നാളെ നാല് എംഎല്‍എമാര്‍ വോട്ടെടുപ്പിന് എത്താതിരുന്നാല്‍ യെദൂരിയപ്പയ്ക്ക് ഭരണം ഉറപ്പിക്കാം; ആരും കളം മാറില്ലെന്ന വിശ്വാസത്തില്‍ ജെഡിഎസ് കോണ്‍ഗ്രസ് നേതൃത്വങ്ങള്‍; സുപ്രീംകോടതി വിധി തിരിച്ചടിയാകുന്നത് ബിജെപിയുടെ പ്രതീക്ഷകള്‍ക്ക്; കുതിരക്കച്ചവടത്തിന് ഒഴുക്കുന്നത് ശതകോടികള്‍;സുപ്രീംകോടതിയില്‍ ഇന്നും നാടകീയ രംഗങ്ങള്‍

കര്‍ണാടക ബിജെപി കനത്ത തിരിച്ചടി നേരിടുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തി ഭൂരിപക്ഷം തെളിയിക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നാളെ നാലുമണിക്കു മുന്‍പുതന്നെ വോട്ടെടുപ്പു നടത്തണമെന്നാണു നിര്‍ദ്ദേശവും. തങ്ങള്‍ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സമയം നല്‍കണമെന്ന ബിജെപിയുെട ആവശ്യം തള്ളിയാണ് കോടതിയുടെ ഉത്തരവിറക്കിയത്. വോട്ടെടുപ്പിന് രഹസ്യബാലറ്റ് വെണമെന്ന ബിജെപിയുടെ ആവശ്യവും കോടതി തള്ളുകയായിരുന്നു. കോണ്‍ഗ്രസും ജെഡിഎസും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
ഈ സാഹചര്യത്തില്‍ 16 എംഎല്‍എമാരെ പാട്ടിലാക്കി ഭൂരിപക്ഷം ഉറപ്പിക്കാന്‍ ബിജെപിക്ക് കഴിയില്ലെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. എന്നാല്‍ നിലവില്‍ അഞ്ചു പേര്‍ മാത്രമാണ് ബിജെപിക്കൊപ്പം കൂടാന്‍ സമ്മതം മൂളിയിട്ടുള്ളതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ 24 മണിക്കൂര്‍ കൊണ്ട് 11 പേരെ വലയിലാക്കുക പ്രയാസമാണ്. അതുകൊണ്ടുതന്നെ യെദൂരിയപ്പ മന്ത്രിസഭ നാളെ തന്നെ താഴെ ഇറങ്ങുമെന്നാണ് സിദ്ധരാമയ്യയുടെയും കാണ്‍ഗ്രസിന്റെയും പ്രതീക്ഷ. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കും എന്ന വെല്ലുവിളി ഏറ്റടുത്തിരിക്കുകയാണ് ബിജെപി.
ആദ്യം ഭൂരിപക്ഷം സഭയില്‍ തെളിയിക്കട്ടെയെന്നു പറഞ്ഞ കോടതി ഗവര്‍ണ്ണറുടെ നടപടിയില്‍ വിധി പിന്നീടെന്നും വ്യക്തമാക്കി. ഗവര്‍ണര്‍ എന്തടിസ്ഥാനത്തിലാണ് ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിച്ചതെന്ന് ജസ്റ്റിസ് എ.എസ്.സിക്രി സുപ്രീം കോടതിയോട് ചോദിച്ചു. എന്നാല്‍. എല്ലാം കണക്കിന്റെ കളിയാണെന്നും ഭൂരിപക്ഷം തീരുമാനിക്കേണ്ടത് ഗവര്‍ണറാണെന്നും കോടതി പറഞ്ഞു.
