തൂത്തുക്കുടിയില്‍ വീണ്ടും വെടിവെപ്പ് ; അണ്ണാനഗറിൽ ഉണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു ; അഞ്ച് പേർക്ക് പരിക്ക്

കടലോര പട്ടണമായ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ സമരം നടത്തുന്നവര്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്. അണ്ണാനഗറിൽ ഉണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു. അണ്ണാനഗർ സ്വദേശി കാളിയപ്പൻ (24) നാണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റു. തൂത്തുക്കുടി എസ്.പി മഹേന്ദ്രൻ അടക്കം മൂന്ന് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ പ്രതിഷേധിച്ച ഗ്രാമവാസികള്‍ക്ക് നേരെ കഴിഞ്ഞദിവസമുണ്ടായ വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
ഉച്ചയ്ക്ക് 2.30ഓടെ ഇന്നലെ മരിച്ചവരുടെ ബന്ധുക്കളും പൊലീസും തമ്മിൽ സംഘർഷമുണ്ടായതാണ് വെടിവയ്പിൽ കലാശിച്ചത്. അക്രമാസക്തരായ ജനങ്ങൾ പൊലീസിനു നേരെ കല്ലും പെട്രോൾ ബോംബും എറിഞ്ഞു. പൊലീസിന്റെ ബസിനും തീവച്ചു. ഇതോടെയാണ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് വെടിയുതിർത്തത്.
സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. രണ്ടിൽ കൂടുതൽ പേർ കൂട്ടം കൂടി നിൽക്കരുതെന്നും പൊലീസ് നിർദ്ദേശിച്ചിരുന്നു. എന്നാൽ, നിരോധനാജ്ഞ ലംഘിച്ച്, കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങുകയായിരുന്നു. കമല്‍ഹാസന്‍, എം.ഡി.എം.കെ നേതാവ് വൈകോ തുടങ്ങിയവര്‍ സംഭവത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചിരുന്നു.
നിരോധനാജ്ഞ ലംഘിച്ചതിന് കമലഹാസനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























