എല്ലാം നിയമസഭയില്‍ തെളിയിക്കട്ടെ? നിര്‍ണായകമായ സുപ്രീം കോടതി വിധി ഇന്ന്; ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസും ജെ.ഡി.എസും നല്‍കിയ ഹര്‍ജിയിലെ സുപ്രീംകോടതി വാദം രാജ്യം ഉറ്റ് നോക്കുന്നു; ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് സുപ്രീം കോടതി പരിഗണിക്കുമ്പോള്‍...

ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസും ജെ.ഡി.എസും നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവാദം തേടി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകള്‍ ഇന്ന് ഹാജരാക്കണമെന്ന ഉപാധിയോടെയാണ് ബി.എസ്. യെദിയൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്ക് കോടതി അനുമതി നല്‍കിയത്.
ഇന്ന് രാവിലെ പത്തരയ്ക്ക് ജസ്റ്റിസ്മാരായ എ.കെ. സിക്രി, എസ്.എ.ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ച് കേസ് പരിഗണിക്കും.
സത്യപ്രതിജ്ഞ തടയാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ജി. പരമേശ്വര, ജെ.ഡി.എസ് സംസ്ഥാന അദ്ധ്യക്ഷന്‍ എച്ച്.ഡി. കുമാര സ്വാമി എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടു മുതല്‍ നാലു മണിവരെ നടന്ന വാദത്തിനൊടുവിലാണ് കത്തുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. യെദിയൂരപ്പയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിന് പുറകെ ബുധനാഴ്ച രാത്രി പത്തരയ്ക്കാണ് ആര്‍ട്ടിക്കിള്‍ 32 പ്രകാരം (സുപ്രീം കോടതിയില്‍ നേരിട്ട് ഹര്‍ജി നല്‍കാനുള്ള വകുപ്പ് ) ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മൂന്നംഗ ബെഞ്ച് രൂപീകരിച്ച് വെളുപ്പിന് 1.45ന് കേസ് കേള്‍ക്കാന്‍ ഉത്തരവിട്ടു. 2.10 മുതല്‍ രണ്ടു മണിക്കൂര്‍ നീണ്ട വാദത്തില്‍ ഗവര്‍ണറുടെ നടപടിയെ കോണ്‍ഗ്രസിനും ജെ.ഡി.എസിനും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ അഭിഷേക് സിംഗ്‌വി ചോദ്യം ചെയ്തു. കുമാരസ്വാമിക്ക് 117 എം.എല്‍.എമാര്‍ പിന്തുണ നല്‍കിയ കത്തും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
സര്‍ക്കാരിയ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം ഏറ്റവും വലിയ കക്ഷിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ശരിയല്ലേയെന്ന് കോടതി ചോദിച്ചപ്പോള്‍ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ മുന്നണികള്‍ സര്‍ക്കാരുണ്ടാക്കിയത് ഗോവ, മണിപ്പൂര്‍ ഉദാഹരണങ്ങള്‍ സഹിതം സിംഗ്‌വി ചൂണ്ടിക്കാട്ടി. ഭൂരിപക്ഷം തെളിയിക്കാന്‍ എം.എല്‍.എമാര്‍ മുന്നണി രൂപീകരിച്ചാല്‍ മറ്റൊരു കക്ഷിയെ ക്ഷണിക്കാന്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ലെന്ന രാമേശ്വര്‍ പ്രസാദ് കേസിലെ സുപ്രീംകോടതി വിധിയും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി 111 എം.എല്‍.എമാരുടെ പിന്തുണ തെളിയിച്ചിട്ടില്ല. എം.എല്‍.എമാരെ ഹാജരാക്കിയിട്ടില്ല
ഇരുട്ടില്‍ തപ്പി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ഗവര്‍ണറുടെ തീരുമാനത്തിന് അടിസ്ഥാനമായ കത്ത് കാണണമെന്നും കോടതി അഭിപ്രായപ്പെട്ടു. കത്തിന്റെ ഉള്ളടക്കം പ്രധാനമാണ്. ഗവര്‍ണറുടെ തീരുമാനം വിലക്കേണ്ടെന്നും സത്യപ്രതിജ്ഞ നീട്ടിയാല്‍ മതിയെന്നും സിംഗ്‌വി വാദിച്ചു. അത് തള്ളിയ കോടതി, ഗവര്‍ണറുടെ തീരുമാനത്തില്‍ ഇടപെടാനുള്ള ബുദ്ധിമുട്ട് അറിയിച്ചു.
പാതിരാത്രിയില്‍ വാദം കേള്‍ക്കേണ്ട ആവശ്യമില്ലെന്നും ഹര്‍ജി തള്ളണമെന്നും ബി.ജെ.പിക്കു വേണ്ടി ഹാജരായ മുകുള്‍ റോത്തഗി ആവശ്യപ്പെട്ടു. സത്യപ്രതിജ്ഞ തടയരുതെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലും പറഞ്ഞു.
നാലുമണിക്ക് വാദം പൂര്‍ത്തിയായി. അഞ്ചരയോടെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സത്യപ്രതിജ്ഞ സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി കേവല ഭൂരിപക്ഷം അവകാശപ്പെട്ടും നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് അറിയിച്ചും ഗവര്‍ണര്‍ക്ക് നല്‍കിയ രണ്ട് കത്തുകള്‍ ഹാജരാക്കാന്‍ യെദിയൂരപ്പയോട് ആവശ്യപ്പെട്ടു. യെദിയൂരപ്പയ്ക്കും കര്‍ണാടക ചീഫ് ജസ്റ്റിസിനും നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു.
https://www.facebook.com/Malayalivartha