അതേസമയം 16 എംഎല്‍എമാരെ റാഞ്ചിയെന്നാണ് ബിജെപി അവകാശപ്പെടുന്നത്. 120 പേരുടെ പിന്തുണയോടെ നാളെ യെദൂരിയപ്പ ഭൂരിപക്ഷം തെളിയിക്കുമെന്ന് ബിജെപി നേതാവ് ശോഭാ കരന്തലയും അറിയിച്ചു. എംഎല്‍എമാരെ അനുകൂലമാക്കാന്‍ കോടികളാണ് കര്‍ണ്ണാടകയില്‍ ഒഴുക്കുക. കൂറുമാറുന്ന എംഎല്‍എയുടെ വിധി 200 കോടിയായി ഉയര്‍ത്തുന്നതാണ് കോടതി വിധി. 24 മണിക്കൂറില്‍ യെദൂരിയപ്പ ഭരണം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിനാലാണ് ഇത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. യെദൂരിയപ്പയുടെ വിശ്വസ്തരായ ഖനി വ്യവസായികളായ റെഡ്ഡി സഹോദരന്മാരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ നാളെ നാലു മണിക്ക് മുമ്പ് എല്ലാം ശുഭമാക്കാനാണ് അതിവേഗ നീക്കം. എംഎല്‍എമാരെ ബിജെപിയില്‍ നിന്ന് അകറ്റി നിര്‍ത്തി വിശ്വാസവോട്ടെടുപ്പിനെ പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇത് വിജയിച്ചാല്‍ യെദൂരിയപ്പ സര്‍ക്കാര്‍ താഴെയിറങ്ങേണ്ടിവരും
ഇന്നും സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങളാണ് നടന്നത്. ഗവര്‍ണര്‍ യെദ്യൂരപ്പയെയും ബിജെപിയെയും സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിനെതിരേ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗവര്‍ണര്‍ ആരെ ക്ഷണിച്ചാലും അവര്‍ നിയമസഭയില്‍ നാളെത്തന്നെ ഭൂരിപക്ഷം തെളിയിക്കാമോയെന്ന കോടതിയുടെ ചോദ്യത്തോട് കോണ്‍ഗ്രസും ജെഡിഎസും അനുകൂലിച്ചപ്പോള്‍ ബിജെപി എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍ ഇത് കോടതി കാര്യമായി എടുത്തില്ല. രഹസ്യ ബാലറ്റ് എന്ന നിര്‍ദ്ദേശവും തള്ളി. പ്രോടൈം സ്പീക്കറാകും എല്ലാം തീരുമാനിക്കുക. ഇതിനൊപ്പം ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നിയമിക്കാനുള്ള നീക്കവും തടഞ്ഞു. നയപരമായ തീരുമാനമൊന്നും എടുക്കരുതെന്നും പറഞ്ഞു. അതുകൊണ്ട് തന്നെ കോടതി വിധി ബിജെപിക്ക് എതിരാണമെന്നാണ് വിലയിരുത്തല്‍. തിങ്കളാഴ്ച വോട്ടെടുപ്പ് നടത്താനായിരുന്നു ബിജെപിയുടെ തീരുമാനം. എംഎല്‍എമാരെയെല്ലാം കൊച്ചിയില്‍ പൂട്ടിയിട്ടിരിക്കുകയാണ്. ഇവരെ സുരക്ഷിതമായി ബംഗളൂരുവിലെത്തിക്കാന്‍ സമയം വേണമെന്നായിരുന്നു അഡ്വക്കേറ്റ് മുഗള്‍ റോത്തഗിയുടെ നിലപാട്. ഇതിനെ പൊട്ടിച്ചിരിയോടെയാണ് കോടതി വരവേറ്റത്. ജ്ഡ്ജിമാര്‍ പോലും ചിരിച്ചു. കൊച്ചിയില്‍ അല്ല ഹൈദരാബാദിലാണ് എംഎല്‍എമാര്‍ ഉള്ളത്. അതുകൊണ്ട് തന്നെ ഇന്ന് രാത്രിയോടെ അവര്‍ക്ക് ബംഗളുരുവില്‍ എത്താനാകുമെന്നും കോടതി മനസ്സിലാക്കിയിരുന്നു. ഇതും നാളത്തെ വിശ്വാസ വോട്ടെടുപ്പിലേക്ക് കാര്യങ്ങളെത്തിച്ചു. ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നിയമിച്ച് ഒരു വോട്ട് അനുകൂലമാക്കാനായിരുന്നു ബിജെപിയുടെ തന്ത്രം. ഇതും പൊളിഞ്ഞു. രഹസ്യബാലറ്റിനായി വാദിച്ചത് കേന്ദ്രസര്‍ക്കാരിനായെത്തിയ വേണുഗാപാലായിരുന്നു. ഇതും തള്ളി. അതുകൊണ്ട് തന്നെയാണ് ഇതിനെ ബിജെപിക്കുള്ള തിരിച്ചടിയായി കോണ്‍ഗ്രസ് വിലയിരുത്തുന്നത്.
