ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയുടെ നിയമനത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ; നാളെ രാവിലെ ഹര്‍ജി പരിഗണിക്കുമെന്ന് റിപ്പോർട്ട്

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് മുമ്ബ് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നിയമിക്കാനുള്ള കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. അടിയന്തര വിഷയമായി പരിഗണിച്ച് കേസ് കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഉച്ചയ്‌ക്കാണ് കോണ്‍ഗ്രസ് ഹര്‍ജി സമര്‍പ്പിച്ചത്. യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ തടയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പം നാളെ രാവിലെ ഈ ഹര്‍ജിയും പരിഗണിക്കുമെന്നാണ് കരുതുന്നത്.
ഗവര്‍ണര്‍ നിര്‍ദ്ദേശിക്കുന്ന ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നിയമസഭയിലെ വിശ്വാസ വോട്ടില്‍ പങ്കെടുപ്പിക്കരുതെന്നും കോണ്‍ഗ്രസ് - ജനതാദള്‍ സഖ്യം നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഭരണഘടന ആംഗ്ലോ ഇന്ത്യന്‍ വംശജര്‍ക്ക് നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കരുതെന്ന് കാട്ടി ആള്‍ ഇന്ത്യാ ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍ നല്‍കിയ കത്തും ഹര്‍ജിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. ഗൂഢലക്ഷ്യങ്ങളോടെയും രാഷ്ട്രീയ താത്പര്യങ്ങളോടെയും പ്രവര്‍ത്തിക്കുന്ന ഗവര്‍ണറുടെ ഇത്തരം നടപടികള്‍ ഭരണഘടനയെ കൊല്ലുന്നതിന് തുല്യമാണെന്നും അഡ്വ. ദേവ് ദത്ത് കമ്മത്ത് വഴി നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു. ബി.ജെ.പിയുടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവിഹിത നീക്കമാണ് ഗവര്‍ണര്‍ നടത്തുന്നതെന്നും ഇതിന് തടയിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha























