ജമ്മു കശ്മീരിലെ മേഘവിസ്ഫോടനം.. 44 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു...പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്...മുന്നൂറോളം തീർഥാടകർ ഒഴുകിപ്പോയി..

കിഷ്ത്വാർ ജില്ലയിൽ മേഘവിസ്ഫോടനം പാഡർ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് കനത്ത നാശനഷ്ടമുണ്ടായത്. 44 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.കണ്ടെടുത്ത രണ്ട് മൃതദേഹങ്ങൾ സിഐഎസ്എഫ് ജവാന്മാരുടേതാണ്. നിലവിൽ 200 പേർക്കായി തിരച്ചിൽ നടക്കുകയാണ്. കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
കിഷ്ത്വാറിലെ മചൈൽ മാത തീർഥാടന കേന്ദ്രത്തിലേക്കുള്ള പാത തുടങ്ങുന്ന പ്രദേശത്താണ് മേഘവിസ്ഫോടനവും തുടർന്ന് മിന്നൽ പ്രളയവുമുണ്ടായത്. ഭരണകൂടം ഉടൻ തന്നെ നടപടി സ്വീകരിച്ചു, രക്ഷാപ്രവർത്തകരെ സ്ഥലത്തേക്ക് അയച്ചുവെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. കിഷ്ത്വാറിലെ ഹിമാലയൻ ദേവാലയമായ മാതാ ചണ്ഡിയിലേക്കുള്ള മച്ചൈൽ മാതാ യാത്രയുടെ ആരംഭ പോയിന്റിൽ നിന്നും തീർത്ഥാടകരെ ഒഴിപ്പിക്കുകയാണ്.
ദുരിതബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതായി കിഷ്ത്വാർ ഡെപ്യൂട്ടി കമ്മീഷണർ പങ്കജ് ശർമ്മ സ്ഥിരീകരിച്ചു.മേഘവിസ്ഫോടനത്തിൽ ദുഃഖമുണ്ടെന്ന് ജമ്മു കശ്മീർ ഗവർണർ മനോജ് സിൻഹ പറഞ്ഞു. "ദുരിതമനുഭവിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു." രക്ഷാപ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും
ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനും അദ്ദേഹം സിവിൽ, പോലീസ്, ആർമി, എൻഡിആർഎഫ്, എസ്ഡിആർഎഫ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.രാഷ്ട്രപതിയും പ്രധാനമന്ത്രിയും അപകടത്തിൽ അനുശോചിച്ചു. ഡൽഹി അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാണ്.കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ മഴയാണ് മേഘവിസ്ഫോടനം.
മേഘ വിസ്ഫോടനമുണ്ടാകുന്ന സ്ഥലത്ത് നിമിഷങ്ങൾ കൊണ്ടു വെള്ളപ്പൊക്കവും ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുമുണ്ടാകും. ഇടിയും മിന്നലുമുണ്ടാകും. മേഖല പ്രളയത്തിലാകും. മണിക്കൂറിൽ 100 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചാൽ അതിനെ മേഘവിസ്ഫോടനമെന്നു പറയാം. മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലുപ്പമേറിയ കുമുലോ നിംബസ് മഴമേഘങ്ങളാണ് മേഘവിസ്ഫോടനമുണ്ടാക്കുന്നത്.
https://www.facebook.com/Malayalivartha


























