്, മുന്‍ മന്ത്രി രാജേഷ് തോപ്പെ എന്നിങ്ങനെ വിരലില്‍ എണ്ണാവുന്ന മുഖങ്ങള്‍ മാത്രമാണ് ഒപ്പമുളളത്. ഇതില്‍ പലരും എന്‍ഡിഎയിലേക്ക് നീങ്ങാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
അതേസമയം, കഴിഞ്ഞ വര്‍ഷം ശിവസേനയെയും ഇപ്പോള്‍ എന്‍സിപിയെയും പിളര്‍ത്തിയതിലൂടെ മുന്നോട്ടുള്ള വഴി സുഗമമാക്കിയിരിക്കുന്നു ബിജെപി. മൂന്നു പാര്‍ട്ടികളുള്ള മുന്നണിയായി സംസ്ഥാനത്ത് വളര്‍ന്ന എന്‍ഡിഎയ്ക്ക് വിജയസാധ്യത കൂടുതലായതിനാല്‍ ചെറുപാര്‍ട്ടികള്‍ അടക്കമുളളവര്‍ അവര്‍ക്കൊപ്പം ചേരാനാണ് കൂടുതല്‍ സാധ്യത. മഹാരാഷ്ട്രയില്‍ എന്‍സിപിയെ പിളര്‍ത്തി പ്രതിപക്ഷനേതാവ് അജിത് പവാര്‍ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിനൊപ്പം ചേര്‍ന്നതിനെ പിന്തുണയ്ക്കില്ലെന്നു എന്‍സിപി കേരള ഘടകം പ്രഖ്യാപിച്ചു. അജിത് പവാറിന്റെ നീക്കം എന്‍സിപി കേരള ഘടകത്തെ ബാധിക്കില്ലെന്നു മന്ത്രി എ.കെ.ശശീന്ദ്രനും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയും പറഞ്ഞു. കേരളത്തില്‍ എന്‍സിപി ഇടതുമുന്നണിയില്‍ തുടരുമെന്നും ബിജെപിയെ പിന്തുണയ്ക്കുന്ന നിലപാടില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി വിരുദ്ധസഖ്യം ശക്തിപ്പെടുത്താനുള്ള പ്രതിപക്ഷ ശ്രമം തുടരുന്നതിനിടെയാണു അജിത് പവാര്‍ എന്‍സിപി പിളര്‍ത്തി മറുകണ്ടം ചാടിയത്. എന്‍സിപി എന്നാല്‍ 'നാച്വറലി കറപ്റ്റ് പാര്‍ട്ടി' - 2014ലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നരേന്ദ്ര മോദി നല്‍കിയതാണ് ഈ വിശേഷണം. ഈ ആരോപണം നേരിടുന്ന എന്‍സിപി നേതാക്കളില്‍ പലര്‍ക്കും ബിജെപി ഇന്നലെ മന്ത്രിക്കസേര നല്‍കി. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ജയംമാത്രമാണിപ്പോള്‍ ബിജെപിയ്ക്ക് മുന്നിലുള്ള ലക്ഷ്യം.
കോണ്‍ഗ്രസും എന്‍സിപിയും ഉദ്ധവ് വിഭാഗം ശിവസേനയും ഉള്‍പ്പെടുന്ന മഹാ വികാസ് അഘാഡിയെ വരുന്ന തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുത്തുക എളുപ്പമല്ലെന്ന കണക്കുകൂട്ടലിലാണു ബിജെപി ബ്രഹ്‌മാസ്ത്രം പ്രയോഗിച്ചത്. മറുകണ്ടം ചാടിയ എന്‍സിപി നേതാക്കളില്‍ പലരും ആഗ്രഹിക്കുന്നത് അഴിമതിക്കേസുകളില്‍നിന്നു രക്ഷ, അധികാരം, 'ടെന്‍ഷന്‍ ഫ്രീ' ജീവിതം എന്നതാണ്.ബിജെപി അത് പൂര്‍ണ്ണ മനസ്സോടെ വാഗ്ദാനം ചെയ്തിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ അടുത്തകാലത്തൊന്നും ഒരു രാഷ്ട്രീയ പ്രസ്ഥാനവും ഉണര്‍ന്നു വരാത്ത തരത്തില്‍ നടുവിനിട്ടുള്ള അടിയാണ് ബിജെപി , ശിവസേനയ്ക്കും എന്‍സിപിയ്ക്കും നല്കിയിരിക്കുന്നത്. സംസ്ഥാനത്ത് കടന്നു കയറാന്‍ കഴിയാത്ത മേഖലയിലെല്ലാം ബിജെപിയ്ക്ക് നേതാക്കളായി എന്നതാണ് മറ്റൊരു പ്രത്യേകത. മതന്യൂനപക്ഷ നേതാക്കളുടെ സാന്നിധ്യമാണ് ഏറെ ശ്രദ്ധേയം. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് മഹാരാഷ്ട്രയില്‍ മാത്രല്ല മറ്റ് സംസ്ഥാനങ്ങളിലും ഇനിയും ഏറെ രാഷ്ട്രീയ നാടകങ്ങള്‍ കാണാനുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലിയിരുത്തുന്നത്.
https://www.facebook.com/Malayalivartha
