യെദിയൂരപ്പയെ സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിനു ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരേ കോണ്‍ഗ്രസും ജെ.ഡി.എസും നല്‍കിയ ഹര്‍ജി മൂന്നംഗ ബെഞ്ച് ആയിരുന്നു പരിഗണിച്ചത്. സര്‍ക്കാര്‍ രൂപീകരണം ആവശ്യപ്പെട്ട് ബിജെപി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ബിജെപിക്കായി ഹാജരായ അഭിഭാഷകന്‍ റോത്തഗി ഹാജരാക്കി. കത്തിന്റെ അടിസ്ഥാനത്തില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തട്ടെ എന്ന കോടതിയുടെ നിര്‍ദ്ദേശം കോണ്‍ഗ്രസിനായി ഹാജരായ അഭിഷേക് സിങ്വിയും കേന്ദ്ര സര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറലും അംഗീകരിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം ഉന്നയിച്ച് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകള്‍ കോടതിയില്‍ ഹാജരാക്കിയായിരുന്നു ഇന്ന് വാദം തുടങ്ങിയത്. മുകുള്‍ റോത്തഗി കത്ത് വായിക്കുകയും എതിര്‍ കക്ഷികള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും മറ്റുള്ളവരുടെ പിന്തുണയുണ്ടെന്നും സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലെന്നത് പ്രചരണം മാത്രമാണെന്നും കത്തില്‍ പറഞ്ഞിരുന്നു. രണ്ടാമത്തെ കത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ഉണ്ടെന്നും പിന്തുണയ്ക്കുന്ന എംഎല്‍മാരുടെ പേരുകള്‍ ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും പറയുന്നുണ്ട്. എന്നാല്‍ പേരുകള്‍ ഹാജരാക്കാനില്ലേ എന്നു കോടതി ചോദിച്ചു. ഭൂരിപക്ഷം തെളിയിക്കുന്ന സാഹചര്യത്തില്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസിലെയും ജെഡിഎസിലെയും ചില എംഎല്‍എമാര്‍ തന്നെ വിളിച്ചു പറഞ്ഞിരുന്നു എന്നും ബിജെപിയെ പിന്തുണയ്ക്കാമെന്ന് തന്നോട് വ്യക്തിപരമായി അവര്‍ പറഞ്ഞിട്ടുണ്ടെന്നും കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും താല്‍ക്കാലികമായി തട്ടിക്കൂട്ടിയ സഖ്യമാണെന്നും റോത്തഗി കോടതിയില്‍ വാദിച്ചു. എന്നാല്‍ എന്തടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതെന്ന് ജസ്റ്റീസ് സിക്രി ചോദിച്ചു. കോണ്‍ഗ്രസിന്റെ കത്തിലും പിന്തുണയ്ക്കുന്നവരുടെ വിവരങ്ങള്‍ ഉണ്ടല്ലോയെന്നും കോടതി ചോദിച്ചു. തെരഞ്ഞെടുപ്പിന് മുമ്പും പിമ്പുമുള്ള സഖ്യം വ്യത്യസ്തമാണെന്നും കോടതി വിലയിരുത്തി. തുടര്‍ന്നായിരുന്നു നാളെ വിശ്വാസവോട്ടെടുപ്പ് നടത്താമോയെന്നു കോടതി ചോദിച്ചത്. നിയമസഭയില്‍ തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്നും നാളെ തന്നെ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമോയെന്നുമുള്ള കോടതിയുടെ ചോദ്യത്തിന് ബിജെപിയോ കോണ്‍ഗ്രസോ ആദ്യം പ്രതികരിക്കാന്‍ തയ്യാറായില്ല.
https://www.facebook.com/Malayalivartha























